അതിർത്തികൾ ഭാഗികമായി അടച്ചിട്ട് കുടക് ജില്ലാ ഭരണകൂടം: കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്ക്!!
പേരാവൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന കുടക് ജില്ലയിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ കേരള- കർണാടക അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി. ഇരു സംസ്ഥാനങ്ങളും ഗതാഗതം ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. കേരളത്തിൽ നിന്നും വരുന്നവരെ കർശന നിയന്ത്രണത്തിലും പരിശോധനയിലുമാണ് കർണാടകം കടത്തിവിടുന്നത്. ഇതിനായി ഒരു പ്രത്യേക ആരോഗ്യ വകുപ്പ് സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
കേരളത്തിന് പിന്നാലെ മാതൃക പ്രഖ്യാപനങ്ങളുമായി ബംഗാളും,7.85കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും
കുടക് ജില്ലയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നതിനുമുള്ള ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഇരിട്ടി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ മുഴുവന്‍ വാഹനങ്ങളും പോലീസ് സഹായത്തോടെ പരിശോധിച്ചശേഷമേ കടത്തിവിടുന്നുള്ളൂ. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് കടത്തിവിടുന്നത്. ബംഗളൂരു, മൈസൂരു ഉള്‍പ്പെടെ കര്‍ണാടകത്തിലെ മറ്റു ജില്ലകളിലേക്കുള്ള വാഹനങ്ങളെ തടയേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വീരാജ്പേട്ട വഴിയുള്ള ഗതാഗതം ഇന്നലെ പൂര്‍ണമായും തടഞ്ഞു. പെരുമ്പാടിയില്‍ നിന്ന് ഗോണികുപ്പ വഴി അത്യാവശ്യ വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്.
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നു കണ്ണൂരിലേക്ക് വരേണ്ട വിദേശത്തുനിന്നുമെത്തിയ പത്തു മലയാളികളെ മണിക്കൂറുകള്‍ക്കുശേഷമാണ് കടത്തിവിട്ടത്. ടാക്സികളിലും മറ്റും പെരുമ്പാടി വരെ എത്തിയ സംഘത്തെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. സംഘത്തില്‍പ്പെട്ട രണ്ടുപേർക്ക് പനിയും ചുമയുമുള്ളതിനാൽ കിളിയന്തറ ചെക്ക് പോസ്റ്റിലുള്ള ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു.
കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്സൈസ്, പോലീസ് റവന്യൂ, ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തില്‍ 15 അംഗ പരിശോധനാസംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാക്കൂട്ടം ചുരം പാത കടന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളിലെയും യാത്രക്കാരെ പരിശോധിക്കുന്നതോടൊപ്പം അവരുടെ വ്യക്തിഗത വിവരങ്ങളും സ്ഥലവും മൊബൈല്‍ നമ്പറും വാഹന നമ്പറും രേഖപ്പെടുത്തിയശേഷമാണ് കടത്തി വിടുന്നത്.
ഇതിനിടെ ഗൾഫിൽനിന്ന് ബംഗളുരു വിമാനത്താവളം വഴി എത്തിയ 12 അംഗ സംഘത്തെ കിളിയന്തറ ചെക്ക് പോസ്റ്റിൽ തടഞ്ഞു. കണ്ണൂർ, കോഴിക്കോട്, വയനാട് സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നത്. ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ ഇവർ ഒരു വാഹനത്തിലാണ് കൂട്ടുപുഴ വരെ എത്തിയത് അതിനുശേഷം കിളിയന്തറ ചെക്ക് പോസ്റ്റിൽ എത്തിയ സംഘത്തെ എക്സൈസ്അധികൃതർ തടഞ്ഞു തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചശേഷം നിർദേശങ്ങൾ നൽകി വീടുകളിലേക്ക് വിട്ടു.
ശനിയാഴ്ച രാവിലെയാണ് മിനി വാനിൽ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ ഇവർ എത്തിയത്. കർണാടകയിൽ നിന്നുള്ള വാഹനങ്ങൾക്ക് ടാക്സ് അടക്കേണ്ടി വരുന്നതിനാൽ കേരളത്തിൽ പ്രവേശിക്കാതെ യാത്രക്കാരെ അതിർത്തിയിൽ ഇറക്കി വിട്ട് വാഹനം തിരികെ പോവുകയായിരുന്നു കിളിയന്തറ ചെക്ക് പോസ്റ്റിൽ എത്തിയ ഇവരെ തടയുകയും ആരോഗ്യവകുപ്പിന് വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് സംഘം ആംബുലൻസ് എത്തിച്ച് ഇവരെ പരിശോധനയ്ക്കു കൊണ്ടുപോയി. രോഗ ലക്ഷണങ്ങൾ കാണാത്തതിനാൽ വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.