ജീവനൊടുക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകയെ പിൻതുണച്ച് പഞ്ചായത്ത് ഭരണസമിതി: പ്രചരണം രാഷ്ട്രീയ പ്രേരിതം
തലശേരി: ന്യൂമാഹിയിൽ ജീവനൊടുക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകയെ ന്യായീകരിച്ച് പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയെ നിരീക്ഷണത്തിലാക്കാത്തതിനെതിരായ പ്രചാരണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകയെ ക്വാറന്റൈനിലാക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആരോഗ്യ കേന്ദ്രത്തിന് മുമ്പില്‍ ധര്‍ണ്ണ നടത്തിയിരുന്നു.
അതേസമയം, ക്വാറന്റൈന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആരോഗ്യ പ്രവര്‍ത്തക ബംഗളുരുവില്‍ നിന്ന് ഈ മാസം 20-ന് എത്തിയ സഹോദരിയുമായി സമ്പര്‍ക്കത്തിലായെന്നും ശേഷം ക്വാറന്റൈനില്‍ പോയില്ലെന്നും ആരോപിച്ചാണ് യുഡിഎഫും ബിജെപിയും സമരം നടത്തിയത്. അരോഗ്യ പ്രവര്‍ത്തകയെ നിരീക്ഷണത്തിലാക്കുക, ആരോഗ്യ പ്രവര്‍ത്തകയെയും സഹോദരിയെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുക, നിരീക്ഷണത്തിലാവാന്‍ തയ്യാറാവാതിരുന്ന ആരോഗ്യ പ്രവര്‍ത്തകക്കെതിരെയും നിരീക്ഷണത്തിലാക്കാന്‍ നടപടിയെടുക്കാത്ത മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും വകുപ്പ്തല നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

എന്നാല്‍, കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ആരോഗ്യ പ്രവര്‍ത്തകയുടെ ഭാഗത്ത് യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ആരോഗ്യ പ്രവര്‍ത്തക പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരാഴ്ചയായി ജോലി ചെയ്യുകയാണെന്ന് പ്രചാരണമുണ്ടായിരുന്നു. ഇത് ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തിയ രോഗികളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ബംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയ ഇളയ സഹോദരിയെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വാഹനവുമായി പോയി ആരോഗ്യ പ്രവര്‍ത്തകയുടെ അമ്മയാണ് കൂട്ടിക്കൊണ്ടുവന്നത്.
ബെംഗളുരുവില്‍ നിന്നെത്തിയ സഹോദരിയെ മറ്റൊരു വീട്ടില്‍ നിരീക്ഷണത്തിലാക്കിയെങ്കിലും ഒരുമിച്ച് യാത്ര ചെയ്ത അമ്മയും ആരോഗ്യ പ്രവര്‍ത്തകയും ഒരുമിച്ച് ഒരു വീട്ടില്‍ താമസിച്ചതായാണ് ആക്ഷേപം ഉയര്‍ന്നത്. ഇതോടെ അമ്മ പിന്നീട് മാറി താമസിച്ചു. അമ്മയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകയോട് വീട്ടു നിരീക്ഷണത്തിലാവാന്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ലെന്നാണ് പരാതി.
ബുധനാഴ്ച വരെയും അവര്‍ ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പന്ത്രണ്ടോളം വീടുകളിലെ കിടപ്പു രോഗികളെ പരിചരിക്കുകയും ചെയ്തു. തനിക്കെതിരായ പ്രചാരണം ശക്തമായതോടെയാണ് രണ്ടുദിവസം മുമ്പ് സ്വന്തം വീട്ടിൽ നിന്നും ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചത്.ഇവർ പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിലെതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.












Click it and Unblock the Notifications