കണ്ണൂരിൽ അതിഥി തൊഴിലാളികൾ വീണ്ടും സംഘടിതരായി റോഡിലിറങ്ങി
കണ്ണൂർ: സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജസന്ദേശം വിശ്വസിച്ച് നാട്ടിലേക്ക് കാൽനടയായി പോകാൻ ശ്രമിച്ച 21 അതിഥിത്തൊഴിലാളികളെ എടക്കാട് പോലീസ് തടഞ്ഞു. ചാലക്കുന്ന് ശബരി എക്സ്പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാർഖണ്ഡ്, പശ്ചിമബംഗാൾ സ്വദേശികളെയാണ് കാടാച്ചിറയിൽ നിന്നും വിവരമറിഞ്ഞെത്തിയ സി ഐ മണി, എസ്‌ഐ ഷിജു, ഹോംഗാർഡ് രാജീവൻ, സിപിഒ ഷിജു എന്നിവരടങ്ങിയ സംഘം തടഞ്ഞത്.
21 പേരും കാൽനടയായി ബെംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് ട്രെയിൻ ഉണ്ടെന്ന് വ്യാജവാർത്ത ലഭിച്ചതിനെ തുടർന്നാണ് പോകാനൊരുങ്ങിയത്. പോലീസ് ഇവരെ തിരിച്ച് താമസസ്ഥലത്തേക്കെത്തിച്ചു. കമ്പനി മാനേജറുമായി നടത്തിയ ചർച്ചയെ തുടർന്ന് 21 പേരെയും നാട്ടിലേക്കെത്തിക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് മാനേജർ ഉറപ്പുനൽകി.

ഇതിനിടെ നാലു ദിവസം മുൻപ് ഇരുന്നൂറോളം അതിഥി തൊഴിലാളികൾ പത്തു കിലോമീറ്റർ ദൂരം കണ്ണൂരിൽ റെയിൽവേ പാളത്തിലൂടെ നടന്ന സംഭവത്തിൽ എസ് പി യതീഷ് ചന്ദ്ര അന്വേഷണം തുടങ്ങി. എസ്പി കണ്ണപുരം, വളപട്ടണം സ്റ്റേഷനുകളിലെ ഹൗസ് ഓഫീസർമാരിൽ നിന്നും വിശദീകരണം തേടി. ജില്ലയിലെ വിവിധ ഭാഗങ്ങളായ കണ്ണപുരം, ചെറുകുന്ന്, പാമ്പുരുത്തി, വളപട്ടണം, മയ്യിൽ എന്നിവിടങ്ങളിൽ നിന്നാണ് 200ലേറെ അതിഥി തൊഴിലാളികള്‍ 10 കിലോമീറ്ററിലധികം പാളത്തിലൂടെ നടന്ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തിയത്. നാട്ടിലേക്ക് ട്രെയിനുണ്ടെന്ന വ്യാജ പ്രചാരണത്തെ തുടർന്നാണ് സംഭവം.
ഉത്തരേന്ത്യയിലേതിന് സമാനമായി കണ്ണൂരില്‍ നടന്ന സംഭവം പോലീസ് അറിയുന്നത് തൊഴിലാളികള്‍ റെയിൽവെസ്റ്റേഷനില്‍ എത്തിയതിന് ശേഷം മാത്രമാണ്. പോലീസ് ഇന്റലിജൻസ് വിഭാഗത്തിന് വീഴ്ചയുണ്ടായോയെന്ന കാര്യവും എസ് പി യതീഷ് ചന്ദ്ര അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരില്‍ തൊഴിലാളികള്‍ കലക്ടറേറ്റിലും ലേബര്‍ ഓഫീസിലും വന്ന് ട്രെയിന്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഭക്ഷണം ഇല്ല എന്ന പരാതിയും ഉയരുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതാണ് തൊഴിലാളികള്‍ കൂട്ടത്തോടെ ഇറങ്ങാന്‍ കാരണമായത്.
കൊച്ചി പെരുമ്പാവൂരിലടക്കം ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യവുമായി രംഗത്തുണ്ട്. കോഴിക്കോട് പാറക്കടവിലും ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ റോഡിലിറങ്ങി പോലീസുമായി വാക്കേറ്റമുണ്ടായി. സംസ്ഥാനത്ത് പലയിടങ്ങളിലും തൊഴിലാളികള്‍ പ്രതിഷേധിക്കുന്നതോടെ നിരീക്ഷണം ശക്തമാക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹറ ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ തൊഴിലാളി ക്യാമ്പുകളിലും ഡിവൈഎസ്പിമാര്‍ നേരിട്ടെത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പുകളിലെത്തി സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. ട്രെയിന്‍ വൈകുന്ന സാഹചര്യം തൊഴിലാളികളെ ബോധ്യപ്പെടുണം. ഭക്ഷണം കിട്ടുന്നുണ്ടോ എന്നും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടോ എന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ അന്വേഷണം നടത്താന്‍ എല്ലാ സി.ഐമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications