ഇടതു സർക്കാർ മുൻപോട്ടു പോകുന്നത് സംഘ് പരിവാറിനോട് ഓരം ചേർന്ന്: എസ്.ഡി.പി ഐ
കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് പക്ഷപാതപരമായി പെരുമാറുകയാണെന്നും, മുഖ്യമന്ത്രി നിരന്തരം പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അഷറഫ് മൗലവി ആരോപിച്ചു. കണ്ണുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വാസ്തവ വിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതുമാണ്. മുഖ്യമന്ത്രി ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത് സാമൂഹ്യ ഘടനയെ അപകടപ്പെടുത്തും. മുസ്ലിം തീവ്രവാദമെന്ന നിലയില്‍ മൂന്നു പതിറ്റാണ്ടിലധികമായി നിരന്തരമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും ഇതുവരെ തെളിയിക്കപ്പെടാത്തതാണ്.മത തീവ്രവാദം, ഇസ്ലാമിക വത്ക്കരണം തുടങ്ങിയ ആരോപണങ്ങളിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് രാഷ്ട്രീയ നേട്ടമാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍, ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ എന്താണ് ചെയ്യുക എന്ന് ചോദിക്കാന്‍ മാത്രമേ പറ്റൂ. - അഷ്‌റഫ് മൗലവി പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ ഒരു ചെറുപ്പക്കാരനെക്കൊണ്ട് പോലീസ്, ജയ് ശ്രീറാം വിളിപ്പിച്ച സംഭവത്തില്‍ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല. ഇതേക്കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. ആഭ്യന്തര വകുപ്പ് മതേതരമാകണം. സര്‍ക്കാര്‍ പോലും മതേതര മല്ലാതായി മാറുന്നു. സംഘ പരിവാര്‍ രാഷ്ട്രീയത്തോട് ഓരം ചേര്‍ന്നാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത് അപകടകരമായ പ്രവണതയാണ്.- അഷ്‌റഫ് മൗലവി പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആര്‍.എസ്.എസിന് വളരാനുള്ള അവസരം ഒരുക്കുകയാണ്. അര്‍.എസ്.എസ്.വിളിക്കുന്ന മുദ്രാവാക്യം പോലീസ് വിളിക്കുന്നുവെന്നത് അതീവ ഗൗരവമേറിയ കാര്യമാണ്. ഇടതുപക്ഷം ധിക്കാരത്തിന്റെ അധികാര കേന്ദ്രമായി മാറുകയാണ്. കെ. റെയിലില്‍ നാം കണ്ടത് അതാണ്. തനിക്ക് ശേഷം സംഘപരിവാര്‍ വരട്ടെ എന്ന നിലപാടാണ് പിണറായിക്ക്. ആര്‍.എസ്.എസിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് പരിമിതികളുണ്ട്. അതിനാല്‍ തൂക്കമൊപ്പിക്കാന്‍ എസ്.ഡി.പി.ഐയെ ഇതിനൊപ്പം ചേര്‍ത്ത് പറയുകയാണ്. ആര്‍.എസ്.എസ് ആഭ്യന്തര വകുപ്പ് എടുത്ത് അമ്മാനമാടുകയാണ്. ആലപ്പുഴ ഷാന്‍ വധക്കേസില്‍ വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം പോലും നിരാകരിച്ചു. ആര്‍.എസ്.എസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് ആഭ്യന്തര വകുപ്പ് തരം താണു. - അഷറഫ് മൗലവി ആരോപിച്ചു.
Recommended Video
ആലപ്പുഴയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐയ്ക്ക് പങ്കില്ലെന്നും, ഏത് അന്വേഷണത്തേയും നേരിടാന്‍ സന്നദ്ധമാണെന്നും അഷറഫ് മൗലവി പറഞ്ഞു. നേതാക്കളായ കെ.കെ.അബ്ദുല്‍ ജബ്ബാര്‍, എ.സി. ജലാലുദ്ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications