കണ്ണൂരിൽ ബിജെപി പ്രവർത്തകൻ സുരേന്ദ്രന്റെ കൊലപാതകം; 5 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം
തലശ്ശേരി: കോടിയേരി ഇല്ലത്ത് താഴയിലെ ബിജെപി പ്രവര്‍ത്തകന്‍ സൗപര്‍ണ്ണികയില്‍ കെവി സുരേന്ദ്രനെ (62) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം.പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. കേസില്‍ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ ഉച്ചയോടെ പ്രഖ്യാപിച്ചു. പ്രതികള്‍ സുരേന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് മാരകായുധങ്ങളുമായെത്തി വെട്ടി കൊലപ്പെടുത്തിയെന്നുമാണ് കേസ്.
മന്ത്രിമാരില്‍ ബിജെപിക്ക് പ്രതിസന്ധി.... യെഡ്ഡിയൂരപ്പയും അമിത് ഷായും ഈ വെല്ലുവിളികള്‍ പരിഹരിക്കണം
2008 മാര്‍ച്ച് 7ന് രാത്രി ഏട്ടരയോടെയാണ് കേസിന്നാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതി തിരുവങ്ങാട് ഊരാംങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടില്‍ എം.അഖിലേഷ് (35), മൂന്നാം പ്രതി മാണിക്കോത്ത് വീട്ടില്‍ എം.ലിജേഷ് (32), നാലാം പ്രതി മുണ്ടോത്ത് കണ്ടിയില്‍ എം കലേഷ് (36), അഞ്ചാം പ്രതി വാഴയില്‍ കെ വിനീഷ് (25), ആറാം പ്രതി പി കെ ഷൈജേസ് (28) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് പി എന്‍ വിനോദ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കേസിലെ രണ്ട് അഞ്ച് പ്രതികളായിരുന്ന ഊരാങ്കോട്ടെ നാടിയന്‍ കുനിയില്‍ പാച്ചൂട്ടിയെന്ന കെ വിജേഷ് (33), ചാലി വീട്ടില്‍ ഷിബിന്‍ (30) എന്നിവരെയാണ് കോടതി കുറ്റ വിമുക്തരാക്കിയത്. സംഭവ സമയങ്ങളില്‍ തലശ്ശേരി മേഖലകളില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ അവസരത്തില്‍ ഇരു വിഭാഗത്തിലും പെട്ട ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അക്രമ വിവരമറിഞ്ഞ് സംഭവ സമയത്ത് തലശ്ശേരി എസ് ഐയായിരുന്ന വി കെ സുധാകരനാണ് വീട്ടിലെത്തി സുരേന്ദ്രനെ തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്. വെട്ടേറ്റ സുരേന്ദ്രന്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. സുരേന്ദ്രന്റെ ഭാര്യ സൗമിനി, ടി എം വരുണ്യ, കെ പി സജീവ്, ഡോ ശ്വാമള, ഡോ. മുരളീകൃഷ്ണന്‍, ഡോ. ഉമേഷ്, പോലീസ് ഓഫീസര്‍മാരായ എം വി സുകുമാരന്‍, യു പ്രേമന്‍, കെ സുനില്‍കുമാര്‍, പ്രശോഭ്, വി എല്‍ അരുണ്‍ കുമാര്‍ തുടങ്ങിയവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. പി ബി ശശീന്ദ്രനും അഡ്വ. പി പ്രേമരാജനുമാണ് ഹാജരായത്.