തുരുത്തി സമരക്കാരുടെ പോരാട്ടം അഞ്ഞൂറ് ദിനം കടന്നു: ദളിത് സമരത്തെ അവഗണിച്ച് സി.പി.എം
കണ്ണൂര്‍: കണ്ടങ്കാളി പെട്രോളിയം സംഭരണശാലാ വിരുദ്ധ സമരത്തിന് സമാനമായി തുരുത്തിയിലെ ദേശീയപാതാ വിരുന്ധ സമരവും അണയാതെ ആവേശത്തോടെ തുടരുന്നു. ഈ ഭൂവിഭാഗങ്ങളിൽ താമസിക്കുന്ന ജനത നിലനിൽപ്പിനായി ചെയ്യുന്ന രണ്ടു സമരങ്ങളും പിണറായി സർക്കാർ അവഗണിക്കുകയാണെന്ന വികാരം ശക്തമാണ്.
ദേശീയപാത വികസനത്തിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികളുടെ കാര്യത്തില്‍ ഇനിയുംതീരുമാനമായിട്ടില്ല. ഈ വരുന്ന 16-ന് പട്ടികജാതി കമ്മീഷന്‍ കണ്ണൂരില്‍ നടത്തുന്ന സിറ്റിങില്‍ കോളനി നിവാസികളുടെ അപേക്ഷ പരിഗണിക്കുന്നുണ്ട്.

നിലവില്‍ ഇവിടെയുള്ളവരില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു രേഖയും ദേശീയപാത അധികൃതര്‍ കൈപ്പറ്റിയിട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 149.17 കിലോമീറ്റര്‍ ആറു വരിപ്പാതയാക്കാന്‍ 5612 കോടി രൂപ മതിപ്പു ചെലവ് കണക്കാക്കുന്ന ടെന്‍ഡറാണ് ക്ഷണിച്ചിരിക്കുന്നത്. തുരുത്തി നിവാസികളുടെ ദേശീയപാതാ വിരുദ്ധ സമരം 580 ദിവസമായിട്ടും ശക്തമായി തുടരുന്നതിനിടെയാണ് ടെന്‍ഡര്‍ നടപടി വന്നത്.
ദേശീയപാതക്കു വേണ്ടി ആദ്യമെടുത്ത രണ്ട് അലൈന്‍മെന്റുകളും വി.ഐ.പികള്‍ക്കു വേണ്ടി മാറ്റി മറിച്ച് പട്ടികജാതി കോളനിയിലൂടെ കൊണ്ടുപോകാനുള്ള വിഞ്ജാപനത്തിനെതിരെയായിരുന്നു സമരം. പരമാവധി നേരെ കൊണ്ടുപോകേണ്ട ദേശീയപാതയില്‍ അലൈന്‍മെന്റ് മാറ്റി നാല് വളവുകള്‍ വരുത്തിയാണ് തുരുത്തി കോളനി ഭൂമിയിലൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. 500 മീറ്ററിനകം നാല് വളവുകള്‍ ഉള്‍പ്പെടുത്തിയാണ് ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില വ്യവസായശാലകളെ സംരക്ഷിക്കാന്‍ വേണ്ടി കോളനിയിലൂടെ അലൈന്‍മെന്റ് മാറ്റിയതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഇതില്‍ ഒരു വളവ് ഒഴിവാക്കിയാല്‍ തന്നെ കോളനിയെ ബാധിക്കാത്തവിധം ദേശീയപാത കൊണ്ടുപോകാന്‍ കഴിയുമെന്നിരിക്കെയാണ് ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് കോളനി നിവാസികള്‍ സമരം ശക്തമാക്കിയത്.
ജീവന്‍ കൊടുക്കേണ്ടി വന്നാലും സ്വന്തം കിടപ്പാടം വിട്ട് പോകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സമരക്കാര്‍ നിലകൊള്ളുന്നത്. വളപട്ടണം പുഴയോരത്തെ അത്യപൂര്‍വ്വമായ ഏക്കര്‍ കണക്കിന് കണ്ടല്‍കാട് നശിപ്പിച്ചുകൊണ്ടാണ് പുതിയ ബൈപാസിന്റെ രൂപ രേഖ തയ്യാറാക്കിയതെന്ന് ആരോപിച്ച് പരിസ്ഥിതി സംഘടനകളും തുരുത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ കാസര്‍കോട് തലപ്പാടി മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത വികസനം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടക്കുമെന്നും അനുകൂമായ തീരുമാനമുണ്ടാകുമെന്നുമാണ് സമരക്കാരുടെ പ്രതീക്ഷ.












Click it and Unblock the Notifications