കേരളത്തിന്റെ വികസന മുരടിപ്പിന് ഉത്തരവാദി ഇടത്-വലത് മുന്നണികള്‍: കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്
കണ്ണൂര്‍: കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥയ്ക്ക് ഉത്തരവാദി കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷക്കാലമായി സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണെന്നും വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി ജനം വോട്ട് രേഖപ്പെടുത്തണമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. എന്‍ഡിഎ അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പളളിക്കുന്നില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മയടക്കം നിരവധി പ്രശ്‌നങ്ങളാണ് കേരളം ഇന്ന് നേരിടുന്നത്. യുഡിഎഫിന്റെയും കോണ്‍ഗ്രിസന്റെയും സമയം കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് ശിഥിലമായി കഴിഞ്ഞു. ഭാരതത്തിന്റെ തെക്കും വടക്കും കിഴക്കുമെല്ലാം അവര്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ ബംഗാളിന്റെ ഇന്നത്തെ സ്ഥിതിയെന്താണ്. ഇടതുപക്ഷത്തിന്റെ ഭരണം കൊണ്ടാണ് ഈ ദുസ്ഥിതി ഉണ്ടായത്. ബംഗാളില്‍ ഇത്തവണ ബിജെപി അധികാരത്തിലെത്തും. സിപിഎം ഭരിച്ച ത്രിപുരയും സമാനമായ രീതിയില്‍ സര്‍വ്വ മേഖലയിലും തകര്‍ന്നു.

എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതോടെ വികസന രംഗത്ത് വന്‍ മുന്നേറ്റമാണ് അവിടെ ഉണ്ടായിരിക്കുന്നത്. ഗുണ്ടായിസവും ഏകാധിപത്യ നടപടികളുമാണ് സിപിഎമ്മിന്റെ മുഖമുദ്ര. ഇതാണ് പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. രാജ്യത്തെ ജനങ്ങള്‍ വികസനത്തിന്റെ പാര്‍ട്ടിയായ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. ബംഗാളിലും ത്രിപുരയിലും ഏത് തരത്തിലാണോ ഇടതുപക്ഷം പരാജയപ്പെട്ടത്, സമാനമായ രീതിയില്‍ കേരളത്തിലെ എല്‍ഡിഎഫിനേയും അറബി കടലിലേക്കെറിയാന്‍ കേരള ജനത തയ്യാറാവണം.
കേരളത്തിന് വികസനത്തിന് വേണ്ടി ഏറ്റവും വലിയ സഹായം നല്‍കിയ നരേന്ദ്രമോദി സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. സംസ്ഥാനത്ത് ദുരന്തങ്ങളുണ്ടായപ്പോഴെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈയയച്ച് സഹായം നല്‍കുകയുണ്ടായി. കേന്ദ്ര സഹായങ്ങള്‍ പലതും വക മാറ്റി ചിലവഴിച്ച് സ്വന്തം നിലയില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് പറ്റിക്കുകയായിരുന്നു കഴിഞ്ഞ 5 വര്‍ഷക്കാലം. ഇന്ന് കേരളത്തിലെ ട്രഷറികള്‍ കാലിയായിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസം ശബളം കൊടുക്കാന്‍ പോലും കടം വാങ്ങേണ്ട അവസ്ഥയാണ്. 5 വര്‍ഷം കൊണ്ട് ഒന്നര ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ കടം. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമുളള രണ്ടേ രണ്ട് വരുമാനത്തിലൂടെയാണ് കേരളത്തിലെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.
കേരളത്തില്‍ ഒരേ ഒരു ജോലി മാത്രമേ ലഭിക്കുന്നുളളൂ. അത് ഐഎസിലേക്കുളള റിക്രൂട്ട്‌മെന്റാണ്. ഇതിനെല്ലാം മാറ്റം വരണമെങ്കില്‍ ബിജെപി അധികാരത്തിലെത്തണം. കേന്ദ്ര ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വക മാറ്റുകയാണ്. അതുകൊണ്ടുതന്നെ പല ആനുകൂല്യങ്ങളും അര്‍ഹരിലെത്തിയില്ല. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതു പോലും താനാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത്രയും പച്ചക്കളളം പറയുന്ന മറ്റൊരു മുഖ്യമന്ത്രി രാജ്യത്തില്ല. വ്യവസായ, നാളികേര മേഖലകളില്‍ സംസ്ഥാനത്ത് ഒരു പുരോഗതിയും കഴിഞ്ഞകാലങ്ങളിലുണ്ടായിട്ടില്ല.
ഫിഷറീസ് മന്ത്രാലയം സംസ്ഥാനത്തിനനുവദിച്ച ഫണ്ട് പലതും ചെലവഴിച്ചില്ല. പല പദ്ധതികളും കേരളം സഹകരിക്കാത്തതിനാല്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികള്‍ക്ക് വിനയാവുന്ന ഒരു നിയമവും രാജ്യത്ത് നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 590 കി.മീറ്റര്‍ ദൂരമുളള കേരളത്തിന്റെ തീരപ്രദേശത്ത് 222 ഗ്രാമങ്ങളുണ്ടെന്നും ഇവയെല്ലാം സ്മാര്‍ട്ടാക്കാനുളള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബിജെപി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സി.സി. രതീഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, ജില്ലാ വൈസ് പ്രസിഡണ്ട് വിജയന്‍വട്ടിപ്രം, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ട്രഷറര്‍ യു.ടി. ജയന്തന്‍, ഭാഗ്യശീലന്‍ ചാലാട്, വി.കെ. ഷൈജു, പി.മഹേഷ്, അഡ്വ. ജോജോജോസ്, എസ്. വിജയ്, കെ.എന്‍. വിനോദ്മാസ്റ്റര്‍, കെ.എന്‍. മുകുന്ദന്‍, അഴീക്കോട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ചിത്ത്, കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി അര്‍ച്ചന വണ്ടിച്ചാല്‍, ടി.കെ. പത്മനാഭന്‍, സായി കിരണ്‍, ജലജ അജിത്ത് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications