അമിത് ഷായുടെ കേരള സന്ദർശനം തീരുമാനിച്ചിട്ടില്ല, പ്രതിഷേധങ്ങൾ ജനങ്ങളെ കബളിപ്പിക്കാനെന്ന് വി മുരളീധരൻ
കണ്ണൂര്‍: അമിത് ഷായുടെ കേരള സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടു പോലുമില്ലാത്ത സാഹചര്യത്തില്‍ ചില പാര്‍ട്ടികള്‍ 15-ന് പ്രതിഷേധം സംഘടിപ്പിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും പൗരത്വ നിയമത്തിനെതിരായും ഇത്തരം കബളിപ്പിക്കലാണ് നടക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
കണ്ണൂർ സർവകലാശാലചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നിന്നും ഗവര്‍ണര്‍ക്ക് പ്രസംഗം നിര്‍ത്തി പോകേണ്ടി വന്നതു പോലും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആഘോഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബുദ്ധിയുടെ തലത്തില്‍ മറുപടി പറയാന്‍ കഴിയാത്തവരാണ് ശാരീരികമായി മറുപടി പറയാന്‍ ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. ഭാരതീയ വിചാര കേന്ദ്രം 37-ാം വാര്‍ഷിക സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമത്തെ എതിര്‍ക്കാനുള്ള വകുപ്പ് ആര്‍ക്കും ഇല്ലെന്നും മഹാത്മാഗാന്ധി മുതല്‍ പ്രകാശ് കാരാട്ട് വരെ കാലാകാലങ്ങളില്‍ അവശ്യപ്പെട്ടതാണ് പൗരത്വ നിയമത്തിലെ ഭേദഗതിയെന്നും മന്ത്രി പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ എം മോഹന്‍ദാസ് അധ്യക്ഷനായി. പ്രൊഫ. ഡോ രാകേശ് സിന്‍ഹ എംപി മുഖ്യ പ്രഭാഷണം നടത്തി. പി പരമേശ്വരൻ,, അഡ്വ. കെ കെ ബാലറാം, ജെ നന്ദകുമാര്‍, ഡോ. പിവി.എന്‍ നമ്പ്യാര്‍, ആര്‍. സഞ്ജയന്‍, ഡോ. കെ. ജയപ്രസാദ്, ഡോ. സി ഐ ഐസക്, ഡോ. എസ്. ഉമാദേവി, പി ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. കെ സി സുധീര്‍ ബാബു സ്വാഗതവും പി പ്രകാശന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications