കാസർഗോഡ് വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ്: വരനും വധുവിനും രോഗം, ചട്ടലംഘനത്തിന് കേസ്?
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. വരനും വധുവും ഉൾപ്പെടെ ചെങ്കള പഞ്ചായത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജൂലൈ 17ന് പീലാംകട്ടയിലാണ് വിവാഹം നടക്കുന്നത്. സമ്പർക്കം മൂലമുള്ള രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ ചെർക്കള സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ പരിശോധനാ ക്യാമ്പിൽ വെച്ചാണ് 43 പേർക്കും രോഗം സ്ഥിരീകരിക്കുന്നത്.
ഈ സാഹചര്യത്തിൽ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരോടും ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർ സജിത് ബാബുവാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിട്ടുള്ളത്. വിവാഹത്തിൽ പങ്കെടുത്തവർക്ക് കൂട്ടമായി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ച ആൾക്കെതിരെ പകർച്ചാവ്യാധി നിയമം അനുസരിച്ച് നിയമനടപടികളും സ്വീകരിക്കും.

രണ്ട് വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്നതാണ് ഈ കുറ്റം. കുറ്റക്കാർക്കെതിരെ പ്രസ്തുത നിയമ പ്രകാരം കേസെടുക്കാൻ ജില്ലാ കളക്ടർ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായിത്തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ പങ്കെടുക്കുന്ന ചടങ്ങുകളും പരിപാടികളും ഒഴിവാക്കാനും ജില്ലാ കളക്ടർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ എന്നിവർ ഉൾപ്പെടെ പത്തോളം സിപിഎം നേതാക്കളാണ് ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുള്ളത്. ജൂലൈ 19ന് ചെറുവത്തൂർ ഏരിയ കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന പാർട്ടി യോഗത്തിൽ കൊവിഡ് ബാധിച്ച പഞ്ചായത്ത് അംഗം പങ്കെടുത്തിരുന്നു. ഇതോടെയാണ് കൂടുതൽ പേർ നിരീക്ഷണത്തിൽ പ്രവേശിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ഇന്ന് മാത്രം 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ കൂടുതലും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരാണ്.












Click it and Unblock the Notifications