യോഗത്തിൽ പങ്കെടുത്ത നേതാവിന് കൊവിഡ്; എൽഡിഎഫ് നേതാക്കൾക്ക് കൂട്ടത്തോടെ പരിശോധന
കാസർഗോഡ്; ജനതാദൾ (എസ്) നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ എൽഡിഎഫ് യോഗത്തിന് എത്തിയ മുഴുവൻ പേരേയും പരിശോധനയ്ക്ക് വിധേയമാക്കി. മഞ്ചേശ്വരം സ്വദേശിയായ നേതാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുഴുവൻ നേതാക്കളേയും റാപിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ എല്ലാവരുടേയും ഫലം നെഗറ്റീവാണ്. ജനതാദൾ നേതാവിന് സമ്പർക്കത്തിലൂടെയായിരുന്നു രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 11 ന് കാഞ്ഞങ്ങാട് എംഎൻ സ്മാരത്തിൽ വെച്ചാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്. എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ജനതാദൾ നേതാവിന് രോഗം സ്ഥിരീകരിച്ചതോടെ യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേരും പരിഭ്രാന്തിലായിരുന്നു. എന്നാല് പരിശോധനഫലം പുറത്തുവന്നതോടെ ഈ ഭീതി അകന്നു.
അതേസമയം ജില്ലയിൽ ഇന്ന് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഉറവിടം അറിയാത്ത മൂന്ന് കേസുകള്‍), രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കര്‍ണ്ണടകയില്‍ നിന്നെത്തിയതുമാണെന്ന് ഡി എംഓ ഡോ എ വി രാംദാസ് അറിയിച്ചു.
അതിനിടെ ജില്ലയിലെ നാലിടങ്ങളിലുള്ളവര്‍ റൂം ക്വാറന്റൈനില്‍ പോകണമെന്ന് ജില്ലാ ഭരണകുടം വ്യക്തമാക്കി. ജൂലൈ അഞ്ചിനോ അതിന് ശേഷമോ കാസര്‍കോട് മാര്‍ക്കറ്റില്‍ പോയവര്‍, ചെങ്കളയില്‍ ആക്‌സിഡന്റില്‍ മരിച്ച വ്യക്തിയുടെ വീട് ജൂലൈ മൂന്നിനോ അതിന് ശേഷമോ സന്ദര്‍ശിച്ചവര്‍, ജൂലൈ ആറിനോ അതിന്് ശേഷമോ കുമ്പള മാര്‍ക്കറ്റില്‍ പോയവര്‍, ജൂലൈ 12നോ അതിന് ശേഷമോ മഞ്ചേശ്വരം പഞ്ചായത്തില്‍ 11,13,14 വാര്‍ഡുകളില്‍ ഫുട്‌ബോള്‍ കളികളില്‍ ഏര്‍പ്പെട്ടവരും ഈ നാല് പ്രദേശങ്ങളിലുള്ളവരും നിര്‍ബന്ധമായും 14 ദിവസത്തേയ്ക്ക് റൂം ക്വറന്റൈനില്‍ പോകണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഇവര്‍ യാതൊരു കാരണവശാലും കുടുംബങ്ങളോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഈ പ്രദേശങ്ങളിലും സന്ദര്‍ഭങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇതെന്നും കളക്ടർ അറിയിച്ചു.