കാസര്‍കോട്ട് അപകട ഭീഷണിയുയർത്തി നാല്‍ക്കാലികള്‍ റോഡില്‍: പശുവും പട്ടിയും വാഹനങ്ങള്‍ക്കും തലവേദന!
ബദിയടുക്ക: റോഡിലേക്ക് കൂട്ടമായി എത്തുന്ന നാല്‍കാലികള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയാവുന്നു. നായ്ക്കൾക്ക് പുറമെ വളർത്ത് മൃഗങ്ങളായ ആട് പശു തുടങ്ങിയവ രാവിലെ തൊഴുത്തില്‍ നിന്ന് നേരെയെത്തുന്നത് ടൗണിലേക്കാണ്. നാല്‍കാലികളെ പൊതു സ്ഥലങ്ങളില്‍ അഴിച്ചു വിടാന്‍ പാടില്ലെന്നുള്ള നിയമം നില്‍ക്കുന്നുണ്ടെങ്കിലും ബദിയടുക്ക ടൗണിൽ അതൊന്നും ബാധകമല്ല.
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഓരോ ആൾക്കാരും വളർത്ത് മൃഗങ്ങളെ അഴിച്ച് വിടുന്നത്. സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെ പോകുന്ന വലിയ ടൗണിലാണ് ഈ അവസ്ഥ. മഴ അയാൽ മൃഗങ്ങളെല്ലാം കൂടി ബസ്‌റ്റോപ്പിന്റെ അകത്തേക്ക് കയറി സ്ഥാനം പിടിക്കും അന്നേരം യാത്രക്കാർ മഴയും കൊണ്ട് പുറത്ത് നിൽക്കേണ്ട അവസ്ഥയാണ്. മാത്രമല്ല ബസ്റ്റാൻഡ് മുഴുവൻ ചാണകം കൊണ്ട് നിറയും . ബസ്റ്റാന്റ് പരിസരത്തായി തന്നെ നിരവധി ഹോട്ടലുകളും ബേക്കറി കടകളും ഉണ്ട്.
ബസ്റ്റാന്റ് ഇങ്ങനെ ചാണകവും മൂത്രവും കൊണ്ട് വൃത്തിഹീനമായി കിടക്കുന്നത് കൊണ്ട് പലർക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പോലും ഭയമാണ്. റോഡില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികള്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നത് മൂലം ഗതാഗത തടസ്സവും വാഹന അപകടങ്ങളും പതിവാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് കൂടുതലും ഭീഷണിയാവുന്നത്. തലങ്ങും വിലങ്ങും ഓടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായി മാറുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇവിടെ മൃഗങ്ങളെ പിടിച്ചുകെട്ടാന്‍ പഞ്ചായത്തില്‍ ദൊഡ്ഡിയും അതിന് പ്രത്യേകം ജീവനക്കാരുമുണ്ടായിരുന്നു. പിടിച്ചു കെട്ടിയ മൃഗങ്ങളെ ഉടമക്ക് വിട്ടു കൊടുക്കണമെങ്കില്‍ പിഴ അടച്ചതിന് ശേഷമെ വിട്ടു കൊടുക്കുകയുള്ളു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തുകളില്‍ തൊഴുത്തോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ ഇതൊന്നും നടക്കുന്നില്ല .