മഞ്ചേശ്വരം പിടിക്കാൻ ഉറച്ച് ബിജെപി;'വിഐപി' തന്നെ ഇറങ്ങും? കാസർഗോഡും പ്രമുഖൻ?
കാസർഗോഡ്; സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രതീതീ സൃഷ്ടിക്കുന്ന മണ്ഡലമാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കായിരുന്നു പാർട്ടിക്ക് മണ്ഡലം നഷ്ടമായത്.എന്നാൽ ബിജെപിക്ക് ഏറെ സ്വാധീനമുള്ള മഞ്ചേശ്വരം ഇത്തവണ എന്തുവിലകൊടുത്തും പിടിച്ചെടുക്കുമെന്ന ഉറച്ച തിരുമാനത്തിലാണ് നേതൃത്വം.ഒപ്പം കാസർഗോഡും. ഇതിനായി വിഐപികൾ തന്നെ മണ്ഡലത്തിലെത്തിയേക്കുമെന്നാണ് സൂചന.

വെറും 89 വോട്ട്
ജില്ലയിൽ ശക്തമായ ത്രികോണ മത്സരത്തിനായിരുന്നു 2016 ൽ കളമൊരുങ്ങിയത്. ബിജെപിയും മുസ്ലീം ലീഗും നേർക്ക് നേർ പോരാടിയ മത്സരത്തിൽ വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൾ റസാഖ് വിജയിച്ചത്. റസാഖിന് 56870 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാർത്ഥിയായ സുരേന്ദ്രന് 56781 വോട്ടുകളും സിപിഎം സ്ഥാനാർത്ഥി കുഞ്ഞമ്പുവിന് 42565 വോട്ടുകളും ലഭിച്ചു.

രണ്ടാം സ്ഥാനം നിലനിർത്തി
എന്നാൽ എംഎൽഎയായ റസാഖിന്റെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം സി കമറുദ്ദീനിലൂടെ 65407 വോട്ടുകളുമായി മുസ്ലീം ലീഗ് സീറ്റ് നിലനിര്‍ത്തി. 7923 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ലീഗിന് ലഭിച്ചത്. അതേസമയം ബിജെപി രണ്ടാം സ്ഥാനം നിലനിർത്തി. ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ 57484 വോട്ടുകളായിരുന്നു നേടിയത്.

വോട്ട് വ്യത്യാസം
ഇത്തവണ ആഞ്ഞ് പിടിച്ചാൽ മണ്ഡലം പിടിക്കാൻ സാധിക്കുമെന്ന് ബിജെപി കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നതാണ്. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ യുഡിഎഫും എൻഡിഎയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 2027 മാത്രമാണ്.

സുരേന്ദ്രൻ വേണമെന്ന്
നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ മണ്ഡലത്തിൽ മത്സരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം. എന്നാൽ സുരേന്ദ്രനെ കോന്നിയിൽ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് നേതൃത്വം. ഇതോടെ മണ്ഡലത്തിൽ പ്രാദേശിക തലത്തിലുള്ള മികച്ച സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന ആവശ്യവും ഉണ്ട്.

വിഐപി സ്ഥാനാർത്ഥി
എന്നാൽ വിജയ പ്രതീക്ഷയുള്ള മണ്ഡലത്തിൽ വിഐപി സ്ഥാനാർത്ഥിയെ തന്നെ കേന്ദ്ര നേതൃത്വം ഇറക്കിയേക്കുമെന്നാണ് ജില്ലയിലെ പ്രമുഖ നേതാവിനെ ഉദ്ധരിച്ച് മനോര റിപ്പോർട്ട് ചെയ്തു. നടനും എംപിയുമായ സുരേഷ് ഗോപി തന്നെ മത്സരത്തിന് എത്തിയാൽ അത്ഭുദപ്പെടാനില്ലെന്നും നേതാവ് വെളിപ്പെടുത്തുന്നു.

കാസർഗോഡും വിജയസാധ്യത
അതേസമയം മറ്റൊരു മണ്ഡലമായ കാസർഗോഡും ബിജെപിക്കായി പ്രമുഖൻ എത്തിയേക്കുമെന്നാണ് സൂചന. 2016 ൽ മുസ്ലീം ലീഗിന്റെ എൻഎ നെല്ലിക്കുന്ന് 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. പിന്നാലെ നടന്ന പാർലമെന്റ് -തദ്ദേശ തിരഞ്ഞെടുപ്പുകളിലും യുഡിഎഫും ബിജെപിയും ത്മിലുള്ള വോട്ട് വ്യത്യാസം പത്തായിരത്തിന് മുകളിലാണെങ്കിലും വിജയസാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.












Click it and Unblock the Notifications