ഭണ്ഡാരം കുത്തി തുറന്ന് കവർച്ച; മോഷ്ടാവിനെ തിരിച്ചറിഞ്ഞു
കാസർഗോഡ്: മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയ ആളെ തിരിച്ചറിഞ്ഞു. പയ്യന്നൂർ സ്വദേശിയാണെന്നാണ് പോലീസ് കണ്ടെത്തൽ. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് പ്രതിയിലേക്കെത്തിയത്. നിരവധി കവർച്ചക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈൻ പറഞ്ഞു.
മോഷ്ടാവ് ക്ഷേത്രത്തിൽ കയറുന്നത് മുതൽ കവർച്ച നടത്തി ഇറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങൾ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്നും കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് പിറകിലൂടെയായിരുന്നു ഇയാൾ എത്തിയത്. തുടർന്ന് ചുറ്റമ്പലത്തിന്റെ വടക്കുഭാഗത്തെ വാതിൽ പൊളിച്ച് ഉള്ളിൽ കയറി. ഇവിടെ ഉണ്ടായിരുന്ന മൂന്ന് ഭണ്ഡാരങ്ങളാണ് ആദ്യം കുത്തി തുറന്നത്.
അതിന് ശേഷം നടയിൽ വെച്ച ഒരു ഭണ്ഡാരവും കൂടി തുറന്ന് കവർന്ന ശേഷമാണ് ഇയാൾ മടങ്ങിയത്. പതിനായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞത്. ഇന്നലെ ക്ഷേത്ര മേൽശാന്തി നട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി, ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. വിരലടയാള വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ചിരുന്നു.
അതേസമയം 8 വർഷം മുന്നേ ഇതേ ക്ഷേത്രത്തിൽ സമാനമായ കവർച്ച നടന്നിരുന്നു. വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാലയും ഭണ്ഡാരങ്ങളിലെ കാണിക്കയും മോഷണം പോയിരുന്നു. എന്നാൽ പ്രതി ആരെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കാറിൽ സഞ്ചരിച്ച് കുടുംബത്തെ ആക്രമിച്ച് കവർച്ച ശ്രമം; പാലക്കാട് 3 പേർ അറസ്റ്റിൽ
'സച്ചിനെ മുഖ്യമന്ത്രിയാക്കണം, ഇല്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയും'; വീണ്ടും പ്രതിസന്ധി?
നിക്ഷേപകർക്ക് ഗുണം; ട്രഷറിയിലും വരുന്നു ഇ-വാലറ്റ് സംവിധാനം