കേരളത്തിൽ 12 പേർക്ക് കൂടി കൊറോണ!! ഇന്ന് സ്ഥിരീകരിച്ചവർ എല്ലാം ഗൾഫിൽ നിന്നും എത്തിയവർ
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് പുതിയ 12 കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് 6 പേർക്കും കണ്ണൂരിലും എറണാകുളത്തും മൂന്ന് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 ആയി.
ഇന്ന് കൊറോണ സ്ഥിരീകരിച്ചവർ എല്ലാം തന്നെ ഗൾഫിൽ നിന്ന് വന്നവരാണ്. നിലവിൽ സംസ്ഥാനത്ത് 53013 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 52785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് മാത്രം 70 പേരേയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3716 സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 2566 സാംപിളുകള്‍ നെഗറ്റീവാണ്.

കാസർഗോഡ് രോഗം ബാധിച്ച അഞ്ച് പേരും കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഒരാൾ എറണാകുളത്തെ മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ ഉള്ളത്. കണ്ണൂരിലെ രണ്ട് പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലും ചികിത്സയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറായില്ലേങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഒരു ഭാഗത്ത് ആൾക്കൂട്ടം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് ഇതിനെയെല്ലാം നിരാകരിക്കുന്ന സമീപമാണ് ഉണ്ടാകുന്നത്.
ചില ആരാധനാലയങ്ങൾ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി വലിയ രീതിയിൽ ഉത്സവങ്ങൾ നടത്തി. ആയിരക്കണക്കിന് പേരാണ് ഇതിൽ പങ്കെടുത്തത്. ഇനിയും നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറായില്ലേങ്കിൽ കർശന നടപടികൾ അല്ലാതെ സർക്കാരിന്റെ മുൻപിൽ മറ്റ് വഴികൾ ഇല്ല. ഇത്തരം സംഭവങ്ങൾ ഒഴിവാക്കണം. മതനേതാക്കൾ നടത്തിയ ഇടപെടലുകൾക്ക് ഫലമുണ്ടാകുന്നുണ്ട്. കൊറോണയെ തുരത്താൻ ജാതിമത ഭേദമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കും; പ്രഖ്യാപിച്ച് ഡികെ ശിവകുമാര്‍,തന്ത്രം മെനയുന്നു












Click it and Unblock the Notifications