തോമസ് ചാണ്ടിയുടെ റിസോർട്ടിന്റെ കാണാതായ ഫയലുകൾ കണ്ടെത്തി; 18 ഫയലുകളാണ് കണ്ടെടുത്തത്!
ആലപ്പുഴ: കാണാതായ മന്ത്രി തോമസ് ചണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ആസ്ഥാനത്തെ അലമാരയില്‍ നിന്നാണ് ഫയലുകൾ കണ്ടെടുത്തത്. 18 ഫയലുകളാണ് കണ്ടെടുത്തത്. കയ്യേറ്റആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 32 ഫയലുകള്‍ കണ്ടിരുന്നില്ല.
അതേസമയം കുട്ടനാട്ടില്‍ കായല്‍ കയ്യേറ്റം നടത്തിയെന്ന ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയെ രക്ഷപെടുത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് അവകാശലംഘനമാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിധരിപ്പിക്കുന്നതാണ്. ഇതുവഴി അവകാശലംഘനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. തന്റെ കായല്‍ കയ്യേറ്റം തെളിയിക്കാനായാല്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ച് വീട്ടില്‍ പോകുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
നിയമലംഘനങ്ങൾ കൂടുതൽ പുറത്തുവരുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും വ്യക്തമാക്കിയിരുന്നു. രാജിവച്ചില്ലെങ്കിൽ യുഡിഎഫ് സമരം ശക്തമാക്കും. മുഖ്യമന്ത്രി അഴിമതിക്കാർക്ക‌് ഒപ്പമാണ്. വേങ്ങരയിൽ ഭൂരിപക്ഷം ഉയർത്തുകയാണ് ലക്ഷ്യമെന്നും ഹസ്സൻ കൊല്ലത്ത് പറഞ്ഞു.