19 കാരന്റെ നടുവും കാലും പൊലീസ് ചവിട്ടിയൊടിച്ചു: പോലീസ് നരനയാട്ട് തുടരുന്നു, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത 19കാരൻ വിദ്യാർത്ഥിയെ പേരൂർക്കട പൊലീസ് തല്ലിച്ചതച്ചു. രണ്ടുപകലും രാത്രിയും പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി അവശനായ വിദ്യാർത്ഥിയെ നിരപരാധിയെന്ന് തിരിച്ചറിഞ്ഞപ്പോൾ കേസെടുക്കാതെ വിട്ടയച്ചു. കാലൊടിഞ്ഞ്, നടുവിന് ക്ഷതമേറ്റ വിദ്യാർത്ഥി ചികിത്സയിലാണ്. സിംഗപ്പൂരിൽ ബിരുദപഠനത്തിന് പോകാൻ ഒരുങ്ങിയിരിക്കെയാണ് പൊലീസിന്റെ ക്രൂരത.
കഴിഞ്ഞ 5ന് പേരൂർക്കട പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ സുഹൃത്ത് മിഥുനെ കാണാൻ ഏണിക്കരയുള്ള വീട്ടിലെത്തിയ സൂരജിനെ പേരൂർക്കട എസ്.ഐ സമ്പത്തും മറ്റ് പൊലീസുകാരും കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയായിരുന്നു. മിഥുന്റെ വീട്ടിലുണ്ടായിരുന്ന മൂന്നു കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തു. എല്ലാവരും പത്താംക്ളാസ്, പ്ളസ് ടു പഠനം കഴിഞ്ഞവരാണ്. മിഥുന്റെ വീട്ടിലെത്തിയ പേരൂർക്കട എസ്.ഐ സമ്പത്ത് അഞ്ചുപേരെയും ക്രൂരമായി മർദ്ദിച്ചു. മിഥുനെ, പേരൂർക്കട സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മൃഗീയമായി മർദ്ദിക്കുകയായിരുന്നു. 'ബൈക്കിന്റെ ഷോക്ക് അബ്‌സോർബർ പൈപ്പ് കൊണ്ട് തലങ്ങും വിലങ്ങും തല്ലി. കത്രികയുടെ മൂട് കൊണ്ട് നടുവിൽ ഇടിച്ചു. ബൂട്ടിട്ട് ചവിട്ടി. കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു."- സൂരജ് പറഞ്ഞു. ബാൻഡേജിട്ട വലതുകാലുമായി മുടന്തിയാണ് സൂരജ് വാർത്താസമ്മേളനത്തിനെത്തിയത്.
കൊച്ചുമകൻ സൂരജിനെ പേരൂർക്കട എസ്ഐ സമ്പത്തും പൊലീസുകാരും ചേർന്ന് മർദ്ദിച്ച് അവശനാക്കിയെന്ന് കാട്ടി സൂരജിന്റെ അമ്മൂമ്മ നേമം പൊലീസ് ക്വാർട്ടേഴ്‌സ് റോഡിൽ ശ്രീശങ്കരിപ്രിയയിൽ ഗേളി മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകി. ശരീരമാസകലം പരിക്കേറ്റ് അവശനായ സൂരജിനെ കേസെടുക്കാതെ വിട്ടയച്ചു. അമ്മൂമ്മ ഗേളി സൂരജിനെ ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്ടു വിജയിച്ച് തുടർപഠനത്തിന് സിംഗപ്പൂരിലേക്ക് പോകാനിരിക്കുകയായിരുന്നു സൂരജ്.