തീരുമാനിച്ചത് ഈ 2 നേതാക്കൾ; ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും പരാതി ഹൈക്കമാന്റിന്
തിരുവനന്തപുരം; കെപിസിസി, പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഗ്രൂപ്പുകൾക്ക് അതീതമായി നേതാക്കളെ നിയമിച്ചതോടെ തന്നെ സംസ്ഥാനത്തെ പാർട്ടി സംവിധാനത്തെ അടിമുടി മാറ്റിയെടുക്കാനുള്ള ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കിയിരുന്നു.നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് വഴിവെച്ചത് ഗ്രൂപ്പുകളുടെ വടംവലിയാണെന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം പാടെ അട്ടിമറിച്ചുകൊണ്ടുള്ള നിയമനം നടത്തിയത്. കെപിസിസി, ഡിസിസി പുന;സംഘടനയിലും ഇത് ആവർത്തിക്കുമെന്ന വ്യക്തമായ സന്ദേശവും ഹൈക്കമാന്റ് നൽകി.എന്നാൽ ഡിസിസി അധ്യക്ഷൻമാരെ നിയമിക്കാനുളള അന്തിമ ചർച്ചകളോടെ ഐ,ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് സമർപ്പിച്ച സാധ്യത പട്ടികയിലെ പേരുകളെ ചൊല്ലി വിയോജിപ്പ് രൂക്ഷമായിരിക്കുകയാണ്.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്തെ എംഎൽഎമാർ, എംപിമാർ വിവിധ ഗ്രൂപ്പ് നേതാക്കൾ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഡിസിസി അധ്യക്ഷൻമാരുടെ സാധ്യത പട്ടിക തയ്യാറാക്കിയത്. കാര്യശേഷിയുള്ള നേതാക്കളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചർച്ച നടന്നത്..എന്നൽ ഗ്രൂപ്പ് നേതാക്കൾ തങ്ങളുടെ ഇഷ്ടക്കാരെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയായിരുന്നു കെപിസിസി അധ്യക്ഷന് കൈമാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ ഒന്നിലധികം പേരുകൾ ഉള്ള പട്ടികയാണ് സുധാകരൻ ഹൈക്കമാന്റിന് കൈമാറിയത്.

എന്നാൽ തങ്ങൾ നിർദ്ദേശിച്ച പേരുകൾ പട്ടികയിൽ ഇല്ലെന്ന ആരോപണമാണ് ഇപ്പോൾ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉന്നയിച്ചിരിക്കുന്നത്. തങ്ങളോട് കൂടിയാലോചന നടത്തിയെങ്കിലും പ്രതിപക്ഷ നേതാവ് വിഡി സതീശന്റേയും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റേയും നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പട്ടിക തയ്യാറായാക്കിയിരിക്കുന്നതെന്നാണ് ഇവരും ഉന്നയിക്കുന്ന ആക്ഷേപം. എ,ഐ ഗ്രൂപ്പുകൾക്ക് ശക്തമായ സ്വാധീനം ഉള്ള ജില്ലകളിൽ പോലും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും ഇവരും പരാതിപ്പെട്ടു.

കോട്ടയത്തും ആലപ്പുഴയും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് അവസാന വാക്ക്. ആലപ്പുഴ ഐ ഗ്രൂപ്പിന്റെ കൈയ്യിലും കോട്ടയം എ ഗ്രൂപ്പിന്റെ കൈവശവുമാണ്. ആദ്യഘട്ടത്തിൽ ജില്ലയിൽ പല പേരുകളും ചർച്ചയിൽ ഉയർന്നിരുന്നു. എന്നാൽ സംസ്ഥാന തലത്തിൽ ഗ്രൂപ്പ് അതീതമായുള്ള നിയമനങ്ങൾ ഉണ്ടായാൽ ഇരു ഗ്രൂപ്പുകളും ജില്ലകൾ വെച്ച് മാറിയേക്കുമെന്ന് വരെ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം വെട്ടികൊണ്ടുള്ള നീക്കമാണ് വിഡി സതീശനും കെസി വേണുോഗാപാലും നടത്തിയതെന്നാണ് നേതാക്കൾ പരാതി ഉയർത്തുന്നത്. ആലപ്പുഴയിൽ ഇത്തവണ തന്റെ വിശ്വസ്തനായ ബാബു പ്രസാദിനെ അധ്യക്ഷനാക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം. എന്നാൽ ഇതിനെ മറികടന്ന് കെസി വേണുഗോപാല്‍ എംജെ ജോബിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തി.

കോട്ടയത്ത് ഉമ്മൻചാണ്ടി തന്റെ വിശ്വസ്തർക്ക് വേണ്ടി രംഗത്തെത്തിയെങ്കിലും ഹൈക്കമാന്റിന് നൽകിയ പട്ടികയിൽ ഇവരിൽ പലരും തഴയപ്പെട്ടെന്നാണ് വിവരം. എറണാകുളത്ത് വിഡി സതീശന്റെ ഇടപെടൽ ഉണ്ടായെന്നാണ് ആരോപണം. കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ പല ജില്ലകളിലും ഇത്തരത്തിൽ സതീശനും വേണുഗോപാലും ഇടപെട്ടുവെന്ന ആക്ഷപവും ഗ്രൂപ്പുകൾ ഉയർത്തുന്നുണ്ട്. നേതൃമാറ്റത്തിന് പിന്നാലെ തന്നെ തങ്ങളെ ഒതു്കകാനുള്ള ശ്രമം ശക്തമായതായി നേതാക്കൾ ആരോപിച്ചിരുന്നു. വേണ്ട വിധത്തിൽ കൂടിയാലോചന നടത്തുന്നില്ലെന്നാണ് നേതാക്കളുടെ ആക്ഷേപം. ദില്ലിയിലെ ഡിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച അന്തിമ ചർച്ചയിൽ പോലും ഇരുവരേയും ഉൾപ്പെടുത്തിയില്ലെന്നതും ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം നേരത്തേ എംപിമാരും പുതിയ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പാണ് അടുത്ത് നടക്കാനിരിക്കുന്നത് എന്നിരിക്കെ തങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്നായിരുന്നു ഇവർ ഹൈക്കമാന്റിനോട് പരാതിപ്പെട്ടത്. തങ്ങളെ കൂടി ഉൾപ്പെടുത്തി ചർച്ച നടത്താൻ കെപിസിസി അധ്യക്ഷനോട് നിർദ്ദേശിക്കണമെന്നും ഇവർ രാഹുൽ ഗാന്ധിയെ കണ്ട് പരാതിപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു.

അതിനിടെ മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ വിഎം സുധീരൻ എന്നിവർ സുധാകരനും സതീശവുമെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഡിസിസി പ്രസിഡൻ്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്നായിരുന്നു സുധീരൻ പറഞ്ഞത്. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും തന്നെയും മുൻ കെപിസിസി പ്രസിഡൻ്റുമാരിൽ പലരെയും ഒഴിവാക്കിയതായും സുധീരൻ ഫേസ്ബുക്കിലടെ ആരോപിച്ചിരുന്നു.
അതേസമയം ഇപ്പോഴത്തെ പട്ടികയോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നൽകിയിട്ടുണ്ട്. സുധാകരൻ തങ്ങളെ തെറ്റിധരിപ്പിച്ചുവെന്നാണ് ചെന്നിത്തല കത്തിൽ ഉന്നയിച്ച ആക്ഷേപം.

എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് കെ ഹൈക്കമാന്റിന്‌റേത്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള പുതിയ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് തടസം നിൽക്കില്ലെന്നും ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്നത് കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയില്ലാതെ
താഴെ തട്ട് ചലിപ്പിക്കുക എളുപ്പമല്ലെന്നത് വസ്തുതയാണ്.

അതേസമയം മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകരുതെന്ന നിർദ്ദേശമാണ് കെ മുരളീധരൻ എംപിയും മു്നനോട്ട് വെയ്ക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരേയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ബന്ധപ്പെട്ടേക്കും. ഇരുവരെ പിണക്കിയാലുണ്ടാകുന്ന തിരിച്ചടികളിൽ ഹൈക്കമാന്റിനും ആശങ്ക നിലനിൽക്കുന്നുണ്ട്.

ഗ്രൂപ്പ് വീതം വയ്പ്പ് അംഗീകരിക്കില്ലെന്ന് തന്നെ ആവർത്തിക്കുകയാണ് ഹൈക്കമാന്റ്. പട്ടികയിലേക്ക് പുതുതായി പേരുകൾ കൂട്ടിച്ചേർക്കാനും സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനോട് ഇരു നേതാക്കളും വഴങ്ങുമോയെന്ന കാര്യം വ്യക്തമല്ല. അങ്ങനെയെങ്കിൽ ചർച്ചകൾ ഇനിയും നീണ്ടുപോയേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.അതേസമയം കെപിസിസിയെ തള്ളിക്കൊണ്ടുള്ള പ്രഖ്യാപനം ഹൈക്കമാന്റ് നടത്തിയാൽ അത് കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെയ്ക്കും. ഗ്രൂപ്പ് നേതാക്കളുടെപിന്തുണയില്ലേങ്കിൽ താഴെ തട്ട് ചലിപ്പിക്കുകയെന്നതും കെപിസിസി നേതൃത്വത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. കെപിസിസി ഭാരവാഹി നിയമനത്തിലും സമാന വെല്ലുവിളികൾ നേതൃത്വം നേരിടേണ്ടി വന്നേക്കും.












Click it and Unblock the Notifications