'അങ്ങയുടെ വാദം നുണയാണ്': വ്യക്തിപരമായി ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് കരുതരുതരുതെന്നും 24 നോട് റഹീം
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചർച്ച 24 ന്യൂസ് ചാനൽ ഒഴിവാക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എഎ റഹീം പോസ്റ്റ് പങ്കിട്ടിരുന്നു.
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചർച്ച പിന്‍വലിക്കപ്പെട്ടുവെന്ന ആരോപോണത്തില്‍ 24 ന്യൂസ് ചാനല്‍ മേധാവിക്ക് മറുപടിയുമായി എ എ റഹീം. ചാനല്‍ മേധാവി പറയുന്നത് പോലെ ഏതോ ഒരാളല്ല എകെജി സെന്ററിലേക്ക് വിളിച്ചതെന്നും സ്ഥിരമായി ചാനല്‍ ചർച്ചക്ക് വിളിക്കുന്ന ആള്‍ തന്നെയാണ് കഴിഞ്ഞ ദിവസവും വിളിച്ചതെന്നാണ് റഹീം വ്യക്തമാക്കുന്നത്. ഇന്നലെ ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച് ചർച്ച നിശ്ചയിച്ചിരുന്നില്ല ആരോ ഒരാൾ പറഞ്ഞത് കേട്ട് എകെജി സെന്ററിൽ നിന്നും നിർദേശം കൊടുത്തു എന്ന ചാനല്‍ മേധാവിയുടെ വാദം നുണയാണെന്നും റഹീം അവകാശപ്പെടുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

24 ചാനൽ മേധാവിയോട്,ഇന്നലെ ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച് ചർച്ച നിശ്ചയിച്ചിരുന്നില്ല ആരോ ഒരാൾ പറഞ്ഞത് കേട്ട് എകെജി സെന്ററിൽ നിന്നും നിർദേശം കൊടുത്തു എന്നാണ് അങ്ങയുടെ വാദം. അത് നുണയാണ്. രാവിലെ 10.5 നാണ്
എ കെ ജി സെന്ററിൽ ഇക്കാര്യം കൈകാര്യം ചെയ്യുന്ന സഖാവിനെ താങ്കളുടെ ചാനലിലെ ഗസ്റ്റ് കോർഡിനേഷൻ ചുമതലയുള്ള ജീവനക്കാരൻ വിളിച്ചത്.ബിബിസി യാണ് വിഷയം എന്ന് പറയുകയും ചെയ്തിരുന്നു.
ഉച്ചയ്ക്ക് 12.4ന് വീണ്ടും വിളിക്കുന്നു. ഉറപ്പിക്കുന്നു.ചർച്ചയ്ക്ക് എന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹത്തെ അപ്പോൾ എകെജി സെന്ററിൽ നിന്നും അറിയിക്കുന്നു. 12.5നു എനിക്ക് അദ്ദേഹം എവിടെയാണ് ക്യാമറ സംഘത്തെ അയയ്‌ക്കേണ്ടത് എന്ന് ചോദിച്ചു സന്ദേശമയയ്ക്കുന്നു. 2.11ന് ഞാൻ തിരിച്ചു ചർച്ചയ്ക്ക് ഇരിക്കുന്ന സ്ഥലം സംബന്ധിച്ച് മറുപടി അയയ്ക്കുന്നു.
എന്റെ വൈകുന്നേരത്തെ പരിപാടികളൊക്കെ അതനുസരിച്ചു ക്രമീകരിക്കുന്നു.

രണ്ടാം ഭാഗം വരാത്തത് കൊണ്ടാണ്
വൈകുന്നേരം 3.24 നു ബിബിസി സംബന്ധിച്ച ചർച്ച ക്യാൻസൽ ചെയ്തതായി എകെജി സെന്ററിൽ രാവിലെ വിളിച്ച അതേ ആൾ അറിയിക്കുന്നു. 3.25 നു ഈ ചെയ്തത് മഹാമോശമായിപ്പോയി എന്ന് സൂചിപ്പിച്ചു 24 ലെ ഏറ്റവും പ്രധാനപ്പെട്ട 3 മാധ്യമ പ്രവർത്തകർക്ക് എകെജി സെന്ററിലെ ചുമതലക്കാരനായ സഖാവ് സന്ദേശമയയ്ക്കുന്നു. അല്ലാതെ എകെജി സെന്ററിലേക്ക് ആരോ ഒരാൾ വിളിച്ചതാണ് എന്നൊക്കെയുള്ള വാദം ശുദ്ധനുണയാണ്.ചർച്ച ഉണ്ടെന്ന് അറിയിക്കുന്നതും വൈകുന്നേരം വിഷയം മാറ്റിയ വിവരവും 24 ൽ നിന്ന് എകെജി സെന്റരിനെ അറിയിക്കുന്നത് ഒരാൾ തന്നെയാണ്.അദ്ദേഹം തന്നെയാണ് താങ്കളുടെ ചാനൽ പ്രവർത്തനം ആരംഭിച്ച അന്നുമുതൽ ഇന്നുവരെയും ഗസ്റ്റിനായി വിളിക്കുന്നതും.
ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം വരാത്തത് കൊണ്ടാണ് ഇന്നലെ വിഷയം ചർച്ചയ്‌ക്കെടുക്കാത്തത് എന്ന വാദം ഒട്ടും സ്വീകാര്യമല്ല. തന്നെയുമല്ല ഇന്നലത്തെ കാര്യത്തിൽ മാത്രമായിരുന്നില്ല എന്റെ പ്രതികരണം. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 24 ചർച്ച നടത്തിയ 105വിഷയങ്ങൾ പ്രതിപാദിച്ചായിരുന്നു പോസ്റ്റ്. ആ വിമർശനത്തെ കുറിച്ചു ഒരക്ഷരം ഇന്ന് പറഞ്ഞു കേട്ടില്ല.

ഞാൻ 24 ഉൾപ്പെടെയുള്ള മലയാള മാധ്യമങ്ങൾ ബിജെപി ,മോദി വിരുദ്ധ ചർച്ചകൾ സംഘടിപ്പിക്കുന്നില്ല എന്ന പ്രവണതയെയാണ് തെളിവുകൾ വച്ചു പറഞ്ഞത്.
സംഘപരിവാറിനെ ഭയക്കുന്നചാനൽ ഉടമകളുടെ നിയന്ത്രണവും നിലപാടുമാണ് ഈ അപകടകരമായ മൗനത്തിന് കാരണം എന്നായിരുന്നു എന്റെ വാദം.
അത് ഞാൻ ആദ്യമായി പറയുന്ന ഒരു കാര്യമല്ല.നേരത്തെ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.കേന്ദ്ര ഏജൻസികളെ കാണിച്ചു സംഘപരിവാർ, മലയാളത്തിലെ ചാനൽ ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നു.അതാണ് ഈ വിധേയത്വവും,എൽഡിഎഫ് വിരുദ്ധ അക്രമണവും. വസ്തുതകൾ നിരത്തി പറഞ്ഞകാര്യങ്ങളെ താങ്കൾ നേരിട്ടത് തികച്ചും വ്യക്തിപരമായാണ്.

വ്യക്തിപരമായി ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് കരുതരുത്
"ഈ റഹീമൊക്കെ ഞങ്ങളെ വിളിച്ചു വ്യക്തിപരമായി ആവശ്യപ്പെടുന്ന കാര്യങ്ങൾ ഞങ്ങളായി പുറത്തു പറയുന്നില്ല എന്നു മാത്രമേയുള്ളു" ഞാൻ താങ്കളെ വിളിച്ചു താങ്കളിൽ നിന്നോ, താങ്കളുടെ സ്ഥാപനത്തിൽ നിന്നോ വ്യക്തിപരമായി,വഴിവിട്ട് ആവശ്യപ്പെട്ടത് എന്താണെന്ന് അങ്ങ് വെളിപ്പെടുത്തണം. ഞാനും താങ്കളും തമ്മിൽ നടത്തിയിട്ടുള്ളത് വിരലിൽ എണ്ണാവുന്ന സംഭാഷണങ്ങൾ മാത്രമാണ്. ഓരോന്നും ഏത് സന്ദർഭങ്ങളിൽ ആയിരുന്നെന്നും എന്താണ് സംസാരിച്ചതെന്നും എനിക്ക് വ്യക്തവുമാണ്.
വ്യക്തിപരമായി ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് കരുതരുത്. അതിന് വഴങ്ങി മിണ്ടാതിരുന്നുകൊള്ളും എന്നും കരുതരുത്.താങ്കളിൽ നിന്നും ഞാൻനേടേണ്ട വ്യക്തിപരമായ,വഴിവിട്ട എന്ത് കാര്യമാണുള്ളത്?
എന്റെ കൈകൾ ശുദ്ധമാണെന്ന് നല്ല ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് നിങ്ങളെപ്പോലൊരു സ്ഥാപനത്തെ തുറന്നുകാണിക്കാൻ സാധിക്കുക്കുന്നത്.

ചെയ്യുമ്പോൾ,നിങ്ങൾക്കൊക്കെ പൊള്ളുമെന്നും വ്യക്തിപരമായി ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്നും ഇനി വ്യക്തിപരമായി നിങ്ങളൊക്കെ വേട്ടയാടുമെന്നും അറിയാത്ത ആളല്ല ഞാൻ.അതറിഞ്ഞു കൊണ്ട് തന്നെയാണ് ഇന്നലെ ആ കുറിപ്പെഴുതുയത്. കേരളത്തിന്റെ പൊതു താല്പര്യങ്ങൾ അവഗണിക്കുന്ന,സംഘപരിവാർ രാഷ്ട്രീയത്തോട് വിധേയത്വം പുലർത്തുന്ന ഒരു വിഭാഗം മലയാള മാധ്യമങ്ങളുടെ ഈ രീതി പ്രേക്ഷകർ വിലയിരുത്തണം.അതിനിയും തുറന്നുകാണിക്കുക തന്നെ ചെയ്യും.












Click it and Unblock the Notifications