അഭയ കേസ്: ശിക്ഷാ വിധി ജനങ്ങള്‍ക്ക് കോടതിയോടുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കും, പ്രതികരണവുമായി ജോമോന്‍
തിരുവനന്തപുരം: അഭയ കൊലക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് സിബിഐ കോടതി. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ക്കാണ് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും പ്രതികള്‍ ഒടുക്കണം. പണം അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ കേസുമായി ബന്ധപ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കെ സനല്‍കുമാര്‍ എന്ന ന്യായാധിപന്‍ നീതിമാനായ ദൈവത്തെ പോലെയാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നതെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു. ജീവിതകാലം മുതല്‍ ജീവപര്യന്തത്തിന് ശിക്ഷിച്ചിരിക്കുകയാണ് രണ്ട് പ്രതികള്‍ക്കും. ഈ വിധി ജനങ്ങള്‍ക്ക് കോടതിയോടുള്ള വിശ്വാസം വര്‍ദ്ധിക്കാനിടയായിട്ടുണ്ടെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 31നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. അഭയയ്ക്ക് നീതി ഉറപ്പാക്കാനുളള പോരാട്ടമായിരുന്നു പിന്നീട് ഈ 28 വര്‍ഷക്കാലവും ജോമോന്‍ നടത്തിയത്. കഴിഞ്ഞ ദിവം പ്രതികള്‍ കുറ്റക്കാരാണെന്ന വിധി വന്നതിന് പിന്നാലെയും അദ്ദേഹം പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
മൂന്ന് പതിറ്റാണ്ടായി നീതിക്ക് വേണ്ടി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിതെന്ന് വിധിക്ക് ശേഷം ജോമോന്‍ പ്രതികരിച്ചിരുന്നു. പണവും സ്വാധീനവും ഉപയോഗിച്ച് കോടതിയെ വിലയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്ന് തെളിഞ്ഞെന്നും ജോമോന്‍ പറഞ്ഞു. ഈ ദിവസത്തിന് വേണ്ടിയാണ് താന്‍ കാത്തിരുന്നത്. അഭയ കേസിലെ വിധിയില്‍ താനൊരു നിമിത്തം മാത്രമാണ്. ഇന്ന് ഇനി മരിച്ചാലും തനിക്ക് ദുഖമില്ല. അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൈവമാണ് ദൃക്സാക്ഷിയായത് എന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികരിച്ചു. നീതിപൂര്‍വ്വമായി സബിഐ കോടതി കേസില്‍ വിധി പറഞ്ഞു. വിധിയില്‍ വലിയ സന്തോഷമുണ്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കിയിരുന്നു.
സിസ്റ്റർ അഭയയ്ക്ക് നീതി, ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റർ സെഫിക്ക് ജീവപര്യന്തം
'മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങളും പാടില്ല'; സുഗതകുമാരി പറഞ്ഞത്
Recommended Video