അഭിമന്യുവിന്‍റെ നെഞ്ചില്‍ കത്തിയാഴ്ത്തിയത് ആരെന്ന് മുഹമ്മദ് വെളിപ്പെടുത്തി! മൊഴി ഇങ്ങനെ
മഹാരാജാസ് കോളേജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതിയായ മുഹമ്മദ് ഒടുവില്‍ പോലീസ് പിടിലായി. 16 ദിവസങ്ങള്‍ക്ക് ശേഷമാണ് കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റും മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അഭിമന്യുവിനെ കുത്തികൊല്ലുന്നതിന് പുറത്ത് നിന്ന് ആളെ വിളിച്ച് വരുത്തിയത് താനാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. പ്രത്യേക അന്വേഷണ സംഘം പിടികൂടി കൊച്ചിയില്‍ എത്തിച്ച മുഹമ്മദിനെ പോലീസ് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. മുഹമ്മദിന്‍റെ മൊഴി ഇങ്ങനെ
കൊലപ്പെടുത്തി
മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) ഈ മാസം രണ്ടാം തിയ്യതിയാണ് കൊല്ലപ്പെട്ടത്.കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു
കാമ്പസ് ഫ്രണ്ട്
മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.
വിവരം അറിയിച്ചു
കാമ്പസിലെ സംഘര്‍ഷര്‍ഷങ്ങളെ കുറിച്ച് ആദ്യമേ തന്നെ മുഹമ്മദ് പുറത്തുള്ള എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി ഒന്‍പത് മണിയോടെ കാമ്പസ് ഫ്രണ്ടിന്‍റെ ചുവരെഴുത്ത് എസ്എഫ്ഐക്കാര്‍ മായ്ച്ച് കളഞ്ഞതോടെ മുഹമ്മദ് കൊച്ചിന്‍ ഹൗസിലുള്ള കാമ്പസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തകരെ വിളിച്ച് വിവരം നല്‍കി.
16 പേര്‍
മുഹമ്മദിന്‍റെ വിളി എത്തിയ പിന്നാലെ ഒരുവിധേനയും എസ്എഫ്ഐയെ ചുവരെഴുതാന്‍ അനുവദിക്കരുതെന്നും ഏത് വിധേനയും പ്രതിരോധിക്കണമെന്നും നേതാക്കള്‍ മുഹമ്മദിന് നിര്‍ദ്ദേശം നല്‍കി. പിന്നാലെ കൊലപാതകത്തില്‍ വിദഗ്ദരായ 16 എസ്ഡിപിഐ പ്രവര്‍ത്തകരെ മുഹമ്മദ് കോളേജിലേക്ക് വിളിച്ചു വരുത്തി.
എന്തു വില കൊടുത്തും
എന്ത് വില കൊടുത്തും എസ്എഫ്ഐയെ ഒതുക്കണമെന്ന് തിരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അഭിമന്യുവിനെ കൊല്ലുന്നതിന് മൂന്ന് ദിവസം മുന്‍പ് തന്നെ ആരെയെല്ലാം ആക്രമിക്കാം എന്നതിനെ കുറിച്ച് തിരുമാനിച്ച് ഉറപ്പിച്ചിരുന്നു.
അഭിമന്യു
ചുവരെഴുതാന്‍ അഭിമന്യു ഒരു തരത്തിലും അനുവദിച്ചില്ല. ഇതോടെ എസ്എഫ്ഐയേയും അഭിമന്യുവിനേയും ഒതുക്കണമെങ്കില്‍ കൊലപാതകം തന്നെയാണ് മാര്‍ഗം എന്ന നിലയിലേക്ക് കാര്യങ്ങള്‍ തിരുമാനിക്കുകയായിരുന്നുവെന്നും മുഹമ്മദ് പോലീസിന് മൊഴി നല്‍കി.
കൂടുതല്‍ പേര്‍
തന്‍റെ ആവശ്യപ്രകാരം കൂടുതല്‍ പേര്‍ കാമ്പസിലേക്ക് എത്തി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. അഭിമന്യുവിനെ ഒറ്റകുത്തിന് തന്നെ ഇല്ലാതാക്കി.
മുഹമ്മദ്
അതേസമയം താന്‍ അല്ല അഭിമന്യുവിന് കൊലപ്പെടുത്തിയതെന്നും മറ്റൊരു മുഹമ്മദാണ് അഭിമന്യുവിന്‍റെ നെഞ്ചിലേക്ക് കത്തിയാഴ്ത്തിയതെന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞു.
രക്ഷപ്പെട്ടു
കൊലപാതക ശേഷം 13 പേരും അവിടെ നിന്നു രക്ഷപ്പെട്ടു. മൂന്ന് പേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. കൊലപാതകത്തിന് തൊട്ടുപിന്നാലെ കൊച്ചിവിട്ട മുഹമ്മദ് കണ്മൂരിലേക്കാണ് രക്ഷപ്പെട്ടത്.
അതിര്‍ത്തി
പിന്നീട് കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിത്താവളത്തിലേക്ക് മാറി. ഇവിടെ നിന്നും ഗോവയിലേക്ക് പോയി തിരിച്ച് പഴയ ഒളിതാവളത്തില്‍ എത്തിയപ്പോഴാണ് പോലീസിന്‍റെ പിടിയിലായത് എന്നാണ് റിപ്പോര്‍ട്ട്.
എസ്ഡിപിഐ
എസ്ഡിപിഐ തന്നെയാണ് 11 ദിവസത്തോളം മുഹമ്മദിന് ഒളിതാവളം ഒരുക്കിയതെന്നാണ് വിവരം. എസ്ഡിപിഐ നേതാക്കളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത പിന്നാലെയാണ് കേസിലെ മുഖ്യപ്രതിയായ മുഹമ്മദും പോലീസിന്‍റെ കൈകളില്‍ എത്തിയത്.
ഒമ്പത് പേര്‍
ഇനിയും ഒന്‍പത് പേരെ കൂടി കേസില്‍ അറസ്റ്റ് ചെയ്യാനുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നത് വഴി കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അതേസമയം കേസില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഫോണ്‍
പെണ്‍കുട്ടികള്‍ മുഹമ്മദിന്‍റെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ കൊലപാതകത്തിന് ശേഷം ഇതുവരെ കോളേജില്‍ എത്തിയിട്ടില്ല. ഇവരുടെ പേരില്‍ എടുത്ത സിം ഉപയോഗിച്ചാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.