നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വെട്ടിലാക്കി ദിലീപിന്റെ പുതിയ നീക്കം.. വീണ്ടും കോടതിയിലേക്ക്..
Recommended Video
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി ദിലീപ് വീണ്ടും. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ അടക്കമുള്ള സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ദിലീപ് തയ്യാറെടുക്കുന്നത്. നേരത്തെ കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകള്‍ എട്ടാം പ്രതിയായ ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ പൂര്‍ണമായ രേഖകള്‍ ലഭിച്ചിട്ടില്ല എന്നാണ് ദിലീപിന്റെ പരാതി. ദൃശ്യങ്ങളുടെ പകര്‍പ്പ് അടക്കമുള്ളവ ആവശ്യപ്പെട്ട് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ദിലീപിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല കുറ്റപത്രത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹർജിയും ദിലീപ് നൽകിയേക്കും.
അടുക്കള ചോദ്യം ചോദിക്കരുത്.. വല്യ മിടുക്കിയാവേണ്ടെന്നും സ്മൃതി പരുത്തിക്കാടിനോട് ബിജെപി നേതാവ്
ദിലീപ് വീണ്ടും കോടതിയിലേക്ക്
ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വേണമെന്ന ആവശ്യമുന്നയിച്ച് ദിലീപ് കോടതിയെ സമീപിക്കുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് അടക്കമുള്ളവ നേരത്തെ തന്നെ ദിലീപ് കൈപ്പറ്റിയിരുന്നു. എന്നാല്‍ സുപ്രധാന തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കൈമാറിയിരുന്നില്ല.
ദൃശ്യങ്ങളുടെ പകർപ്പ് വേണം
അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രേഖകള്‍ ലഭിക്കുന്നതിന് വേണ്ടി ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. അന്ന് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുള്ള ദിലീപിന്റെ ആവശ്യം പോലീസ് എതിര്‍ത്തിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത ഇക്കാര്യത്തില്‍ പരിഗണിക്കണം എന്ന വാദമാണ് കോടതിയില്‍ പോലീസ് മുന്നോട്ട് വെച്ചത്. ദിലീപിന്റെ അഭിഭാഷകൻ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
സുപ്രധാന രേഖകൾ ലഭിച്ചിട്ടില്ല
തങ്ങള്‍ കൈപ്പറ്റിയ കുറ്റപത്രം പരിശോധിച്ചപ്പോള്‍ സുപ്രധാനമായ രേഖകളും സാക്ഷിമൊഴികളുമടക്കം ലഭിച്ചിട്ടില്ല എന്ന് മനസ്സിലായെന്ന് ദിലീപിന്റെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ണായകമായ രേഖകള്‍ പോലീസ് നല്‍കാത്തത് ബോധപൂര്‍വ്വമാണെന്നും ഇത് ലഭിക്കാതിരിക്കുന്നത് തങ്ങളുടെ വാദത്തെ ബാധിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 15നാണ് ദിലീപ് കോടതിയിലെത്തി കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയത്.
പൂർണമായ രേഖകൾ വേണം
കേസിന്റെ വിചാരണയ്ക്ക് മുന്നോടിയായി പൂര്‍ണമായ തെളിവുകള്‍ ലഭിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും കോടതി കയറുന്നത്. സുപ്രധാന രേഖകള്‍ നല്‍കാതെ പോലീസ് ഒളിച്ച് കളിക്കുകയാണ് എന്ന വാദവും കോടതിയില്‍ ദിലീപ് ഉന്നയിച്ചേക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനൽ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ദൃശ്യങ്ങളുടെ പകർപ്പ് മാത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
വിചാരണ നീട്ടിവെയ്ക്കാൻ നീക്കം
വീഡിയോ പകര്‍പ്പും നൂറില്‍പ്പരം തെളിവ് രേഖകളുടെ പകര്‍പ്പുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ വിചാരണ നീട്ടിവെയ്ക്കുന്നതിന് വേണ്ടി കൂടിയാണ് ദിലീപിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഉണ്ടെന്ന പോലീസിന്റെ വാദം തെറ്റാണ് എന്നാണത്രേ ദിലീപിന്റെ നിഗമനം. ദൃശ്യങ്ങളടക്കം ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുന്നതോടെ പോലീസിന് അവ കൈമാറാതിരിക്കാനാവില്ല.
പ്രതികൾക്ക് ജാമ്യത്തിനും സാധ്യത
ഈ നടപടികളുമായി മുന്നോട്ട് പോകുന്നത് കേസിന്റെ വിചാരണ നീണ്ടുപോകാന്‍ കൂടി കാരണമാകും. കുറ്റപത്രത്തിലെ രേഖകളെല്ലാം ലഭിച്ചുവെന്ന് പ്രതികളെല്ലാം അറിയിച്ചാലേ കേസ് വിചാരണയ്ക്ക് വേണ്ടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ സാധിക്കൂ. വിചാരണ നീണ്ട് പോകുന്നത് റിമാന്‍ഡിലുള്ള പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നതാണ്.
അന്വേഷണം തുടർന്ന് പോലീസ്
ദൃശ്യങ്ങളുടെ ഒറിജിനൽ കണ്ടെത്താനുള്ള പോലീസിന്റെ പരിശ്രമം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. കുറ്റപത്രം സമർപ്പിച്ചെങ്കിലും ദൃശ്യങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുമെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടതായും വിദേശത്തേക്ക് കടത്തിയതായും വാർത്തകൾ പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.
കുറ്റപത്രം ചോർത്തിയെന്നും പരാതി
കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയും കോടതിക്ക് മുന്നിലുണ്ട്. ഈ കേസിൽ കോടതി ഈ മാസം 17നാണ് വിധി പറയാനായി മാറ്റിയിരിക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി പോലീസ് മനപ്പൂർവ്വം കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ദിലീപിന്റെ വാദം. . ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. അതേസമയം കുറ്റപത്രം ദിലീപ് തന്നെ ചോർത്തി നൽകിയെന്ന് പോലീസും പറയുന്നു.