ദിലീപ് കേസില്‍ പോലീസിന്റെ ലക്ഷ്യം വേറെ? എല്ലാം പൊളിച്ചത് രണ്ടുകാര്യങ്ങള്‍, കുതന്ത്രങ്ങള്‍ ഇനിയും
കേസ് അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൊഴിയെടുക്കലുകള്‍ ഏറെ കുറേ തീര്‍ന്നു. 21 പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിനെതിരേ പോലീസ് നടത്തിയ നീക്കം ദുരൂഹമായിരുന്നു. അവസാന നിമിഷം വരെ കോടതിയില്‍ പോലീസ് ഉന്നയിച്ച വാദവും ഒന്നുതന്നെ. പ്രോസിക്യൂഷന്‍ ഉന്നയിച്ച അതേ വാദം തന്നെ ദിലീപിന്റെ അഭിഭാഷകനും ആയുധമാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാല്‍ തുടര്‍ച്ചയായി ദിലീപ് ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചതോടെ ഓരോ തവണയും പുതിയ ആരോപണങ്ങളുമായി അന്വേഷണ സംഘം എത്തുകയായിരുന്നു. ഒടുവില്‍ കോടതിയില്‍ പോലീസ് നീക്കം തകര്‍ന്നു.
ജാമ്യം കിട്ടുകയില്ല
ദിലീപിന് ജാമ്യം കിട്ടുകയില്ലെന്നാണ് അന്വേഷണ സംഘം കരുതിയത്. ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ പുതിയ വാദങ്ങള്‍ ഉന്നയിച്ചത് ഈ ലക്ഷ്യത്തോടെ ആയിരുന്നു.
പോലീസ് ലക്ഷ്യം
ജാമ്യം ലഭിക്കാതെ വന്നാല്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനും തീരുമാനിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കുറ്റപത്രം വന്നാല്‍ സ്വാഭാവികമായും ദിലീപ് വിചാരണ തടവുകാരന്‍ ആകുമായിരുന്നു. പോലീസ് കരുതിയതും ഇതുതന്നെ. പക്ഷേ എല്ലാം പാളുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
മൊബൈല്‍ ഫോണും മെമ്മറിയും
എന്നാല്‍ തുടക്കംമുതല്‍ പോലീസ് പറയുന്ന മൊബൈല്‍ ഫോണും മെമ്മറിയുമാണ് ഒടുവില്‍ പോലീസിന് തിരിച്ചടിയായത്. കേസിലെ നിര്‍ണായക തെളിവായി കരുതുന്നവയാണ് ഇത് രണ്ടും. പക്ഷേ, ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
പ്രധാന തടസവാദം
ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടുതവണയും ഹൈക്കോടതിയില്‍ മൂന്ന് തവണയും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഞ്ച് തവണയും പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന തടസവാദം മൊബൈല്‍ കണ്ടെടുക്കാനായിട്ടില്ല, അന്വേഷണം നടക്കുന്നു എന്നതായിരുന്നു.
ഇനിയും എത്ര കാലം
ഒടുവില്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പ്രോസിക്യൂഷന്‍ വാദം തന്നെയാണ് ആയുധമാക്കിയത്. മൊബൈലിന്റെയും മെമ്മറി കാര്‍ഡിന്റെയും പേര് പറഞ്ഞ് എത്ര കാലം പോലീസ് അന്വേഷണം നീളുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
നാദിര്‍ഷയുടെ വാദത്തിനിടെയും
ഇതേ ചോദ്യം പ്രോസിക്യൂഷനോട് കോടതിയും ചോദിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ പോലീസ് പുതിയ വിശദീകരണം നല്‍കി. ഇനിയും പലരെയും ചോദ്യം ചെയ്യാനുണ്ടെന്നായിരുന്നു വിശദീകരണം.
സിനിമാ തിരക്കഥ പോലെ
ആ സമയവും കോടതി പ്രോസിക്യൂഷന്റെ വാദത്തെ ചോദ്യം ചെയ്തു. എത്രകാലം അന്വേഷണം നീണ്ടുപോകുമെന്നും സിനിമാ തിരക്കഥ പോലെ അന്വേഷണം നീളുകയാണോ എന്നും കോടതി ചോദിച്ചു.
കോടതിയും ചോദിച്ചു
പിന്നീടാണ് ദിലീപിന്റെ അഞ്ചാമത് ജാമ്യാപേക്ഷയില്‍ വാദം നടന്നത്. അപ്പോഴും പോലീസിന്റെ നീക്കങ്ങളെ കോടതി വിമര്‍ശിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ എവിടെ എന്നാണ് അന്ന് കാര്യമായും കോടതി ചോദിച്ചത്.
സഹതടവുകാരന്റെ മൊഴി
തുടര്‍ന്നാണ് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചത്. അതില്‍ ദിലീപിന് സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന സൂചനയായിരുന്നു. എന്നാല്‍ അന്വേഷണം ഏറെകുറെ പൂര്‍ത്തിയായ സാഹചര്യം കോടതി എടുത്തുപറഞ്ഞു.
ഹൈക്കോടതി പറഞ്ഞത്
ഏതാനും സാക്ഷികളുടെ ചോദ്യം ചെയ്യല്‍ മാത്രമാണ് ഇനി കേസില്‍ ബാക്കിയുള്ളത്. ഫോറന്‍സിക് പരിശോധനാ ഫലം, മറ്റ് ചില റിപ്പോര്‍ട്ടുകളുടെ ശേഖരണം എന്നിവയും മാത്രമേ ബാക്കിയുള്ളൂവെന്നും ഹൈക്കോടതി ജാമ്യം അനുവദിക്കുമ്പോള്‍ ചൂണ്ടിക്കാട്ടി. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷന്‍ പോലും ആരോപിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കാളിയല്ല
ദിലീപ് നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇതിനുള്ള തെളിവ് ശേഖരണം കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, രജിസ്റ്റര്‍ രേഖകള്‍ എന്നിവയും ശേഖരിച്ചുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മൊഴിയെടുക്കലുകള്‍
കേസ് അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൊഴിയെടുക്കലുകള്‍ ഏറെ കുറേ തീര്‍ന്നു. 21 പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. ഇനി റിമി ടോമി ഉള്‍പ്പെടെയുള്ള നാല് സിനിമാ മേഖലയിലുള്ളവരുടെ മൊഴികളാണ് എടുക്കാനുള്ളത്. അത് ഏത് സമയവും എടുക്കാന്‍ സാധിക്കും. ഇക്കാര്യത്തിന് കോടതി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
തെളിവുകള്‍ കോര്‍ത്തിണക്കുന്നു
ദിലീപിന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തെളിവുകള്‍ കോര്‍ത്തിണക്കുന്ന നടപടികളിലാണ് അന്വേഷണ സംഘം. പക്ഷേ, ഈ കോര്‍ത്തിണക്കല്‍ നടക്കുമ്പോള്‍ ചില സംശയങ്ങള്‍ ഉയര്‍ന്നാല്‍ അതില്ലാതാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കും. അപ്പോള്‍ ചിലപ്പോള്‍ ചിലരെ കൂടി ചോദ്യം ചെയ്‌തേക്കും. ഈ അവസരം അന്വേഷണ സംഘത്തിന് മുമ്പില്‍ ഇപ്പോഴുമുണ്ട്.
കുറ്റപത്രത്തിന്റെ സമഗ്രത
അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായത് പരിഗണിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം നല്‍കാന്‍ തീരുമാനിച്ചത്. ഈ മാസം ആറിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് നേരത്തെ അന്വേഷണ സംഘം അറിയിച്ചതാണ്. എന്നാല്‍ കുറ്റപത്രം വൈകുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറ്റപത്രത്തിന്റെ സമഗ്രതയ്ക്ക് സമയം അല്‍പ്പം വൈകിയാലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.