ദിലീപിനെ വെട്ടിലാക്കി താരങ്ങളുടെ സാക്ഷിമൊഴി പുറത്ത്... പോലീസ് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇരയും പ്രതിസ്ഥാനത്തുള്ള പ്രമുഖനും സിനിമാരംഗത്തുള്ളവരാണ്. അതുകൊണ്ട് തന്നെ കേസിലെ പോലീസ് അന്വേഷണം സിനിമാരംഗത്തെ കേന്ദ്രീകരിച്ച് കൊണ്ടുള്ളതുമായിരുന്നു. ദിലീപിന്റെയും മഞ്ജു വാര്യരുടേയും കുടുംബകാര്യത്തില്‍ തലയിട്ടതാണ് നടിയെ ആക്രമിക്കുന്ന സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ വാദത്തെ സാധൂകരിക്കാനുള്ള സിനിമാക്കാരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. എന്നാല്‍ പോലീസിനേയും ദിലീപിനേയും ഞെട്ടിച്ച് കൊണ്ടാണ് താരങ്ങളുടെ സാക്ഷിമൊഴികള്‍ പുറത്തായത്.

കുറ്റപത്രം ചോർന്ന സംഭവം
നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പേ തന്നെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. പോലീസ് ഗൂഢാലോചന നടത്തി കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. അതല്ല ദിലീപ് തന്നെയാണ് കുറ്റപത്രം ചോര്‍ത്തി നല്‍കിയത് എന്നാണ് പോലീസിന്റെ വാദം.

സാക്ഷിമൊഴികളും പുറത്ത്
കുറ്റപത്രം ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദം പുറത്തും കേസ് കോടതിയിലും നടക്കുന്നതിനിടെയാണ് പ്രധാന സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങളിലെത്തിയത്. സിനിമാ രംഗത്ത് നിന്നുള്ള സാക്ഷിമൊഴികളുടെ പൂര്‍ണരൂപമാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. മഞ്ജു വാര്യര്‍, കാവ്യാ മാധവന്‍, സംയുക്താ വര്‍മ്മ, കുഞ്ചാക്കോ ബോബന്‍, സിദ്ദിഖ്, റിമി ടോമി, മുകേഷ് എന്നിവരുടെ മൊഴിയാണ് പുറത്തായത്.

ദിലീപിന് വെല്ലുവിളി
റിപ്പോര്‍ട്ടര്‍ മഞ്ജു വാര്യരുടെ മൊഴിയാണ് ആദ്യം പുറത്ത് വിട്ടത്. പിന്നാലെ മറ്റുള്ളവരുടെ മൊഴികളുടെ പൂര്‍ണരൂപവും പ്രസിദ്ധീകരിക്കപ്പെട്ടു. പ്രമുഖ മാധ്യമങ്ങള്‍ അവ ഏറ്റെടുക്കുകയും ചെയ്തു.പുറത്ത് വന്ന മൊഴികള്‍ ദിലീപിന് കാര്യങ്ങള്‍ അനുകൂലമല്ലെന്ന് സൂചിപ്പിക്കുന്നവയായിരുന്നു. ഇത് ദിലീപിനും മറ്റ് സാക്ഷികള്‍ക്കും ആശങ്കയുണ്ടാക്കുന്നതുമായിരുന്നു.

പോലീസിന് നാണക്കേട്
കേസിലെ സാക്ഷിമൊഴി പുറത്തായത് അന്വേഷണ സംഘത്തിനും വലിയ തിരിച്ചടിയാണ്. സാക്ഷിമൊഴി സംബന്ധിച്ച സൂചനകളല്ല, പൂര്‍ണരൂപമാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത് എന്നതും പോലീസിന് നാണക്കേടായി. ഇതോടെ താരങ്ങളുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പോലീസ് കോടതിയെ സമീപിച്ചിരിക്കുകയണ്.

കോടതി ഇടപെടൽ വേണം
സാക്ഷിമൊഴികള്‍ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നാണ് പോലീസ് വാദം. ഈ വിഷയത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും പോലീസ് ആവശ്യപ്പെടുന്നു. മാധ്യമങ്ങള്‍ക്കെതിരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കം മിക്കവാറും എല്ലാ മാധ്യമങ്ങളും സാക്ഷിമൊഴികള്‍ പ്രസിദ്ധീകരിച്ചിരുന്നു.

സിനിമയിലെ സാക്ഷികൾ
പോലീസിന്റെ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. മലയാള സിനിമയുടെ മുന്നിലും പിന്നിലും ശക്തനാണ് ദിലീപ്. നടനെന്നതിനുപരി നിര്‍മ്മാണത്തിലും വിതരണത്തിലും അടക്കം ദിലീപ് അതികായനാണ്. അതുകൊണ്ട് തന്നെ സിനിമാരംഗത്തുള്ളവര്‍ ദിലീപിന് എതിരായി കേസില്‍ മൊഴി നല്‍കാന്‍ ഭയക്കുക സ്വാഭാവികമാണ്. കുറ്റപത്രത്തില്‍ അന്‍പതോളം പേര്‍ സിനിമാരംഗത്തുള്ള സാക്ഷികളാണ്.

സാക്ഷികൾ ആശങ്കയിൽ
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ശത്രുതയുണ്ട് എന്ന് തെളിയിക്കാന്‍ സിനിമാരംഗത്ത് നിന്നുള്ളവരുടെ മൊഴി പോലീസിന് അനിവാര്യമായിരുന്നു. മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ നല്‍കിയിരിക്കുന്ന മൊഴി പോലീസ് വാദത്തെ സാധൂകരിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊഴി പുറത്തായതോടെ സിനിമാരംഗത്തുള്ള സാക്ഷികള്‍ ആശങ്കയിലാണ്. മൊഴികൾ പലതും തനിക്കെതിരാണ് എന്ന വിവരം ദിലീപിനും ആശങ്കയുളവാക്കുന്നതാണ്.












Click it and Unblock the Notifications