എനിക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് സ്റ്റേജിലേക്ക് കയറ്റിവിട്ട ആളാണ് അദ്ദേഹം;അനുഭവം പങ്കുവെച്ച് മിയ
തിരുവനന്തപുരം: ആർ എൽ വി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഏവരും മാതൃകയാക്കേണ്ട ഒരു കലാകാരനാണ് ആർ എൽ വി രാമകൃഷ്ണനെന്നും അങ്ങനെയുള്ള മനുഷ്യൻ ഇതുപോലുള്ള അധിക്ഷേപം നേരിടാൻ പാടില്ലെന്നും മിയ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് തനിക്കുണ്ടായ അനുഭവം മിയ പങ്കുവെച്ചു.
ആർ എൽ വി രാമകൃഷ്ണൻ സാറിനെതിരെ വളരെ അധിക്ഷേപിക്കുന്ന രീതിയിൽ ഒരാൾ സംസാരിക്കുന്നൊരു വീഡിയോ കാണാനിടയായി. ഈ സമയത്ത് രാമകൃഷ്ണൻ സാറിനെക്കുറിച്ച് എനിക്കുണ്ടായ നല്ല അനുഭവം നിങ്ങളുമായി പങ്കുവെയ്ക്കണമെന്ന് തോന്നി. കുറേ വർഷങ്ങൾക്ക് മുമ്പ് ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ് പാലായിൽ കോട്ടയം ജില്ലാ കലോത്സവം നടക്കുകയായിരുന്നു, അവിടെ വെച്ച് മോഹിനിയാട്ട മത്സരത്തിനിടെ ഉണ്ടായ സംഭവമാണ് ഞാൻ പറയുന്നത്.

മോഹനിയാട്ട മത്സരത്തിന് ഒന്നാമതായി കയറി നൃത്തം കളിച്ചെന്നും എട്ട് എട്ടരയായപ്പോഴേക്കും പാട്ട് നിന്നുപോയെന്നും പാട്ടില്ലാതെ താൻ മോഹിനിയാട്ടം പൂർത്തിയാക്കിയെന്നും സാങ്കേതിക തകരാർ മൂലമോ കർട്ടൺ താഴെ വീണ് പോവുകയോ ചെയ്തതാണ് പ്രകടനം നിർത്തേണ്ടി വന്നതെങ്കിൽ ആ കുട്ടിക്ക് വീണ്ടും അവസരം കൊടുക്കണമെന്ന് നിയമമുണ്ട്. തന്റെ മമ്മി അത് അധികൃതരോട് സംസാരിച്ച് തനിക്ക് കളിക്കാനുള്ള അവസരം ലഭിച്ചെന്നും മിയ പറഞ്ഞു.
അഞ്ചാറ് പേർ മത്സരത്തിന് ഉണ്ടായിരുന്നു. അങ്ങനെ ഗ്രീൻ റൂമിൽ പോയി വിശ്രമിക്കുന്നതിനിടെയാണ് രാമകൃഷ്ണൻ സാറിനെ കണ്ടത്. തനിക്കൊപ്പം മത്സരിക്കുന്ന കുട്ടിയെ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹമെന്നും തന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞെന്നും മിയ പറയുന്നു.
മോളെ വിശ്രമിക്ക്, വെള്ളം വേണോ എന്ന് ചോദിച്ച്, സമാധാനമായി ടെൻഷൻ ഒന്നും ഇല്ലാതെ പോയി മത്സരിക്കൂ എന്ന് പറഞ്ഞ് എനിക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് സ്റ്റേജിലേക്ക് കയറ്റിവിട്ട ആളാണ് അദ്ദേഹം എന്നും മിയ പറഞ്ഞു. നെഗറ്റീവ് ഒട്ടും ഇല്ലാത്ത വളരെ പോസിറ്റീവായും സ്നേഹത്തോടും ഇടപെടുന്ന അധ്യാപകനാണ് അദ്ദേഹം എന്നും മിയ പറയുന്നു.
ഈ സംഭവം തന്നെ കുറേ കാര്യങ്ങൾ പഠിപ്പിച്ചെന്നും ഒരു കലാപ്രകടനത്തിന് ഒരാൾ നിൽക്കുമ്പോൾ അയാളെ പിന്തുണയ്ക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യേണ്ടത്. അത് എതിരെ മത്സരിക്കുന്ന ഒരാളാണെങ്കിൽ പോലും സ്നേഹത്തോടെ ഇടപെടുക എന്ന പാഠമാണ് താൻ അവിടെ നിന്ന് പഠിച്ചതെന്നും അങ്ങനെയുള്ള ഒരു മനുഷ്യൻ ഇത് പോലുള്ള അധിക്ഷേപം നേരിടാൻ പാടില്ല, എല്ലാ പിന്തുണയുമായി ഞാനും കൂടെയുണ്ട്, മിയ പറഞ്ഞു.












Click it and Unblock the Notifications