ശ്രീജിത്ത് സ്വന്തം വയറ്റിൽ ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് തെളിയച്ചത് ദാ ഇങ്ങേരാണ്.. പി മോഹന്‍ദാസ്!
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ വരാപ്പുഴയിലെ ശ്രീജിത്തിന്‍റേത് കസ്റ്റഡി മരണം തന്നെയാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ക്രൂരമായ മര്‍ദ്ദനം തന്നെയാണെന്നും അടിവയറ്റിനേറ്റ് ക്ഷതവും ചെറുകുടല്‍ പൊട്ടിയതുമാണ് മരണ കാരണവുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുത്. എന്നാല്‍ ഇപ്പോള്‍ ശ്രീജിത്തിന്‍റേത് ഉരുട്ടികൊല അല്ലെന്നും ശക്തമായ ചവിട്ടേറ്റതാണ് ശ്രീജിത്തിന്റെ മരണകാരണമായത് എന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്ഐ ദീപകിനെ അന്വേഷണം ചോദ്യം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പോലീസിന്‍റെ പങ്ക് വെളിവാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ കേസിന്‍റെ ചുരുളഴിക്കാന്‍ മുന്നിട്ടിറങ്ങിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. കമ്മീഷന്‍റെ നടപടിയെ അദ്ദേഹം തന്‍റെ ഫേസ്ബുക്കിലൂടെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് വായിക്കാം

കേസെടുക്കണമെന്ന് കമ്മീഷന്‍
വാരാപ്പുഴയില്‍ ശ്രീജിത്തിന്‍റെത് കസ്റ്റഡി മരണമാണെന്ന സംശയത്തിലേക്ക് ആദ്യം വിരല്‍ ചൂണ്ടിയത് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി മോഹന്‍ ദാസ് ആയിരുന്നു. ശ്രീജിത്തിനെ അവശ നിലയില്‍ ആസ്പത്രിയില്‍ എത്തിച്ചതിന് പിന്നാലെ കമ്മീഷന്‍ ചെയര്‍മാന്‍ ആസ്പത്രിയില്‍ എത്തി ശ്രീജിത്തുമായി സംസാരിച്ചു.
ശ്രീജിത്ത് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ മനുഷ്യാവകാശ കമ്മീഷന്‍ ശ്രീജിത്തിനെ ആസ്പത്രിയില്‍ സസന്ദര്‍ശിക്കുകയായിരുന്നു.
സന്ദര്‍ശന ശേഷം ശ്രീജിത്ത് ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ കേസില്‍ സ്വമേധയാ കേസെടുത്തു. കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡിജിപി റേഞ്ച് ഐജിക്ക് കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയത്.

സ്വന്തം വയറ്റിൽ ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന്
വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്ത് സ്വന്തം വയറ്റിൽ സ്വയം ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു ബോധ്യമായി. എസ്‌പിയേമാനൻ്റെ ടൈഗർ ഫോഴ്‌സിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തു. സസ്‌പെൻഷനിലുളള എസ്ഐയും സിഐയും മറ്റു ചില പോലീസുകാരും കൂടി പ്രതികളാകും എന്നാണ് ബൂർഷ്വാ പത്രങ്ങൾ നല്കുന്ന സൂചന.
ആദ്യഘട്ടത്തിൽ മാധ്യമ സിൻഡിക്കേറ്റുകാരോ പ്രതിപക്ഷ പാർട്ടികളോ പോലും ശ്രദ്ധിക്കാതിരുന്ന ഈ കസ്റ്റഡി മർദനം ഒരു ആഗോള പ്രശ്നമാക്കി മാറ്റി ജനകീയ പോലീസിന്റെയും ജനകീയ സർക്കാരിൻ്റെയും പ്രതിച്ഛായക്കു മങ്ങലേൽപ്പിച്ചത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസാണ്.

ഉമ്മനും കുമ്മനും അത് ഏറ്റുപിടിച്ചു വഷളാക്കി
ശ്രീജിത്ത് ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ ഇദ്ദേഹം പ്രശ്നത്തിൽ ഇടപെട്ടു: മാധ്യമങ്ങളേ നാട്ടുകാരേ ഓടിവരണേ, ഇതാ പോലീസ് മർദ്ദനം, മനുഷ്യാവകാശ ലംഘനം എന്ന് അലമുറയിട്ടു. അങ്ങനെയാണ് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും ഉഷാറായത്. ഉമ്മനും കുമ്മനും അത് ഏറ്റുപിടിച്ചു വഷളാക്കി.
മനുഷ്യാവകാശ കമ്മീഷൻ്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു ചെയർമാനോ മെമ്പറോ ഇതുപോലെ ഒരതിക്രമം ചെയ്തിട്ടില്ല. പരാതി കിട്ടിയാൽ ഇരുകൂട്ടരെയും നോട്ടീസ് അയച്ചു വിളിച്ചു വരുത്തും, കുറേ നടത്തിക്കും, ഒടുവിൽ പരാതിയിൽ കഴമ്പില്ല എന്നു കണ്ടെത്തി ഫയൽ ക്ലോസ് ചെയ്യും- ഇതാണ് നാട്ടുനടപ്പ്. അതുകൊണ്ടു തന്നെ പോലീസുകാർക്ക് മനുഷ്യാവകാശ കമ്മീഷനോട് വലിയ ബഹുമാനമാണ്.

ഒന്നും പേടിക്കണ്ട. ആരെയും തല്ലാം, തലോടാം, ഉരുട്ടാം
മോഹനദാസിനെ ഇതുപോലെ വിട്ടാൽ അപകടമാണ്. പോലീസിനു മനുഷ്യരെ തല്ലാനും കൊല്ലാനും കൊലപാതകം ആത്മഹത്യയാക്കാനുമുളള അവകാശം നഷ്ടപ്പെടും, നാട്ടിൽ അരാജകത്വം പടർന്നു പിടിക്കും.നിലവിലുള്ള നിയമപ്രകാരം ഇദ്ദേഹത്തെ പിരിച്ചുവിടാൻ നിവൃത്തിയില്ല. നിയമം ഭേദഗതി ചെയ്യാൻ ഏഷ്യാനെറ്റിലെ വിനുവും മാതൃഭൂമിയിലെ വേണുവും സമ്മതിക്കില്ല; സന്ദിഗ്ദഘട്ടത്തിൽ ഷാനി സഖാവുപോലും പ്രതിഭാഗം ചേരും.
ഒറ്റവഴിയേ ബാക്കിയുള്ളൂ. നീതിമാനായ നമ്മുടെ ചീഫ് ജസ്റ്റിസ് മേയ് മാസമൊടുവിൽ പെൻഷനാകും. ഉടനടി നടപടിക്രമം പൂർത്തീകരിച്ച് ടിയാനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാം. അതോടെ മോഹനദാസ് വെറും മെമ്പറായി മാറും. ജനകീയ പോലീസിനു പിന്നെ ഒന്നും പേടിക്കണ്ട. ആരെയും തല്ലാം, തലോടാം, ഉരുട്ടാം; ലോക്കപ്പു മരണം ആത്മഹത്യയാക്കാം.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം












Click it and Unblock the Notifications