സംസ്ഥാനത്ത് ഇന്ന് വിദ്യഭ്യാസ ബന്ദ്: കാലിക്കറ്റ് സർവ്വകലാശാല മാർച്ചിലെ പൊലീസ് നടപടിയില്‍ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച പഠിപ്പ് മുടക്ക് സമരം. എ ഐ എസ് എഫ് ആണ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എ ഐ എസ് എഫ് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടയില്‍ പ്രതിഷേധിച്ചാണ് എ ഐ എസ് എഫ് സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
'സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് എ ഐ എസ് എഫ് സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽപ്രതിഷേധിച്ച് ഇന്ന് ( 19-12-2023) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും' എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, കാലിക്കറ്റ് സർവ്വകലാശലയില്‍ ഗവർണർക്കെതിരെ എസ് എഫ് ഐ വീണ്ടും ശക്തമായ പ്രതിഷേധമുയർത്തി. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കറുത്ത ടീ ഷർട്ട് ധരിച്ചെത്തിയ എസ് എഫ് ഐ പ്രവർത്തകർ വിവിധ ബാനറുകളും കറുത്ത ബാനറുകളും ഉയർത്തി.
ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്ററിന് അകലെയായുള്ള ബാരിക്കേഡ് മറികടന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ ഒരുവിഭാഗം ആളുകള്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് വാഹനത്തിലേക്ക് കയറാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നത് സംഘര്‍ഷത്തിനിടയാക്കി.
എസ് എഫ് ഐ പ്രതിഷേധം തുടരുന്നതിനിടെ പരീക്ഷാ ഭവന് സമീപത്തുള്ള ഓഡിറ്റോറിയത്തില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെത്തി. ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെടുമ്പോള്‍ എസ് എഫ് ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗവർണ്ണർ മാധ്യമപ്രവർത്തകരോട് കയർത്തു. പ്രതിഷേധത്തില്‍ അസ്വസ്ഥനായ ഗവര്‍ണര്‍ എസ് എഫ് ഐ ക്രിമിനല്‍ സംഘമാണ് ഇവിടെ പ്രതിഷേധിക്കുന്നതെന്നും ആരോപിച്ചു.












Click it and Unblock the Notifications