ഡബ്ല്യൂസിസിയെ പൂർണമായും അവഗണിച്ച് അമ്മ.. കത്ത് നൽകിയ നടിമാരുമായി മാത്രം ചർച്ച! പരസ്യ പ്രസ്താവന വേണ്ട
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിലപാടും പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതും താരസംഘടനയായ അമ്മയ്ക്ക് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവരാന്‍ കാരണമായി. അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ അപഹാസ്യരാകാനും ദിലീപ് വിവാദം കാരണമായിരുന്നു.
മോശമായ ഇമേജ് നന്നാക്കാനുള്ള ശ്രമത്തിലാണ് താരസംഘടന ഇപ്പോള്‍. അമ്മയിലെ അംഗങ്ങളായ താരങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ വാട്‌സ്ആപ്പില്‍ നല്‍കിയിരിക്കുകയാണ് നേതൃത്വം.

പരസ്യ പ്രസ്താവന വേണ്ട
അമ്മയിലെ അംഗങ്ങളായ താരങ്ങളെ പരസ്യ പ്രസ്താവന നടത്തുന്നതില്‍ നിന്നും വിലക്കിക്കൊണ്ടുള്ളതാണ് പുതിയ സര്‍ക്കുലര്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരങ്ങള്‍ നടത്തുന്ന പ്രസ്താവനകളിലൂടെ സംഘടനയ്ക്കുണ്ടാവുന്ന പേരുദോഷം മാറ്റുന്നതിന് വേണ്ടിയാണ് ഈ നിര്‍ദേശം. സംഘടനയ്ക്ക് ഉള്ളിലെ പ്രശ്‌നങ്ങള്‍ പുറത്ത് പറഞ്ഞ് അപഹാസ്യരാവരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

രാജിക്ക് സ്ഥിരീകരണം
താരങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ സംഘടനയ്ക്ക് അകത്ത് തന്നെ പറഞ്ഞ് തീര്‍ക്കണമെന്നും അമ്മ ആവശ്യപ്പെടുന്നു. ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരുടെ രാജി ലഭിച്ചതായും സര്‍ക്കുലറില്‍ സ്ഥിരീകരിക്കുന്നു. ഇവരില്‍ രണ്ട് പേരുടെ രാജി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന മോഹന്‍ലാലിന്റെ വാദത്തിന് വിരുദ്ധമാണ് സര്‍ക്കുലറിലുള്ളത്.

ഡബ്ല്യൂസിസിക്ക് അവഗണന
കൊച്ചിയില്‍ അടുത്ത മാസം 7ന് അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു വാട്‌സ്ആപ്പ് സര്‍ക്കുലര്‍ പുറത്ത് ഇറക്കിയിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി 6 പേജ് വരുന്ന സര്‍ക്കുലറില്‍ എവിടെയും വിമന്‍ ഇന്‍ സിനിമ കലക്ടീവിനെക്കുറിച്ചോ അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെക്കുറിച്ചോ പരാമര്‍ശങ്ങളില്ല.

കത്ത് ചർച്ച ചെയ്യും
അതേസമയം അമ്മയിലെ കൂടി അംഗങ്ങളായ നടിമാരുമായി ചര്‍ച്ച നടത്തുന്ന കാര്യം സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഡബ്ല്യൂസിസിയിലെയും അമ്മയിലേയും അംഗങ്ങളായ പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ സംഘടനാ നേതൃത്വത്തിന് ദിലീപ് വിഷയം ഉയര്‍ത്തിക്കാട്ടി കത്ത് നല്‍കിയിരുന്നു. ഈ കത്ത് ചര്‍ച്ച ചെയ്യുമെന്ന് അമ്മ നേതൃത്വം അറിയിച്ചിരുന്നു.

അംഗങ്ങളുമായി മാത്രം
കത്ത് നല്‍കിയ അമ്മ അംഗങ്ങളായ നടിമാരുമായി മാത്രമാണ് ചര്‍ച്ച നടത്തുക എന്ന് പറയുന്നതില്‍ നിന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ താരസംഘടന പൂര്‍ണമായും അവഗണിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. പാര്‍വ്വതി വിദേശത്ത് പരിപാടിയില്‍ പങ്കെടുക്കുന്നത് കൊണ്ട് രേവതിയും പത്മപ്രിയയുമാണ് അമ്മയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുക.

തുടർനടപടിക്ക് സാധ്യതയില്ല
ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കണമെന്നും അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം ചര്‍ച്ച ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് നടിമാര്‍ കത്ത് നല്‍കിയിരുന്നത്. താന്‍ അമ്മയില്‍ സജീവമാകാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. സംഘടനയിലേക്ക് ഇല്ലെന്ന് ദിലീപ് തന്നെ പറഞ്ഞ സാഹചര്യത്തില്‍ തുടര്‍ നടപടി അപ്രസക്തമാണെന്ന് അമ്മ സര്‍ക്കുലറില്‍ പറയുന്നു.

ഷമ്മി തിലകനും ജോയ് മാത്യുവും
നടിമാര്‍ക്കൊപ്പം ഷമ്മി തിലകന്‍, ജോയ് മാത്യു എന്നിവരുമായും ഓഗസ്റ്റ് ഏഴാം തിയ്യതി അമ്മ ചര്‍ച്ച നടത്തും. തിലകനെ മരണത്തിന് ശേഷം പോലും പടിക്ക് നിര്‍ത്തുന്ന നിലപാടിനെതിരെയാണ് ഷമ്മി തിലകന്‍ അമ്മയ്ക്ക് പരാതി നല്‍കിയിരുന്നത്. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലെ വിയോജിപ്പ് അറിയിച്ച് കൊണ്ട് നല്‍കിയ കത്തിന്മേലാണ് ജോയ് മാത്യുവുമായുള്ള ചര്‍ച്ച നടക്കുക.












Click it and Unblock the Notifications