ദിലീപ് എഎംഎംഎയിൽ നിന്ന് പുറത്ത് തന്നെ! ഡബ്ല്യൂസിസിക്ക് വൻ വിജയം..
കൊച്ചി: ദിലീപ് താരസംഘടനയിൽ നിന്ന് പുറത്ത് തന്നെയാണെന്ന് വ്യക്തമാക്കി എഎംഎംഎ പ്രസിഡണ്ട് മോഹൻലാൽ. സംഘടനയിലേക്ക് തിരിച്ച് വരുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കിയ സാഹചര്യത്തിൽ അദ്ദേഹം പുറത്ത് തന്നെയാണെന്ന് മോഹൻലാൽ വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിലാണ് അന്ന് ദിലീപിനെ പുറത്താക്കേണ്ടി വന്നതെന്നും മോഹൻലാൽ വ്യക്തമാക്കി.
എന്ത് ചെയ്യണം എന്നറിയാത്ത തത്രപ്പാടിലാണ് അന്ന് അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചേർന്നത്. അമ്മ രണ്ടായി പിളരാൻ പോലുമുള്ള അവസ്ഥയിലാരുന്നു അന്ന്. അതോടെയാണ് ആ തീരുമാനം എടുക്കേണ്ടി വന്നത്. എന്നാൽ പിന്നീടാണ് ആ തീരുമാനം തെറ്റായെന്ന് മനസ്സിലായത്. പിന്നീട് ചേർന്ന എക്സിക്യൂട്ടീവിൽ തീരുമാനം മരവിപ്പിച്ചുവെന്നും മോഹൻലാൽ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ ചേർന്ന മീറ്റ് ദ പ്രസ്സിലാണ് മോഹൻലാലിന്റെ വിശദീകരണം.
വിഷയങ്ങൾ ചർച്ച ചെയ്യും
എക്സിക്യൂട്ടീവ് യോഗമല്ല, കൊച്ചിയിൽ ഉള്ള അംഗങ്ങൾ ഒത്ത് ചേർന്ന് ഇനി എപ്പോൾ യോഗം ചേരാം എന്ന് മാത്രമേ ചർച്ച ചെയ്തുള്ളൂവെന്ന് മോഹൻലാൽ പറഞ്ഞു. ഡബ്ല്യൂസിസി ആവശ്യപ്പെട്ട കാര്യങ്ങൾ എക്സിക്യൂട്ടിവ് യോഗം ചേർന്ന് ചർച്ച ചെയ്യും. അവർ അയച്ച കത്ത് കൂടാതെ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അത് കൂടി ചേർന്ന് കത്ത് അയക്കാൻ ആവശ്യപ്പെട്ടുവെന്നും മോഹൻലാൽ പറഞ്ഞു.
ആരും എതിർത്തില്ല
ദിലീപ് വിഷയത്തിലെ കാര്യങ്ങൾ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ വിശദീകരിച്ച് എന്ത് ചെയ്യണമെന്ന് അംഗങ്ങളോട് അഭിപ്രായം തേടി. തെറ്റാണെന്നും ശരിയാണെന്നും പല അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ തിരിച്ചെടുക്കേണ്ട എന്ന് അക്കൂട്ടത്തിൽ ആരും പറഞ്ഞില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. സ്ത്രീകൾ പോലും തീരുമാനത്തെ എതിർത്തില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.
പരാതിക്കത്ത് കിട്ടിയിട്ടില്ല
നടിയെ മാറ്റി നിർത്തിയിട്ടില്ല. മസ്ക്കറ്റിലെ പരിപാടിയിൽ പങ്കെടുക്കാൻ വിളിച്ചുവെങ്കിലും അവർ വരാൻ തയ്യാറായില്ല. അവസരങ്ങൾ നിഷേധിക്കുന്നുവെന്ന നടിയുടെ രേഖാമൂലമുള്ള പരാതി കിട്ടിയില്ല. ഫോണിൽ വിളിച്ച് പറയുന്നതല്ല പരാതിയെന്നും മോഹൻലാൽ പറഞ്ഞു. ആക്രമണത്തെ അതിജീവിച്ച നടിയുടേയും രമ്യയുടേതും അല്ലാതെ മറ്റുള്ളവരുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.
ഒരാൾ പോലും എതിർത്തില്ല
ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് പറയാനാവില്ല. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ദിലീപ് വിഷയം അമ്മ ജനറൽ ബോഡിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയില്ല എന്നത് തെറ്റായ വിഷയമാണ്. അന്ന് ഒരാളെങ്കിലും എതിർപ്പ് പറഞ്ഞിരുന്നുവെങ്കിൽ ആ തീരുമാനം എടുക്കില്ലായിരുന്നു. കുറ്റവിമുക്തനായി ദിലീപ് വന്നാൽ തിരിച്ചെടുക്കുമെന്നും 25 വർഷമായുള്ള സംഘടനയുടെ ബൈലോ മാറ്റണമെന്നും മോഹൻലാൽ പറഞ്ഞു.
ഡബ്ല്യൂസിസിക്ക് മത്സരിക്കാം
ഡബ്ല്യൂസിസിയിലെ അംഗങ്ങൾക്ക് സംഘടനയുടെ നേതൃത്വത്തിലേക്ക് മത്സരിക്കാമായിരുന്നു. പാർവ്വതിയുടെ നോമിനേഷൻ തടഞ്ഞുവെന്നത് തെറ്റാണ്. അക്കാര്യം പാർവ്വതിക്ക് ജനറൽ ബോഡി യോഗത്തിൽ വന്ന് പറയാമായിരുന്നു. ഇപ്പോഴും അതിന് അവർക്ക് അവസരമുണ്ട്. പൊതുവേ ഭാരവാഹികളാവാൻ സ്ത്രീകളാരും മുന്നോട്ട് വരാറില്ലെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യം തീരുമാനിക്കുന്നത് ജനറൽ ബോഡിയാണെന്നും മോഹൻലാൽ പറഞ്ഞു
ഡബ്ല്യൂസിസി അറിഞ്ഞില്ല
ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് എഎംഎംഎയിലെ അംഗങ്ങളായ ആക്രമിക്കപ്പെട്ട നടിയടക്കമുള്ള 4 പേർ രാജി വെച്ചതോടെയാണ് സംഘടന പ്രതിസന്ധിയിലായത്. തുടർന്ന് എഎംഎംഎയിൽ തുടരുന്ന രേവതി, പത്മപ്രിയ, പാർവ്വതി എന്നിവർ ചേർന്ന് ദിലീപ് വിഷയം പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് എഎംഎംഎയ്ക്ക് കത്തും നൽകിയിരുന്നു. എന്നാൽ ഡബ്ല്യൂസിസിയെ ഒഴിവാക്കിയാണ് അമ്മയുടെ യോഗം.
എക്സിക്യൂട്ടീവ് അടിയന്തര യോഗം
എഎംഎംഎ പ്രസിഡണ്ട് മോഹൻലാലിന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ അമ്മ എക്സിക്യൂട്ടീവ് അടിയന്തര യോഗം ചേർന്നത്. ജനറല്‍ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജയസൂര്യ, ബാബുരാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം വൈസ് പ്രസിഡണ്ടുമാരായ ഗണേഷ് കുമാര്‍, മുകേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തെ കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് പ്രതികരിച്ചു.
ഗണേഷും മുകേഷുമില്ല
ആക്രമണത്തെ അതിജീവിച്ച നടി, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നീ നടിമാരുടെ രാജിക്ക് ശേഷമുള്ള അമ്മയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് യോഗമാണിത്. ദിലീപിന് വേണ്ടി തുടക്കം മുതൽ വാദിക്കുന്ന എംഎംഎമാരായ ഗണേഷ് കുമാർ, മുകേഷ് എന്നിവർ യോഗത്തിന് എത്തിയില്ല എന്നത് ശ്രദ്ധേയമാണ്. ഷൂട്ടിംഗിനായി ലണ്ടനിലായിരുന്ന മോഹൻലാൽ തിരിച്ച് എത്തിയ ഉടനാണ് അമ്മ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചത്.
മുഖം രക്ഷിക്കൽ നടപടി
നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ഒരു വർഷം മുൻപാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നതിന്റെ തൊട്ട് പിന്നാലെ എഎംഎംഎ, ഫെഫ്ക, ഫിയോക് തുടങ്ങിയ സിനിമാ സംഘടനകൾ നടനെ പുറത്താക്കി. രൂക്ഷമായ പ്രതിഷേധം പല കോണുകളിൽ നിന്നായി ഉയർന്നതിനെ തുടർന്നുള്ള മുഖം രക്ഷിക്കൽ നടപടി മാത്രമായിരുന്നും താരസംഘടനയായ എഎംഎംഎയെ സംബന്ധിച്ച് ദിലീപിനെ പുറത്താക്കൽ.
നാണക്കേടിലായി അമ്മ
തൊട്ട് പിന്നാലെ ചേർന്ന് മറ്റൊരു എക്സിക്യൂട്ടീവ് യോഗത്തിൽ ദിലീപിനെ പുറത്താക്കിയ നടപടി റദ്ദ് ചെയ്യുകയുമുണ്ടായി. എന്നാൽ ഒരു വർഷത്തോളം ഇക്കാര്യം പുറംലോകം അറിഞ്ഞില്ല. അന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രമ്യാ നമ്പീശനും പൃഥ്വിരാജും പോലും അറിയാതെ ആയിരുന്നു ആ തിരിച്ചെടുക്കൽ. അടുത്തിടെ കൊച്ചിയിൽ ചേർന്ന തിരിച്ചെടുക്കൽ എന്നത് ഒരു നാടകം മാത്രമായിരുന്നു എന്ന് വെളിപ്പെട്ടതോടെ അമ്മ നാണക്കേടിലുമായി.
പിന്തുണ കുറ്റാരോപിതന്
ആക്രമിക്കപ്പെട്ട നടിയും കേസിലെ കുറ്റാരോപിതനായ നടനും ഒരേ സംഘടനയിൽ തുടരുന്നതിൽ സംഘടനാ നേതൃത്വം ഒരു കുഴപ്പവും കണ്ടിരുന്നില്ല. മറിച്ച് ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമെന്ന് പുറമേ പറയുകയും കുറ്റാരോപിതനായ നടന് പിന്തുണ നൽകുകയുമാണ് താരസംഘടന ചെയ്തത്. ഇതോടെയാണ് പ്രതിഷേധ സൂചകമായി ഡബ്ല്യൂസിസിയിലെ അംഗങ്ങൾ കൂടിയായ നാല് നടിമാർ രാജി വെച്ച് പുറത്ത് പോയത്.
പ്രതിഷേധിച്ച് കേരളം
ഇതോടെ എളുപ്പത്തിൽ ദിലീപിനെ തിരിച്ചെത്തിക്കാനുള്ള ദിലീപ് ലോബിയുടെ ശ്രമങ്ങൾ പൊളിഞ്ഞു. മോഹൻലാലിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ആദ്യ യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുത്തത് എന്നത് ലാലിനെതിരെയും വലിയ പ്രതിഷേധം ഉയരാൻ കാരണമായി. മോഹൻലാലിന്റെ കോലം കത്തിക്കലിന് അടക്കം കേരളം സാക്ഷിയായി. അതേസമയം മോഹൻലാലിനെ മുന്നിൽ നിർത്തി ദിലീപ് പക്ഷക്കാർ കളിച്ചതാണ് എന്നും ആക്ഷേപം ഉയർന്നിരുന്നു.
വഴങ്ങി എഎംഎംഎ
നടിമാർ നിലപാടിൽ ഉറച്ച് നിന്നതോടെ കേരളം ഒന്നാകെ താരസംഘടനയ്ക്ക് എതിരെ തിരിഞ്ഞു. നടിമാരെ അധിക്ഷേപിക്കുന്ന ഗണേഷ് കുമാറിന്റെ ഓഡിയോ സന്ദേശം കൂടി പുറത്തായതോടെ വിവാദം വീണ്ടും കത്തി. ഇതോടെയാണ് ദിലീപ് വിഷയം വീണ്ടും ചർച്ച ചെയ്യാം എന്ന നിലപാടിലേക്ക് എഎംഎംഎ എത്തിയത്. നടിമാർ നൽകിയ കത്ത് പരിഗണിക്കാമെന്നും ഡബ്ല്യൂസിസിയുമായി ചർച്ച നടത്താമെന്നും ഒടുവിൽ താരസംഘടനയ്ക്ക് സമ്മതിക്കേണ്ടതായി വരികയായിരുന്നു.