മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്? സിദ്ദിഖും ജഗദീഷും നേര്‍ക്കുനേര്‍...പിന്നിൽ?
കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനവും അതിന് ജഗദീഷ് നല്‍കിയ മറുപടിയും. താരസംഘടനയുടെ ഔദ്യോഗിക വക്താവ് എന്ന നിലയില്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിനെ ഖണ്ഡിക്കുന്ന രീതിയില്‍ ആയിരുന്നു സിദ്ദിഖിന്റെ പല പരാമര്‍ശങ്ങളും.
ജഗദീഷ് പുറത്ത് വിട്ട പത്രക്കുറിപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. താന്‍ അത് കണ്ടിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു. താന്‍ പറയുന്നതും പത്രക്കുറിപ്പിലുള്ള കാര്യങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല. പറയുന്ന കാര്യങ്ങളിലെ ക്ലാരിറ്റിയില്‍ മാത്രമേ വ്യത്യാസം ഉണ്ടാകൂ എന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
എഎംഎംഎയുടെ വക്താവല്ല ജഗദീഷ് എന്നും സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ചുട്ട മറുപടിയാണ് ജഗദീഷ് നല്‍കിയത്.

വക്താവ് താന്‍ തന്നെ
താന്‍ താരസംഘടനയുടെ ഔദ്യോഗിക വക്താവ് തന്നെയാണ് എന്നായിരുന്നു ഇതിനോട് ജഗദീഷ് പ്രതികരിച്ചത്. സംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്തതിന് ശേഷം ആണ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത് എന്നും ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ദിഖിനും കൊടുത്തു
വാര്‍ത്താ കുറിപ്പ് പുറത്ത് വിടുന്നതിന് മുമ്പ് സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്ക് അത് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു എന്നാണ് ജഗദീഷ് വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ അത് കണ്ടിട്ടില്ലെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തിനിടെ സിദ്ദിഖ് പറഞ്ഞത്.

അച്ചടക്കത്തിന്റെ പേരില്‍
അച്ചടക്കം ഉള്ള അംഗം എന്ന നിലയില്‍ താന്‍ സിദ്ദിഖിന് വ്യക്തിപരമായി മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. ജഗദീഷ,് സംഘടനയുടെ ഖജാന്‍ജി മാത്രമാണെന്നും വക്താവല്ലെന്നും ആയിരുന്നു സിദ്ദിഖ് പറഞ്ഞത്. ജഗദീഷിന്റെ വാര്‍ത്താ കുറിപ്പില്‍ എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

ഏതാണ് ഔദ്യോഗികം
ജഗദീഷ് സംഘടനയുടെ ഖജാന്‍ജി മാത്രമാണെന്നും വക്താവല്ലെന്നും പറഞ്ഞതിലൂടെ സിദ്ദിഖ് വ്യക്തമാക്കുന്നത് ഒരൊറ്റ കാര്യം ആണ്. എഎംഎംഎയുടെ ഔദ്യോഗിക നിലപാട് താന്‍ പറഞ്ഞത് മാത്രമാണ് എന്നതാണ്. താന്‍ നടത്തിയത് സംഘടനയുടെ ഔദ്യോഗിക വാര്‍ത്താ സമ്മേളനം ആണെന്നും സിദ്ദിഖ് പറഞ്ഞു.

എല്ലാം ചര്‍ച്ച ചെയ്തിട്ട്
മോഹന്‍ലാലിനോടും ഇടവേള ബാബുവിനോടും ചര്‍ച്ച ചെയ്തതിന് ശേഷം ആണ് താന്‍ വാര്‍ത്താ സമ്മേളം വിളിച്ചത് എന്നും സംഘടനയുടെ നിലപാടാണ് താന്‍ പറഞ്ഞത് എന്നും സിദ്ദിഖ് ആവര്‍ത്തിക്കുന്നുണ്ട്. സത്യത്തില്‍ ഇനിയുള്ള വിവാദങ്ങളില്‍ ശരിക്കും വലിച്ചിഴയ്ക്കപ്പെട്ടത് മോഹന്‍ലാല്‍ ആണ്.

മോഹന്‍ലാല്‍ കുടുങ്ങി
യഥാര്‍ത്ഥത്തില്‍ ഈ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത് മോഹന്‍ലാല്‍ ആണ്. സിദ്ദിഖും ജഗദീഷും പറയുന്നത് രണ്ട് പേരും മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തതിന് ശേഷം ആണ് നിലപാട് പ്രഖ്യാപിച്ചത് എന്നാണ്. ഇക്കാര്യത്തില്‍ ഇനി നിലപാട് പറയേണ്ടത് മോഹന്‍ലാല്‍ മാത്രമാണ്.

തിരിച്ചുവരവിനെ സ്വാഗതം ചെയ്തത്
സംഘടനയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്നാണ് ജഗദീഷ് പറഞ്ഞിരുന്നത്. ഇക്കാര്യം മോഹന്‍ലാല്‍ തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു എന്നും പറയുന്നു. എന്നാല്‍, പുറത്ത് പോയവര്‍ പുറത്ത് പോയവര്‍ തന്നെ ആണെന്നാണ് സിദ്ദിഖ് പറഞ്ഞത്. മാപ്പ് പറഞ്ഞാല്‍ മാത്രമേ അവരെ തിരിച്ചെടുക്കുകയുള്ളൂ എന്നാണ് കെപിഎസി ലളിത പറഞ്ഞത്.

അമ്മയ്ക്കുള്ളില്‍ പ്രശ്‌നം
ദിലീപ് വിഷയത്തില്‍ താരസംഘടനയ്ക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ രൂക്ഷമാണ് എന്ന് വെളിവാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളും പ്രധാന ഭാരവാഹികളും ആണ് സിദ്ദിഖും ജഗദീഷും. സിദ്ദിഖ് സംഘടനയുടെ സെക്രട്ടറിയും ജഗദീഷ് ഖജാന്‍ജിയും ആണ്.

പിളര്‍പ്പിലേക്ക്?
ഡബ്ല്യുസിസിയുടെ ഭാഗമായി വാര്‍ത്താ സമ്മേളനം നടത്തിയ നടിമാര്‍ക്കെതിരെ നടപടി എടുക്കും എന്നാണ് സിദ്ദിഖ് വ്യക്തമാക്കുന്നത്. അത്തരം ഒരു നടപടി ഉണ്ടായാല്‍ ഇപ്പോള്‍ അകത്തുള്ള പലരും അതിനെതിരെ രംഗത്ത് വരും. പൃഥ്വിരാജ് അടക്കമുള്ളവര്‍ ഇപ്പോഴും അവരുടെ നിലപാട് പുറത്ത് പറഞ്ഞിട്ടില്ല. ഇവര്‍ എന്ത് നിലപാട് എടുക്കും എന്നതും നിര്‍ണായകമാണ്.












Click it and Unblock the Notifications