അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല..ആരെ രക്ഷിക്കാനാണ് ആ പ്രസ്താവന;പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ
കൊച്ചി; അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് മറുപടിയുമായി നടൻ ഗണേഷ് കുമാർ.ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ബിനീഷ് കോടിയേരിക്കെതിരെ നടപടിയെടുക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. അന്ന് ചേർന്ന അമ്മയുടെ യോഗത്തിൽ പോലും താൻ പങ്കെടുത്തിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ കേസ് പോലെയല്ല വിജയ് ബാബുവിന്റെ കേസ്. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. ക്ലബ്ബിന്റെ ഇംഗ്ലീഷ് അർത്ഥമല്ല താൻ ചോദിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു. ക്ലബ് എന്ന പരാമർശത്തിൽ വിശദീകരണമായും വിജയ് ബാബുവിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന ഗണേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായും ഇടവേള ബാബു അമ്മയുടെ ഫേസ്ബുക്ക് പേജിൽ തുറന്ന കത്ത് പങ്കിട്ടിരുന്നു. ഇത് പിന്നാലെയാണ് മറുപടിയുമായി ഗണേഷ് കുമാർ രംഗത്തെത്തിയത്.

'കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് പത്തനാപുരത്ത് താൻ വീട്ടിൽ ഇരിക്കുമ്പോഴാണ് ടിവിയിൽ അമ്മ യോഗത്തിന്റെ വാർത്ത വരുന്നത്. ബിനീഷ് കോടിയേരിയെ പുറത്താക്കുന്നതിനെതിരെ ഗണേഷും മുകേഷും ശബ്ദമുയർത്തുന്നു എന്നായിരുന്നു ടിവിയിൽ സ്ക്രോൾ പോയത്. അച്ഛനാണ് ഇക്കാര്യം തന്നെ ചൂണ്ടിക്കണിച്ചത്. ഉടൻ തന്നെ ഞാൻ ഇടവേള ബാബുവിനെ വിളിച്ചു. ഞാൻ പങ്കെടുക്കാത്ത യോഗത്തെ കുറിച്ച് എങ്ങനെയാണ് ബാബു ഇത്തരം പരാമർശങ്ങൾ വരുന്നതെന്ന് ചോദിച്ചു. ഉടൻ തന്നെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിനാലാവണം ആ സ്ക്രോൾ മാധ്യമങ്ങൾ പിൻവലിച്ചു'.

'ബിനീഷ് കോടിയേരിയുടെ രാജി പിൻവലിക്കാൻ ഞാൻ പറഞ്ഞിട്ടുമില്ല ആ യോഗത്തിൽ പങ്കെടുത്തിട്ടുമില്ല.ബിനീഷ് കോടിയേരിയുടെ കേസ് പോലെയല്ല വിജയ് ബാബുവിന്റെ കേസ് . വിജയ് ബാബുവിനെതിരെ ഉയർന്നത് മാനഭംഗ കേസ് ആണ്.ജഗതി ശ്രീകുമാർ അസുഖബാധിതനായി തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയതാണ്. ആ സംഭവം നടക്കുമ്പോഴൊന്നും ഇടവേള ബാബു അമ്മയുടെ കമ്മിറ്റിയിൽ ഇല്ല. പൊങ്ങച്ചത്തിന് പറയുന്നതാണ്. അമ്മ അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തൊന്നും അല്ല'.

'നടി പ്രിയങ്കയുടെ കേസിനെ കുറിച്ചാണ് മറ്റൊരു കാര്യം പറഞ്ഞത്. പ്രിയങ്കയ്ക്കെതിരെ സാമ്പത്തിക കുറ്റാരോപണം ആയിരുന്നു ഉയർന്നത്. ആ കേസിൽ അവരേയും കോടതി കുറ്റവിമുക്തയാക്കിയിട്ടുണ്ട്.ദിലീപ് വിഷയത്തിൽ ദിലീപ് സ്വയം രാജിവെയ്ക്കുകയോ അല്ലേങ്കിൽ മോഹൻലാൽ രാജിവെയ്ക്കുകയോ വേണമെന്നായിരുന്നു തന്റെ നിലപാട്.

'വാശിയോട് കൂടി ക്ലബ് എന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ചിലർ ആരോപണ വിധേയനായ ആളിൽ നിന്നും പണം പറ്റിയാണ് അയാൾക്കൊപ്പം നിൽക്കുന്നതെന്ന ആരോപണമാണ് അതിജീവിത ഉന്നയിച്ചത്.എന്നെ ക്ലബ്ലിന്റെ ഇംഗ്ലീഷ് അർത്ഥം പഠിപ്പിക്കുന്നതിന് മുൻപ് ആ കുട്ടി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയണം'.

'ക്ലബ് എന്ന് പറയും ആരാണ് ചോദ്യം ചെയ്യാൻ എന്ന് ഏകാധിപത്യ പ്രവണതയോടെ പറയുന്ന നിലപാട് ശരിയല്ല. ക്ലബ് ആണെങ്കിൽ എന്നെ പോലെ പലർക്കും അമ്മയിൽ തുടരുന്നതിന് താത്പര്യമില്ല. ഏഴ് ക്ലബ്ബിൽ വിജയ് ബാബുവിന് അംഗത്വം ഉണ്ടെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. അത് ഏതൊക്കെയാണെന്ന് അദ്ദേഹം പറയട്ടെ. ലയൺസ് ക്ലബ് പോലുള്ളവ ആളുകളുടെ പശ്ചാത്തലമൊക്കെ പരിശോധിച്ച ശേഷമാണ് അംഗത്വം നൽകാറുള്ളത്. അതൊക്കെ ബാബുവിന് അറിയില്ലായിരിക്കും. ഇത്തരത്തിൽ ആരോപണം ഉണ്ടായാൽ അവർ ആരോപണ വിധേയകർക്കെതിരെ കടുത്ത നടപടിയെടുക്കാറും ഉണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് അല്ല ഇത്.നടി ആക്രമിക്കപ്പെട്ട കേസിൽ എടുത്ത നിലപാട് ഈ വിഷയത്തിലും എടുക്കേണ്ടതുണ്ട്. ക്ലബ്ബിന്റെ വിക്കിപീഡിയ അർത്ഥം അല്ല താൻ ചോദിച്ചത്.നടി ആക്രമിക്കപ്പെട്ട സംഭവ സമയത്തുള്ള സാഹചര്യമല്ല ഇപ്പോൾ. അമ്മയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന പ്രസ്താവനകൾ സംഘടന ജനറൽ സെക്രട്ടറി നടത്താൻ പാടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. .












Click it and Unblock the Notifications