വടി കിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കണ്ട: സമസ്തക്കെതിരായ പ്രചരണം പരിധിവിടുന്നു; കുഞ്ഞാലിക്കുട്ടി
മലപ്പുറം: മദ്രസ പുരസ്കാര വേദിയില്‍ വെച്ച് പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന ആരോപണത്തില്‍ സമസ്തയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ സംഘടനയാണിത്. ഈ ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മലപ്പുറം പാതിരമണ്ണയില്‍ മദ്രസാ പുരസ്കാരവേദിയിൽ വെച്ച് പത്താംക്ലാസ് വിദ്യാർത്ഥിനി വേദിയിലേക്ക് വന്നതിനെതിരെ സമസ്ത മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാർ രംഗത്ത് എത്തിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കിയ അബ്ദുള്ള മുസല്യാർ ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്ന് സംഘാടകരെ ശാസിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തില്‍ വിമർശനം ശക്തമായപ്പോള്‍ കഴിഞ്ഞ ദിവസം വിശദീകരണവുമായി സമസ്ത രംഗത്ത് എത്തിയിരുന്നു. പെണ്‍കുട്ടിക്ക് വിഷമം വരാതിരിക്കാനാണ് സമ്മാനദാന ചടങ്ങില്‍ നിന്ന് മാറ്റി നിർത്തിയതെന്നും അപമാനിക്കപ്പെട്ടുവെന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നു സമസ്ത നേതാക്കള്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും പരാതിയില്ല. സ്ത്രീകളും പുരുഷൻമാരുംഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ല. പണ്ഡിത സഭയായ സമസ്തയ്ക്ക് അതിന്റേതായ ചിട്ടകളും ചട്ടക്കൂടുകളും ഉണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഈ പോസ് എങ്ങനെ, കൊള്ളാമോ, ഇത് കിടുക്കിയില്ലേ; വൈറലായി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍
സ്ത്രീകള്‍ കയാറാന്‍ പാടില്ലെന്ന് എംടി അബ്ദുള്ള മുസല്യാർ പറഞ്ഞിട്ടില്ലെന്നായിരുന്നു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടത്. അത്തരമൊരു വിലക്ക് നിലനില്‍ക്കുന്നുണ്ടെങ്കില്‍ വേദിയിലേക്ക് കയാറാന്‍ പാടില്ലെന്ന് പറയണം. അങ്ങനെ ആരും അവിടെ പറഞ്ഞിട്ടില്ല. വേദിയിലെത്തിയ കുട്ടിക്ക് പുരസ്കാരം നല്‍കുകയും ചെയ്തിട്ടുണ്ട്. വേദിയിലേക്ക് വന്ന കുട്ടിയുടെ മുഖത്ത് നോക്കിയപ്പോള്‍ ഉസ്ദാദുമാർ ഇരിക്കുന്ന സദസ്സിലേക്ക് കടന്നുവരാന്‍ ലജ്ജയുണ്ടെന്ന് മനസ്സിലായി. അതിനാലാണ് എംടി അബ്ദുള്ള മുസല്യാരുടെ ഭാഗത്ത് നിന്നും അത്തരമൊരു പ്രതികരണം ഉണ്ടായതെന്നും ജിഫ്രിമുത്തുകോയ തങ്ങള്‍ പറഞ്ഞു.
അതേസമയം, ഒരു നേതാവ് പറയുന്നത് അംഗീകരിക്കാൻ ഒരു സമൂഹമുണ്ടെങ്കിൽ നിർദ്ദേശിക്കാൻ അദ്ദേഹത്തിനും അതനുസരിച്ച് ജീവിക്കാൻ ആ സമൂഹത്തിനും അവകാശവും സ്വാതന്ത്രവുമുണ്ടെന്നായിരുന്നു സമസ്ത യുവജന വിഭാഗം നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
'ഫാളിലയും ഫളീലയും സഹ്റവിയ്യയും വഫിയ്യയും നൽകി മുസ്ലിം പെൺകുട്ടികൾക്ക് അറിവിൻ്റെ ഉന്നത ശ്രേണികളിലേക്ക് ഉയർത്തിക്കൊണ്ട് വന്ന സമസ്തയുടെ പണ്ഡിതന്മാർ സൂക്ഷ്മതക്ക് വേണ്ടി ചില കാർക്കശ്യ തീരുമാനങ്ങൾ പറയും. അതുൾ കൊള്ളാൻ അതിലെ പെൺകുട്ടികളും രക്ഷിതാക്കളും തയ്യാറാണെങ്കിൽ ചെമ്പിനില്ലാത്ത ചൂട് മൂടിക്ക് വേണ്ട. ലിബറൽ പട്ടം സ്വയം ചൂടി ഫെമിനിസം മെനയുന്ന സമുദായ പുരോഗമനികൾ ഉത്തരം താങ്ങുന്ന ഗൗളികളാവുകയാണ്. സാത്വിക പണ്ഡിതന്മാരെ ഓഡിറ്റ് ചെയ്യാൻ മെനക്കെടുന്ന ഇത്തരം കരിക്കിലെ പൊങ്ങ് മതകാര്യത്തിൽ പൊള്ളയാണെന്ന് നേരത്തെ തെളിയിച്ചവരായതിനാൽ കോതപ്പാട്ട് അവഗണിക്കാം. പെൺകുട്ടികൾ വളരണം, നിയന്ത്രണ വിധേയമായി. ആൺ കുട്ടികളും അങ്ങിനെ തന്നെ.'- എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications