75,000 വോട്ട് ആവർത്തിച്ച് അൻവർ; 10,000 ഭൂരിപക്ഷം ഉറപ്പിച്ച് യുഡിഎഫ്..എൽഡിഎഫും ആത്മവിശ്വാസത്തിൽ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരാനിരിക്കെ 75,000 വോട്ട് നേടി ജയിക്കുമെന്ന് ആവർത്തിച്ച് പിവി അൻവർ. ഇത്തവണ തനിക്ക് സ്ത്രീ വോട്ടുകൾ കൂടുതലായി കിട്ടിയെന്നും സി പി എമ്മിന് വലിയ വോട്ട് നഷ്ടം സംഭവിക്കുമെന്നും അൻവർ പറഞ്ഞു. താൻ ജയിച്ചില്ലെങ്കിൽ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്നാണ് ആഗ്രഹമെന്നും അൻവർ വ്യക്തമാക്കി.
'നലമ്പൂർ തിരഞ്ഞെടുപ്പ് ഫലത്തോടെ പിണറായിസം തകർന്നടിയും. സി പി എമ്മിന് വലിയ വോട്ട് നഷ്ടം ഉണ്ടാകും. തനിക്ക് ജയിക്കാൻ സാധിച്ചില്ലെങ്കിൽ നിലമ്പൂരിൽ പിണറായിസം തോൽക്കണം. നിലമ്പൂരിൽ രണ്ട് പിണറായിമാരാണ് ഉള്ളത്. ഒന്ന് തെളിഞ്ഞ പിണറായിയും മറ്റൊന്ന് ഒളിഞ്ഞ പിണറായിയും. ഞാൻ ജയിച്ചില്ലെങ്കിൽ തെളിഞ്ഞ പിണറായി (യു ഡി എഫ്) ജയിച്ചോട്ടെ. പിവി അൻവർ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണെന്ന വാദം എവിടെയും നിലനിൽക്കില്ല.2021നേക്കാൾ പോളിങ് ഉണ്ടായിട്ടുണ്ട്. 75.27 ശതമാനം പോളിംഗ് ആണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. അതും ഈ കനത്ത മഴയിൽ.75,000 വോട്ട് നേടി താൻ വിജയിക്കും. സ്ത്രീ വോട്ടർമാരുടെ വോട്ടാണ് തനിക്ക് കൂടുതലായി ലഭിച്ചത്', അൻവർ അവകാശപ്പെട്ടു.

അതേസമയം 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂർ പിടിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. 'വോട്ട് പെട്ടിയിലാണ്. യു ഡി എഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കും. പാലക്കാടും പുതുപ്പള്ളിയിലും തൃക്കാക്കരയിലും കണ്ടതാണ്. ഷൗക്കത്തിന് 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും', അദ്ദേഹം പറഞ്ഞു. വഴിക്കടവ് പഞ്ചായത്തിലാണ് യു ഡി എഫ് കൂറ്റൻ ലീഡ് പ്രതീക്ഷിക്കുന്നത്. 3500 മുതൽ 4000 വോട്ടുകളുടെ ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തൽ. മൂത്തേടം ,എടക്കര എന്നിവിടങ്ങളിൽ നിന്നും മികച്ച മുന്നേറ്റം നേടാനാകുമെന്നും കണക്കാക്കുന്നുണ്ട്.
അതേസമയം എൽ ഡി എഫും നിലമ്പൂരിൽ ആത്മവിശ്വാസത്തിലാണ്. 2000 വോട്ടിന്റെ ഭൂരിപക്ഷമാണ് സി പി എം പ്രതീക്ഷിക്കുന്നത്. നിലമ്പൂര്‍ നഗരസഭയിലും പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ലീഡ് നേടുമെന്നും സി പി എം കണക്കുകൂട്ടുന്നു.
വോട്ടെണ്ണല്‍ 23 ന്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം 263 പോളിങ് സ്‌റ്റേഷനുകളിലെയും വോട്ടിയങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. കേന്ദ്ര സേന, സംസ്ഥാന സായുധ സേന, സംസ്ഥാന പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ ഇവിടെ കനത്ത ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടാബിളുകളും പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടാബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. 29 വീതം കൗണ്ടിങ് സൂപ്രവൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ് എന്നിവരെയും ഏഴ് എ ആര്‍ ഒമാരെയും കൗണ്ടിങിനായി നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ നേതൃത്വത്തില്‍ ആകെ 123 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന് നിയോഗിച്ചത്.
പോളംഗ് 75.27 ശതമാനം
നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടര്‍മാരില്‍ 81,007 ഉം 1,18,750 സ്ത്രീകളില്‍ 93,658 ഉം എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ രണ്ട് പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്.












Click it and Unblock the Notifications