അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; നിർമ്മാണം അവസാന ഘട്ടത്തിലേക്ക്, സെപ്റ്റംബർ 16 വരെ ഗതാഗത നിയന്ത്രണം
കൊച്ചി: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. ഉയരപ്പാതയിലെ അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് ജോലികൾ നാളെ മുതൽ സെപ്റ്റംബർ 16 വരെ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അരൂർ ശ്രീനാരായണ നഗറിന് സമീപമുള്ള 26, 28 നമ്പർ തൂണുകൾക്ക് മുകളിലെ അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് ജോലികളാണ് ആരംഭിക്കുന്നത്. ഏകദേശം മൂന്ന് ദിവസം കൊണ്ട് ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പാലത്തിലെ കോൺക്രീറ്റിങ് ജോലികളുടെ ഭാഗമായി ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ശ്രീനാരായണ നഗറിന് സമീപം 24, 25, 26 നമ്പർ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഗർഡറുകളിൽ പാത കോൺക്രീറ്റ് ചെയ്യുന്ന ജോലികളും നിലവിൽ അവസാന ഘട്ടത്തിലാണ്. ഈ ജോലികൾ എല്ലാം പൂർത്തിയാവുന്നതോടെ പാത കൂടുതൽ യാത്രയ്ക്ക് അനുയോജ്യമാവും.

അതേസമയം, ഏകദേശം 70 മീറ്റർ ഭാഗത്താണ് സ്ലാബ് കാസ്‌റ്റിങ് ജോലികൾ പുരോഗമിക്കുന്നത്. ഈ ഭാഗത്തെ കോൺക്രീറ്റിങ് പൂർത്തിയാകുന്നതോടെ അരൂർ-തുറവൂർ ഉയരപ്പാതയുടെ പ്രധാന കോൺക്രീറ്റിങ് ജോലികൾ പൂർണമാകുമെന്നാണ് വിവരം. കോൺക്രീറ്റിങ് നടക്കുന്ന സമയത്ത് ദേശീയപാതയിലെ വാഹന ഗതാഗതം ഒറ്റവരിയായി നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, എലിവേറ്റഡ് ഹൈവേയെ സര്‍വീസ് റോഡുമായി ബന്ധിപ്പിക്കുന്ന പാട്ടുകുളങ്ങരയിലെ റാമ്പിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിരുന്നു. തുറവൂര്‍ കുത്തിയതോട് പ്രദേശവാസികള്‍ക്ക് ഉയരപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങുവാന്‍ പാട്ടുകുളങ്ങര റാമ്പ് ഏറെ സഹായകരമാവുമെന്നാണ് വിലയിരുത്തൽ.
കൂടാതെ മാക്കേക്കടവ് പാലം പൂർത്തിയാകുമ്പോൾ കൊച്ചിയിൽ നിന്നു കോട്ടയത്തേക്ക് പോകാൻ ഈ റാമ്പ് വളരെ സഹായകരമാവും. റാമ്പിലൂടെ ഇറങ്ങി തൂറവൂരിൽ നിന്ന് തൈക്കാട്ടുശേരി റോഡ് വഴി മാക്കേക്കടവ് പാലത്തിലൂടെ എളുപ്പത്തിൽ കോട്ടയത്ത് എത്താം. തുറവൂർ- പമ്പ പാതയുടെ പൂർത്തീകരണം കൊച്ചി ഭാഗത്തു നിന്നു കോട്ടയം, ശബരിമല എന്നിവിടങ്ങളിലേക്കു പോകുന്ന തീർഥാടകർക്ക് ഏറെ സഹായകകരമാകും.
റാമ്പിന്റെ ഇരുവശങ്ങളിലും എൽ ആകൃതിയിലുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ പാകി പാത കോൺക്രീറ്റ് ചെയ്‌താണ് ജോലികൾ നടക്കുന്നത്. ഇത് കൂടാതെ ആലപ്പുഴ ഭാഗത്തുനിന്ന് ഉയരപ്പാത കയറി തോപ്പുംപടി ഭാഗത്തേക്കു പോകുന്നവർക്കായി ചന്തിരൂർ, അരൂർ ബൈപാസ് കവല എന്നിവിടങ്ങളിൽ റാമ്പ് നിർമ്മിക്കുന്നുണ്ട്.
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ
അരൂർ മുതൽ തുറവൂർ വരെ ദേശീയപാത 66ന് മുകളിലൂടെ നിർമ്മിക്കുന്ന ആറ് വരി എലിവേറ്റഡ് ഹൈവേ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയപാത പദ്ധതികളിലൊന്നാണ്. ഏകദേശം 12.75 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം അരൂർ-തുറവൂർ ഭാഗത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും കൊച്ചി ഭാഗത്തേക്കും ആലപ്പുഴ ഭാഗത്തേക്കുമുള്ള യാത്ര സുഗമമാക്കുകയുമാണ്.
നിലവിലെ പദ്ധതിയുടെ കരാർ ചെലവ് ഏകദേശം 2,382.66 കോടി എന്നാണ് കേന്ദ്ര സർക്കാർ രേഖകളിൽ വ്യക്തമാക്കുന്നത്. എന്നാൽ നേരത്തെ തീരുമാനിച്ചതിൽ നിന്നും ചില അധിക ജോലികൾ ഇവിടെ നിലവിൽ പുരോഗമിക്കുന്നുണ്ട്. പാതയുടെ നിർമാണത്തിനായി ആകെ 2566 കോൺക്രീറ്റ് ഗർഡറുകളാണ് സ്ഥാപിക്കേണ്ടിയിരുന്നത്. ഓഗസ്‌റ്റ് ആദ്യവാരത്തോടെ അതായത് 2,566ആമത്തെ ഗർഡറും സ്ഥാപിച്ചു.




Click it and Unblock the Notifications
