മകളുടെ തിരിച്ച് വരവ് കാത്ത് നെഞ്ച് പൊട്ടി അശോകൻ.. അവൾ ഏറ്റവും അടുത്ത സുഹൃത്ത്.. പക്ഷെ തന്നെ ചതിച്ചു!
കോട്ടയം: അഴിമതിയും പീഡനവുമല്ലാതെ ഒരു കേസ് ഇത്രയും മാധ്യമശ്രദ്ധയും ജനശ്രദ്ധയും നേടുന്നത് ഒരുപക്ഷേ ആദ്യമായിട്ടാവും. മതംമാറ്റത്തേയും പ്രണയത്തേയും വിവാഹത്തേയുമെല്ലാം ഇത്രമേല്‍ സംശയത്തോടെ നോക്കിയ കാലവും ഉണ്ടായിട്ടുണ്ടാവില്ല. ഹാദിയ കേസ് കേരളത്തിന് മുന്നില്‍ തുറന്നിട്ടത് പുതിയ ചര്‍ച്ചകളും ആശങ്കകളുമാണ്. പുറത്ത് ഇത്രയും കോളിളക്കങ്ങള്‍ നടക്കുമ്പോള്‍ മകളെ സുരക്ഷിതമായി തിരികെ കിട്ടണമെന്നാണ് അച്ഛന്‍ അശോകന്റെ ഏക ആവശ്യം. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പലതും വെളിപ്പെടുത്തുന്നു.
പാസ്പോർട്ടിൽ പുരുഷൻ.. വേഷം സ്ത്രീയുടേത്.. റിമി ടോമിയുടെ മേക്കപ്പ് ആർട്ടിസ്റ്റിന് അപമാനം!
മകൾ അടുത്ത സുഹൃത്ത്
അഖില തനിക്ക് മകള്‍ മാത്രമായിരുന്നില്ലെന്ന് അശോകന്‍ പറയുന്നു. അവള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു. അമ്മയോട് ഉള്ളതിനേക്കാള്‍ അവള്‍ക്ക് അടുപ്പം തന്നോടായിരുന്നു. എന്ത് കാര്യവും പരസ്പരം തുറന്ന് പറയാന്‍ കഴിയുന്ന ബന്ധമായിരുന്നു തങ്ങളുടേതെന്നും അശോകന്‍ പറയുന്നു. അവളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണ് രണ്ടാമതൊരു കുഞ്ഞ് വേണ്ടെന്ന് പോലും വെച്ചത്.
ജീവിതം മകൾക്ക് വേണ്ടി
തന്റെ സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയത് അഖിലയുടെ പഠിത്തത്തിന് വേണ്ടിയായിരുന്നു. തന്റെ എടിഎം കാര്‍ഡ് പോലും മകളായിരുന്നു ഉപയോഗിച്ചിരുന്നത്. സേലത്ത് പഠിക്കാന്‍ പോയതിന് ശേഷമാണ് അഖിലയില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയതെന്ന് അശോകന്‍ ഓര്‍ക്കുന്നു. നേരത്തെ എന്ത് ചെറിയ പ്രശ്‌നമുണ്ടെങ്കിലും അഖില വീട്ടിലേക്ക് ഓടിയെത്തുമായിരുന്നു.
തുടക്കം സേലത്ത്
ഒരിക്കല്‍ അഖിലയുടെ സഹപാഠിയുടെ അച്ഛനാണ് അവള്‍ തട്ടമിട്ടാണ് ക്ലാസ്സില്‍ വരുന്നതെന്ന് അശോകനെ വിളിച്ച് പറഞ്ഞത്. തുടര്‍ന്ന് അവളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് അശോകന്‍ അപകടത്തില്‍ പെട്ടതായി ഭാര്യ ഫോണില്‍ വിളിച്ച് കള്ളം പറഞ്ഞു. തന്നെ കാണണമെന്ന് അഖില ആവശ്യപ്പെട്ടു. ജസീന എന്ന സുഹൃത്തിനൊപ്പം അഖില നാട്ടിലെത്തി.
ഭാവി തകർക്കാനല്ല
പെരിന്തല്‍മണ്ണയിലെ തന്റെ വീട്ടിലേക്കാണ് ജസീന അഖിലയെ കൂട്ടിക്കൊണ്ടുപോയതെന്ന് അശോകന്‍ പറയുന്നു. താനൊരിക്കലും മകളുടെ ഭാവി നശിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശം തനിക്കില്ലേ എന്ന് അശോകന്‍ ചോദിക്കുന്നു. പഠിത്തം തുടരാനാവില്ല എന്ന് പറഞ്ഞ് മകള്‍ വീട്ടിലേക്ക് തിരികെ വന്നു. തുടര്‍ന്ന് അവളുടെ അടുത്ത സുഹൃത്തുക്കള്‍ വീട്ടില്‍ വന്ന് ഉപദേശിച്ചു.
അവൾ തന്നെ ചതിച്ചു
ഇത്രയും പിന്തുണ നല്‍കുന്ന ഒരു അച്ഛനെ കാണാനാവില്ലെന്നും പഠിത്തം തുടരണമെന്നും അഖിലയോട് പറഞ്ഞു. തനിക്ക് മകളെ വിട്ടൊരു ജീവിതമില്ല. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവള്‍. അവളാണ് തന്നെ ചതിച്ചത്. പക്ഷേ അങ്ങെനെ വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് അശോകന്‍ പറയുന്നു. ഇതിന്റെയൊക്കെ പിറകില്‍ മറ്റാരോ ആണെന്നാണ് വിശ്വസിക്കുന്നതെന്നും അശോകന്‍ പറഞ്ഞു.
പോരാട്ടത്തിന് പിന്തുണയില്ല
മകളുടെ ഭാവിക്ക് വേണ്ടി സമ്പാദിച്ച പണമാണിപ്പോള്‍ നിയമപോരാട്ടത്തിന് വേണ്ടി ചെലവാക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ കാര്യമായ പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്നും അശോകന്‍ പറയുന്നു. താനൊരു സിപിഐക്കാരനാണ്. സിപിഐ നേതാവും എംഎല്‍എയുമായ കെ അജിത്ത് മാത്രമാണ് പിന്തുണ നല്‍കിയത്. മറ്റാരും കാര്യമെന്തെന്ന് പോലും ചോദിച്ചിട്ടില്ല. ആനി രാജ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തനിക്ക് താല്‍പര്യം ഇല്ലായിരുന്നു.
ഇടത് സഹയാത്രികൻ
തന്നെ സംഘപരിവാറുകാരനെന്ന് മുദ്ര കുത്തുന്നതിനെക്കുറിച്ചും അശോകന്‍ പ്രതികരിക്കുന്നു. താന്‍ ഇടത് സഹയാത്രികനും നിരീശ്വരവാദിയുമാണ്. നിയമപോരാട്ടത്തിന് പിന്തുണ സാമൂഹ്യപ്രവര്‍ത്തകനും മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വൈക്കം ഗോപകുമാറാണ്. തന്റെ നെറ്റിയില്‍ ചാര്‍ത്തിയ സംഘിക്കുറി അങ്ങനെ തന്നെ ഇരിക്കട്ടെ എന്നും അശോകന്‍ പറയുന്നു.
അഖില വിശ്വാസി ആയിരുന്നില്ല
താന്‍ നിരീശ്വരവാദി ആയത് കൊണ്ട് മകളെയും ഭാര്യയേയും അങ്ങനെ ആവാന്‍ നിര്‍ബന്ധിച്ചിരുന്നില്ല. മതം, ദൈവം തുടങ്ങിയ കാര്യങ്ങളില്‍ അഖിലയ്ക്ക് തന്റെ നിലപാടിനോടായിരുന്നു താല്‍പര്യം. അമ്മ നിര്‍ബന്ധിച്ചാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ക്ഷേത്രത്തില്‍ പോയിരുന്നുള്ളൂ. ഭാര്യ വലിയ വിശ്വാസിയാണ്. അവരുടെ വിശ്വാസങ്ങളെ താനൊരിക്കലും തടഞ്ഞിട്ടില്ല.
ഹാദിയ സന്തോഷവതിയാണ്
അച്ഛനും അമ്മയ്ക്കും ഒപ്പം കഴിഞ്ഞ 6 മാസമാണ് ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ടത് എന്ന് ഹാദിയ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിത് അശോകന്‍ വിശ്വസിക്കുന്നില്ല. തന്റെ മകള്‍ തന്നെക്കുറിച്ചോ അവളുടെ അമ്മയെക്കുറിച്ചോ അങ്ങെനെ പറയുമെന്ന് താന്‍ കരുതുന്നില്ല. നിലവില്‍ സേലത്തെ ഹോസ്റ്റലില്‍ കഴിയുന്ന ഹാദിയയെ അശോകന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. താന്‍ സന്തോഷവതിയാണ് എന്നാണ് മകള്‍ അച്ഛനോട് പറഞ്ഞത്.