എൻഡിഎ വോട്ട് മറിക്കരുത്... എങ്കിൽ, ആലപ്പുഴ തൂത്തുവാരുമെന്ന് എൽഡിഎഫ്
ആലപ്പുഴ: എൽഡിഎഫിന്റെ വിജയം എൻഡിഎയുടെ വോട്ടിനെ ആശ്രയിച്ചാണോ? ആണെന്നാണ് എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ പറയുന്നത്. എൻഡിഎ കോൺഗ്രസിന് വോട്ടു മറിക്കാതിരുന്നാൽ ജില്ലയിലെ ഒമ്പത് സീറ്റും വിജയിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ഒൻപതിൽ ഏഴിടത്തും എൽഡിഎഫാണ് ജയിച്ചത്. ഹരിപ്പാട് രമേശ് ചെന്നിത്തലയും ചെങ്ങന്നൂരിൽ പിസി വിഷ്ണുനാഥുമാണ് യുഡിഎഫിൽ നിന്ന് ജയിച്ചവർ. ഇക്കുറി ഈ മണ്ഡലങ്ങൾ കൂടി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
പൊതുവിൽ യുഡിഎഫ് മന്ത്രിമാരുടെ അഴിമതിയാണ് എൽഡിഎഫ് ഉയർത്തിക്കാട്ടിയത്. ഒപ്പം, കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ച്ച, ചേർത്തല വാഗൺ ഫാക്ടറി യാഥാർത്ഥ്യമാകാത്തത്, നെൽവില സമയത്ത് നൽകാത്തത്, കോമളപുരം സ്പിന്നിങ് മിൽ തുറക്കാതെയിട്ടത്.. തുടങ്ങിയവയെല്ലാം എൽഡിഎഫ് ആയുധമാക്കി.
വികസന മുന്നേറ്റം ഭരണ തുടർച്ച നൽകുമെന്നാണ് ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂർ ഇതിന് നൽകുന്ന മറുപടി. ആലപ്പുഴ ബൈപ്പാസ് പണി തുടങ്ങിയത്, മത്സ്യതൊഴിലാളികൾക്ക് മണ്ണെണ്ണ നൽകാൻ പമ്പ് അനുവദിച്ചത്, നെല്ലു വില 21.50 രൂപയാക്കി ഉയർത്തിയത്, കയർപെൻഷൻകുടിശിക തീർത്ത് വിതരണം ചെയ്തത്... തുടങ്ങിയവയാണ് യുഡിഫ് ഉയർത്തിക്കാട്ടിയത്.
ജില്ലയുടെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുമെന്നാന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമൻ പറയുന്നത്. എന്തായാലും മെയ് 19 വരെ കാത്തിരിക്കാം.