ഇപ്പോൾ നടത്തിയ വിലാപം " എന്തു പ്രഹസനമാണു സജി"; ബി ഉണ്ണികൃഷ്ണനെതിരെ സഹസംവിധായക
കൊച്ചി: സിനിമ സെറ്റുകളില്‍ താരങ്ങളുടെ ധാര്‍ഷ്ട്യം ഇനി അനുവദിക്കില്ലെന്ന മുന്നറിയുപ്പുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായിട്ടായിരുന്നു ബി ഉണ്ണികൃഷ്ണന്‍റെ പ്രസ്താവന.
എന്നാല്‍ ഉണ്ണികൃഷ്ണന്‍റെ ഈ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് സഹസംവിധായികയായ സിജി പണിക്കര്‍. തു വരെ സഹസംവിധായകരുടെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരുന്ന സംവിധായകരും നിര്‍മാതാക്കളും ഇപ്പോഴാണോ ഇതിനെക്കുറിച്ച് ബോധവാന്മാരാകുന്നതെന്ന് അവറ്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. സിജി പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വീണ്ടു വിചാരം
സഹസംവിധായകരെ കുറിച്ച് ഇപ്പോഴെങ്കിലും പ്രിയപ്പെട്ട സംവിധായകനും നേതാവുമായ താങ്കൾക്ക് ഒരു വീണ്ടു വിചാരം വന്നത് നന്നായി. താരങ്ങളുടെ ധാർഷ്ട്യത്തെ കുറിച്ചോ താര വാലുകളുടെ ബോധത്തെ കുറിച്ചോ ഒരു ബോധം ഇപ്പോഴല്ലാതെ മുൻപ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ.

അറിയുന്നത് നന്നായിരിക്കും
സിനിമയിൽ ഒരു പാട് പുതുമുഖ സംവിധായകർ വരുന്നു അത് സ്വാഗതാർഹമായ കാര്യം തന്നെ എന്നാൽ വർഷങ്ങളായി സിനിമയ്ക്കു പിന്നണിയിൽ സംവിധാന സഹായിയായിട്ടും സഹസംവിധായകനും പ്രവർത്തിക്കുന്ന പലരും ഇന്ന് കൂലി പണിയാണ് തൊഴിൽ എന്ന് നിങ്ങൾ അറിയുന്നത് നന്നായിരിക്കും.

കാരവാനിനു മുന്നിൽ
അങ്ങനെ പോകുന്ന പലരെയും അറിയാം. ഇപ്പോൾ ഒരു താരത്തിന്റെ വിഷയം സോഷ്യൽ മീഡിയയിലൂടെ വന്നപ്പോഴാണല്ലോ കാരവാനിനു മുന്നിൽ ഒരു കൂട്ടം ആളുകൾ ഉണ്ടെന്നുള്ള തോന്നൽ താങ്കളിൽ ഉത്ഭവിച്ചത്.

തീണ്ടാപ്പാടകലെ
കേരളത്തിലെ പൊള്ളുന്ന ചൂടിൽ കാരവാനിൽ സുഖശീതളിമയിലിരുന്ന താരം ('താരപുത്രന്മാർ' ഇപ്പോൾ അതാണല്ലോ ട്രെന്റ് ) പുറത്തിറങ്ങുന്നതും കാത്ത് തീണ്ടാപ്പാടകലെ കൈയിൽ തിരക്കഥയും പേറി നിൽക്കുന്ന സഹസംവിധായകർ ഇപ്പോഴുമുണ്ട്.

പരമപുച്ഛം
താരത്തെ ഒന്നു മുഖം കാണിക്കാൻ പറ്റിയാൽ അയാളിൽ നിന്നു കിട്ടുന്ന മറുപടി '' ഞാൻ ഇപ്പോൾ കഥയൊന്നും കേൾക്കാറില്ല" താരത്തിന്റെ മാനേജറെ കണ്ടാലോ സിനിമയിൽ അൽപം പഴകിയവർ എന്ന് കണ്ടാൽ പരമപുച്ഛം.

ഒരു വിരൽ സ്പർശം പോലും
തിരക്കഥയുടെ കോപ്പി തുറക്കുന്നതിന് മുൻപ് വരും ആവശ്യം, അഞ്ച് മിനിറ്റിൽ കഥ പറയാൻ. ഒഴിവാക്കാൻ വേണ്ടിയുള്ള ആദ്യ നടപടി എന്ന് മനസ്സിലാക്കണം. ഇനി തിരക്കഥയുടെ കോപ്പി വാങ്ങിച്ച് ആറുമാസത്തിന് ശേഷം തിരികെ തരുമ്പോൾ അതിന്റെ താളുകളിൽ ഒരു വിരൽ സ്പർശം പോലും ഉണ്ടായിട്ടില്ല എന്ന സത്യം അറിയാം (ഒരു തിരക്കഥ ഡിടിപി ചെയ്യാൻ പതിനായിരത്തോളം ചിലവ് വരുന്നുണ്ട് ).

തമിഴ് സിനിമയില്‍
സിനിമ സ്വപ്നം പേറി നടക്കുന്ന ആ 'ആറു മാസക്കാലം ' തിരക്കഥ ആരുടെയോക്കെയോ ഫ്ലാറ്റുകൾക്കുള്ളിൽ വിശ്രമമായിരിക്കും. തമിഴ് സിനിമയിലെ മാനേജർമാർ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാൽ ഇവിടെ സംഭവിക്കുന്നത് മറിച്ചാണ് സിനിമയുമായോ കലയുമായി ഒരു പുലബന്ധവുമില്ലാത്ത ചിലർ പൂർത്തിയാക്കപ്പെട്ട തിരക്കഥയുടെ വിധികർത്താക്കളാക്കുന്നു .

സംവിധായകൻ മാത്രമല്ല
ഇനി ഒന്നു രണ്ടു സിനിമ ചെയ്ത് രക്ഷപ്പെട്ട പുതുമുഖ സംവിധായകർ ആകട്ടെ അഭിനയത്തിലേക്കും നിർമ്മാണത്തിലേക്കും, അഭിനേതാക്കൾ കൂട്ടമായി സംവിധാനത്തിലേക്കും. താങ്കൾ ഒരു സംവിധായകൻ മാത്രമല്ല നിർമ്മാതാവ് കൂടിയാണല്ലോ കുറച്ച് പേരുടെയെങ്കിലും കഥകൾ കേട്ട് അത് നിർമിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കു എന്നിട്ട് വലിയ സോഷ്യലിസം പറയുന്നതാവും ഉചിതം.

താരരാജക്കമാരുടെ ഡേറ്റ്
മലയാള സിനിമയിലെ ഉന്നത ശ്രേണിയിൽ അപ്രമാദിത്യതോടെയിരുന്ന് ഒരു ഫോൺ കോളിൽ താരരാജക്കമാരുടെ ഡേറ്റ് എടുത്ത് സിനിമ ചെയുന്ന താങ്കൾ കഷ്ട്ടപ്പെടുന്ന സഹസംവിധായകരുടെ വേദന ഉൾകൊണ്ട് ധാർഷ്ട്യത്തിനെതിരെ ഇപ്പോൾ നടത്തിയ വിലാപം
" എന്തു പ്രഹസനമാണു സജി"- സിജി പണിക്കര്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

സിജി പണിക്കര്‍
ജീത്തു ജോസഫ്, സമീര്‍ താഹിര്‍, വി.കെ പ്രകാശ് എന്നിവര്‍ക്കൊപ്പം സഹസംവിധായികയായി പ്രവര്‍ത്തിച്ച യുവതിയാണ് സിജി പണിക്കര്‍.
ഷൂട്ടിങ് സമയത്ത് കാരവനില്‍ വിശ്രമിക്കുന്ന താരത്തിനായി മണിക്കൂറുകളോലം ഇന് സംഹസംവിധായകര്‍ കാത്ത് നില്‍ക്കില്ലെന്നും തീരുമാനം താരസംഘടനയായ അമ്മയെ അറിയിക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

അംഗീകരക്കാനാവില്ല
താരത്തിനുള്ള ചായയുമായി പോലും അണിയറ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളമാണ് കാരവന് പുറത്ത് നില്‍ക്കേണ്ടി വരുന്നത്. മൂഡില്ലെന്ന് പറഞ്ഞ് താരങ്ങള്‍ കാരവനില്‍ കയറി മണിക്കൂറോളം വിശ്രമിക്കുന്നതും അംഗീകരക്കാനാവില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റ്
സിജി പണിക്കര്‍












Click it and Unblock the Notifications