നടിയുടെ കേസിൽ മൊഴി നൽകിയ താരങ്ങൾ അങ്കലാപ്പിൽ.. എല്ലാം പുറത്ത് ചർച്ച! താരങ്ങൾ പിന്മാറണമെന്ന് പോലീസ്
കൊച്ചി: ഇരയും കുറ്റാരോപിതനും സമൂഹത്തില്‍ അറിയപ്പെടുന്നവരായിരിക്കേ, നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി സാധ്യത തള്ളിക്കളയാവുന്നതല്ല. നിലവില്‍ പ്രോസിക്യൂഷന് സഹായകരമാകുന്ന മൊഴികള്‍ നല്‍കിയ സാക്ഷികള്‍ വിചാരണഘട്ടത്തിലും കൂടെ നില്‍ക്കുമെന്ന് ഒരുറപ്പും പോലീസിന് ഇല്ല. പലരും വിചാരണ ഘട്ടത്തില്‍ കാലുമാറിയേക്കാം. പ്രതിയായ ദിലീപിനുള്ള സ്വാധീനം സാക്ഷികള്‍ കൂറുമാറുന്നതിലേക്ക് നയിക്കാം എന്ന് അന്വേഷണ സംഘം ആശങ്കപ്പെടുന്നു. കുറ്റപത്രം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെതിരെയുള്ള പോലീസ് നീക്കം ഈ ആശങ്കയുടെ പുറത്തുള്ളതാണ്.സിനിമാ താരങ്ങൾ മാധ്യമചർച്ചയുടെ ഭാഗമാകുന്നതിനേയും പോലീസ് എതിർക്കുന്നു.

കൊഴുക്കുന്ന ചാനൽ ചർച്ചകൾ
നടി ആക്രമിക്കപ്പെട്ട കേസ് മാധ്യമങ്ങളുടെ പ്രത്യേകിച്ച് വാര്‍ത്താ ചാനലുകളുടെ പ്രിയപ്പെട്ട ചര്‍ച്ചാവിഷയമാണ്. എത്രയോ രാത്രിച്ചര്‍ച്ചകളില്‍ ഈ വിഷയം ചര്‍ച്ചയായിരിക്കുന്നു. ഇപ്പോഴും അത് തുടരുന്നു. സിനിമാ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും അടക്കമുള്ളവര്‍ ചര്‍ച്ചയ്ക്ക് കൊഴുപ്പ് കൂട്ടാനെത്തുക പതിവാണ്. ഇത്തരം ചര്‍ച്ചകള്‍ കാണാന്‍ ആളുകൂടുകയും ചെയ്യും.

മുൻനിരക്കാർ പങ്കെടുക്കാറില്ല
മുന്‍നിര സിനിമാ താരങ്ങളൊന്നും ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. കേസിന്റെ തുടക്കത്തില്‍ പങ്കെടുത്തിരുന്നവരൊക്കെ ദിലീപിന്റെ അറസ്റ്റോടെ പിന്‍വലിഞ്ഞു. പിന്നെ നടന്‍ മഹേഷിനെപ്പോലുള്ളവരെ മാത്രമേ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യമായി കാണാറുള്ളൂ. ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പറയേണ്ടെന്ന് താരസംഘടനയുടെ അപ്രഖ്യാപിത വിലക്കുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.

താരങ്ങൾ പിന്മാറണമെന്ന്
താരങ്ങള്‍ പത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നല്‍കുന്ന അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും പലപ്പോഴും ഈ കേസ് പരാമര്‍ശിക്കപ്പെടാറുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ കേസിന് നല്ലതല്ല എന്നതാണ് പോലീസ് നിലപാട്. മാധ്യമങ്ങളില്‍ കേസിന്റെ കാര്യം ചര്‍ച്ച നടത്തുന്ന താരങ്ങള്‍ സ്വയം പിന്‍മാറണമെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് ആവശ്യപ്പെട്ടു.

സാക്ഷികൾ സ്വാധീനിക്കപ്പെടാം
കേസിലെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ സാക്ഷികളുടെ പേരും മൊഴിയുടെ വിവരങ്ങളും ചര്‍ച്ച ചെയ്യുന്നത് അവര്‍ സ്വാധീനിക്കപ്പെടാന്‍ കാരണമാവും എന്നാണ് പോലീസ് കരുതുന്നത്. അതിനാല്‍ കുറ്റപത്രം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നതിനെ വിലക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പോലീസ് നീക്കം.

രഹസ്യ വിചാരണയോ
ഇതുപോലെ പ്രമാദമായൊരു കേസില്‍ വിചാരണ നീണ്ട് പോയാല്‍ അത് സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ കാരണമാവും എന്ന് ആശങ്ക ഉയര്‍ന്നിരുന്നു. കുറ്റാരോപിതനും അമ്പതോളം സാക്ഷികളും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്നതിനാല്‍ സ്വാധീനിക്കപ്പെടാനുളള സാധ്യത വളരെ കൂടുതലാണ്. അതിവേഗ കോടതിയില്‍ രഹസ്യ വിചാരണ പോലീസ് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സാക്ഷി മൊഴികളെ സ്വാധീനിക്കില്ല
എന്നാല്‍ കേസില്‍ വിചാരണ നീളുന്നത് സാക്ഷി മൊഴികളെ സ്വാധീനിക്കില്ല എന്നാണ് എസ്പി എവി ജോര്‍ജ് വ്യക്തമാക്കുന്നത്. പ്രത്യേക കോടതിക്കായി അപേക്ഷിക്കണമോ ന്നെ കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്നും എവി ജോര്‍ജ് വ്യക്തമാക്കി. കുറ്റപത്രം ചര്‍ച്ചയാക്കുന്നതിനെതിരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാക്ഷികൾ ആശങ്കയിൽ
കുറ്റപത്രത്തിലെ വിവരങ്ങള്‍ ചര്‍ച്ചയാവുന്നത് തടയാന്‍ സിനിമാ മേഖലയിലെ സാക്ഷികള്‍ തന്നെ ആവശ്യപ്പെട്ടതായാണ് പോലീസ് പറയുന്നത്. സാക്ഷികളുടെ മൊഴിപ്പകര്‍പ്പ് പുറത്ത് പോയാല്‍ വിചാരണ വേളയില്‍ ഇവര്‍ വിട്ടുനിന്നേക്കാം എന്ന് പോലീസ് ആശങ്കപ്പെടുന്നു. സാക്ഷിമൊഴികളുടെ പകര്‍പ്പ് വരും ദിവസങ്ങളില്‍ പോലീസ് പ്രതിഭാഗത്ത് കൈമാറും.

മൊഴി പുറത്താകുമോ
രഹസ്യ വിചാരണ നടക്കുമെന്ന് കരുതുന്ന കേസിലെ മൊഴികള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നതാണ് സിനിമയിലേത് അടക്കം പ്രമുഖരായ സാക്ഷികളെ അസ്വസ്ഥരാക്കുന്നത്. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ കേസിലെ പ്രധാനസാക്ഷിയാണ്. കൂടാതെ നാദിര്‍ഷ, കാവ്യാ മാധവന്‍, സിദ്ദിഖ്, ലാല്‍ എന്നിവരും സാക്ഷിപ്പട്ടികയിലുള്ളവരാണ്












Click it and Unblock the Notifications