എന്താണ് ഇവിടെ നടക്കുന്നത് എന്നത് സംബന്ധിച്ച് ഒരു പിടിയും കിട്ടാത്ത അവസ്ഥ: ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എന്താണ് ഇവിടെ നടക്കുന്നത് എന്നത് സംബന്ധിച്ച് ഒരു പിടിയും കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കോടതിയുടെ കൈവശമുള്ള ഒരു തെളിവ് സീല്‍ പൊട്ടിച്ച് പുറത്തെടുക്കുക ജഡ്ജിയുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കില്ലേ. അന്നേ ദിവസം ആ ദൃശ്യം പുറത്തെടുത്തത് പള്‍സർ സുനിയുടെ അഭിഭാഷകന് കാണാന്‍ വേണ്ടി മാത്രമാണെന്നാണ് മനസ്സിലാക്കുന്നത്. ഏതായാലും ദൃശ്യങ്ങള്‍ കാണാന്‍ അദ്ദേഹം ഒരു കൃത്യസമയത്ത് എത്തണമല്ലോ. മൂന്ന് മണിക്ക് അദ്ദേഹം എത്തുമ്പോഴേക്കും സീല്‍ പൊട്ടിച്ച് വെച്ചിട്ടുണ്ടെങ്കിലും അക്കാര്യം ജഡ്ജി ചോദിക്കേണ്ടതല്ലേ. അല്ലെങ്കില്‍ പള്‍സർ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ജഡ്ജ് ഇല്ലായിരുന്നോ എന്ന് തുടങ്ങിയ നിരവധി സംശയങ്ങളുണ്ട്. മറ്റുള്ളവർക്ക് ഇത് സാധാരണ സംശയങ്ങളായി തോന്നാമെങ്കിലും എന്നെ സംബന്ധിച്ച് ഇത് ഗുരുതരമായ സംശയങ്ങളാണെന്നും അവർ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

നിയമവ്യവസ്ഥയോട് ആളുകള്‍ക്കുള്ള വിശ്വാസം ഇല്ലാതാവുന്ന തരത്തിലുള്ള പ്രവർത്തികളല്ലെ നമ്മള്‍ കാണുന്നത്. മെമ്മറി കാർഡിലുള്ളത് ഒരു മോഷണ ദൃഷ്യമോ കൊലപാതക ദൃശ്യമോ അല്ല. അല്ലെങ്കില്‍ ആരെയെങ്കിലും തല്ലുന്നതോ ആയിട്ടുള്ള ഒരു ദൃശ്യമല്ല. ഒരു പെണ്‍കുട്ടിയെ അപമാനിക്കുന്നതായിട്ടുള്ള ദൃശ്യമാണ് അതിലുള്ളത്. അത് ആ പെണ്‍കുട്ടിയുടെ ജീവിതമാണ്. സമൂഹത്തിന് മുമ്പില്‍ അവള്‍ അനുഭവിച്ച പീഡനവും വേദനയും അടങ്ങിയ ദൃശ്യമാണ് അതെന്നും അവർ വ്യക്തമാക്കുന്നു.

ആ ദൃശ്യത്തെ വളരെ പവിത്രമായ ഒരു കോടതിയില്‍ സൂക്ഷിക്കൂ എന്ന് പറഞ്ഞ് കൊടുത്തിട്ട്, അതിന് ഇത്രയും നിരുത്തരവാദിത്ത പരമായിട്ടാണ് കൈകാര്യം ചെയ്തിട്ട്. എന്നിട്ടും അതില്‍ യാതൊരു ഉത്തരാവദിത്തം ഇല്ലാത്തത് പോലെയാണ് പെരുമാറുന്നത്. കേവലം ഒരു സ്വർണ്ണം കൊണ്ടുപോയി വെക്കുന്ന ലോക്കർ നമ്മള്‍ അറിയാതെ ഒരു ബാങ്ക് തുറന്നാല്‍ നമുക്ക് ചോദ്യം ചെയ്യാനും നിയമനടപടി സ്വീകരിക്കാനും സാധിക്കും. അതേസമയം, ഇത്രയും ഗുരുതരമായ ഒരു കേസിന്റെ വിഷയം എങ്ങനെയാണ് ജഡ്ജി അറിയാതെ മറ്റുള്ള ആരോ രണ്ട് പേർ കണ്ടു എന്ന് പറയുന്നത്. ഭാഗ്യത്തിന് രണ്ടുപേരുടേയും ടവർ ലൊക്കേഷന്‍ കിട്ടിയതുകൊണ്ട് അവർ രക്ഷപ്പെട്ടു.

യാതൊരു നിയമപരിജ്ഞാനമോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. ഞാന്‍ ഇവിടെ ഇരിക്കുന്നതും സംസാരിക്കുന്നതും പ്രതികരിക്കുന്നതും സമൂഹത്തിലെ സ്ത്രീകളുടെ ഒരു പ്രതിനിധിയായിട്ടാണ്. അതില്‍ ചിലപ്പോള്‍ തെറ്റുകളുണ്ടാവും, കോടതിയെ അധിക്ഷേപിക്കുന്ന മാതിരിയൊക്കെ തോന്നാം. അതെല്ലാം ഒരു സ്ത്രീയെന്ന നിലയിലുള്ള തന്റെ ടെന്‍ഷന്‍ കൊണ്ട് ഉണ്ടാവുന്നതാണ്. ആ ആധിയോടെ തന്നെ എനിക്ക് ചർച്ചയില്‍ ഇരുന്ന അഡ്വ.ആളൂരിനോട് ചോദിക്കാനുണ്ട്. കോടതിയില്‍ ഒരു കേസ് വന്നാല്‍ നിങ്ങള്‍ എല്ലാവരും പറയുന്നത് കോടതിക്ക് അകത്ത് വികാര വിക്ഷോഭങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ്. എന്താണോ തെളിവ് അതിന് മാത്രമാണ് പ്രസക്തിയെന്നാണ് പറയാറുള്ളത്.

ഈ കേസില്‍ അത്തരമൊരു തെളിവാണ് ഈ ദൃശ്യം. ജഡ്ജി പറയുന്നത് ഇത്രയും വർഷമായിട്ട് ആ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നാണ്. അക്കാര്യം എനിക്ക് മനസ്സിലാവുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാക്കി തരാമോ?. ഇത്തരമൊരു തെളിവ് ജഡ്ജി കണ്ടിരിക്കേണ്ടത് അല്ലേ. എന്താണ് അവിടെ നടന്നതെന്ന് കണ്ടാലല്ലോ ജഡ്ജിക്ക് മുന്നോട്ട് പോവാനും വിധി പ്രസ്താവന നടത്താനുമൊക്കെ സാധിക്കുകയുള്ളുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

അതേസമയം, ഇങ്ങനെ ഒരു തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയാണ്. ആ തെളിവ് കോടതിയില്‍ വെച്ച് അതിജീവിതയുടേയും പ്രോസിക്യൂട്ടറുടേയും പ്രതിഭാഗത്തിന്റേയും അവരുടെ അഭിഭാഷകരുടേയും സാന്നിധ്യത്തില്‍ വെച്ച് കാണുമ്പോള്‍ മാത്രമേ അത് തെളിവാവുന്നുള്ളു എന്നായിരുന്നു അഡ്വ. ആളൂരിന്റെ മറുപടി. അല്ലാതെ കോടതി പ്രത്യേകം അവരുടെ ഇഷ്ടപ്രകാരം പോയി കണ്ടാല്‍ അത് തെളിവാവില്ല. അതുകൊണ്ടാണ് കോടതി അത് സ്വന്തമായി കണ്ടില്ലെന്ന് പറയുന്നത്. കോടതിയാണ് കുറ്റക്കാർ എന്ന് മുന്‍ വിധിയോടെ കാണുന്നത് ശരിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അയ്യോ.. നമ്മുടെ സ്റ്റെഫി കൊച്ച് തന്നേയല്ലേ ഇത്; വൈറലായി ഗോപിക രമേശിന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications