'അങ്ങനെ വിഡി സതീശന് ഗുണമാകേണ്ട, വിമർശനം നിർത്താൻ കാരണം..'; തുറന്ന് പറഞ്ഞ് അഖിൽ മാരാർ
സൗഹൃദങ്ങളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും പ്രതികരിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. ഇപ്പോഴും താൻ പഴയ സൗഹൃദങ്ങൾ മാത്രമാണ് പുലർത്തുന്നതെന്നും തന്റെ നേട്ടം കണ്ട് കൂടാൻ വരുന്നവരെ കൂടെ കൂട്ടിയിട്ടില്ലെന്നും അഖിൽ പറഞ്ഞു. കോൺഗ്രസിനെതിരേയും അഖിൽ രൂക്ഷവിമർശനം ഉയർത്തി. എകെ ആന്റണിയുടെ ആദർശമാണ് കോൺഗ്രസിനെ നശിപ്പിച്ചതെന്ന് അഖിൽ കുറ്റപ്പെടുത്തി.
'പുതിയ സൗഹൃദങ്ങൾ ഇപ്പോൾ ഇല്ല. എല്ലാം പഴയ സൗഹൃദങ്ങൾ തന്നെയാണ്. പുതിയ സൗഹൃങ്ങൾക്ക് നിലനിൽപ്പില്ല. അഖിലിനെ മനസിലാക്കി വരുന്നവരായിരിക്കില്ല. നേട്ടങ്ങളിൽ ആകൃഷ്ടരായിട്ട് വരുന്നവരായിരിക്കും അവർ. നമ്മളെ നല്ലതും ചീത്തയും മനസിലാക്കി നമ്മുടെ കഴിവുകളെ പിന്തുണച്ച് നിൽക്കുന്നവരായിരിക്കണം സുഹൃത്തുക്കൾ. ഞാൻ അങ്ങനെയാണ്. ബിഗ് ബോസിൽ വെച്ച് കളവ് പറഞ്ഞതിന് അനിയൻ മിഥുനെ എല്ലാവരും ഒറ്റപ്പെടുത്തി, അവന്റെ കരിയറിനെ പരിഹസിച്ചു. എനിക്ക് വിഷമം തോന്നി. ഞാൻ മറ്റൊന്നും നോക്കാതെ അവനൊപ്പം നിൽക്കും.

ഞാൻ പറയുന്നത് കേൾക്കാൻ കൂടുതൽ ആളുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി തന്നെ സംസാരിക്കും. കഴിഞ്ഞ രണ്ട് മാസമായി ആ തീരുമാനം മാറ്റിയതിന് കാരണം എന്റെ വിമർശനങ്ങളുടെ ഗുണഭോക്താവ് വിഡി സതീശനെ പോലൊരു പ്രതിപക്ഷ നേതാവ് ആകരുതെന്ന ചിന്തയാണ്. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവെങ്കിൽ ഞാൻ സന്തോഷിച്ചേനെ. അദ്ദേഹത്തെ കോമാളിയാക്കി മാറ്റാൻ നോക്കിയത് വിഡി സതീശൻ ഉൾപ്പെടുന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണ്.
ചെന്നിത്തല ഏറ്റവും മികച്ച നേതാവാണ്. ചെന്നിത്തലയ്ക്കെതിരെ ഒരു അഴിമതി ആരോപണവും ഇതുവരെ ഉയർന്നിട്ടില്ല. അതുമാത്രമല്ല പിണറായി വിജയൻ സർക്കാരിന്റെ തീരുമാനങ്ങൾ നിയമസഭയിൽ പിൻവലിപ്പിച്ച ചോദ്യങ്ങൾ ചോദിച്ച നേതാവ് കൂടിയാണ് അദ്ദേഹം. ഒരുവിധപ്പെട്ട കോൺഗ്രസ് നേതാക്കളുടെ പേരെല്ലാം സോളാർ കേസിൽ വന്നപ്പോഴും സരിത ചെന്നിത്തലയ്ക്കെതിരെ ഒരു ആരോപണം പോലും ഉയർത്തിയിട്ടില്ല. അബദ്ധത്തിൽ പോലും ചാടിയില്ലെന്നാണ്. വിഡി സതീശന്റെ ഗുണം വലിയ ഡയലോഗ് അടി മാത്രമാണ്. പ്രവൃത്തി ശൂന്യമായിരിക്കും. ആദർശവാൻമാരെ ഏറ്റവും കൂടുതൽ സൂക്ഷിക്കണം. കോൺഗ്രസിനെ നശിപ്പിച്ചതിൽ ഏറ്റവും വലിയ പങ്ക് എകെ ആന്റണിക്കാണ്. പുള്ളിക്ക് സ്വന്തം കാര്യമായിരുന്നു, എന്റെ ആദർശം, എന്റെ മഹത്വം, ഞാൻ അഴിമതിയില്ലാത്ത നേതാവ് എന്നിങ്ങനെ ആദർശം പുകഴ്ത്തി തലയിൽ വെച്ചുകൊണ്ടിരിക്കും. പാർട്ടി പുള്ളിക്ക് പ്രശ്നമേ ആയിരുന്നില്ല. ആദർശം നിലനിർത്തണം. ആദർശം ശരിക്കും ആപേക്ഷികമാണ്.
ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിവാദം ഉയരുന്ന സമയത്ത് കെ സുധാകരൻ എന്നെ വിളിച്ചിരുന്നു. ആ സമയത്ത് കെപിസിസിയുടെ തീരുമാനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കരുതെന്നാണ്. വിഡി സതീശനൊക്കെ പിന്നെ ഇത് മാറ്റി പറഞ്ഞു. പക്ഷെ ആ സമയത്ത് മാന്യനായി ചെന്നിത്തല സംഭാവന ചെയ്തു. സുധാകരേട്ടൻ വിളിച്ചപ്പോൾ ഞാൻ ചോദിച്ചിരുന്നു ഇവരെയൊക്കെ ആരാണ് പ്രതിപക്ഷ നേതാവും എംഎൽഎയുമൊക്കെ ആക്കിയതെന്ന് ഞാൻ സുധാകരേട്ടനോട് ചോദിച്ചു, പാർട്ടിയല്ലേ. പാർട്ടി ഒരു തീരുമാനം എടുക്കുമ്പോൾ പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കുകയെന്നതല്ലേ ഒരു എംഎൽഎയും പ്രതിപക്ഷ നേതാവും ചെയ്യേണ്ടത്. പിണറായി വിജയൻ സർക്കാരിന്റെ വലിയ തെറ്റ് ചൂണ്ടിക്കാണിക്കണമെന്ന് ജനം മുഴുവൻ ആഗ്രഹിക്കുന്നൊരു സമയം വരുമ്പോൾ ഒ താൻ വല്ല മഹത്തരമാണെന്ന് കാണിക്കാൻ പ്രവർത്തിക്കുന്നവർ ഈ പാർട്ടിക്ക് ദോഷമാണോ നല്ലതാണോയെന്ന് വരുംകാലത്ത് മനസിലാക്കാൻ സാധിക്കും.












Click it and Unblock the Notifications