'വംശഹത്യക്കെതിരെ പ്രവർത്തിച്ചവർ ജയിലിൽ, കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയവർ പുറത്ത്, അപമാനകരം'
തിരുവനന്തപുരം: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതികളായ 11 പേരുടെയും ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സർക്കാർ നടപടിയിൽ പ്രതികരിച്ച് സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ. ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ പേരിലാണ് മതനിരപേക്ഷതയെ കുഴിച്ചുമൂടിയ കൊടുംകുറ്റവാളികൾക്ക് ജയിൽമോചനം നൽകിയതെന്ന് അദ്ദേഹം വിമർശിച്ചു.
മതനിരപേക്ഷതയ്ക്ക് തന്നെ മുറിവേൽപ്പിച്ച ഗുജറാത്ത് വംശീയഹത്യക്കെതിരെ പ്രവർത്തിച്ചവർ ജയിലിലും അതിൽ പങ്കെടുത്ത് ബലാത്സംഗവും കൂട്ടക്കൊലയും നടത്തിയവർക്ക് ജയിൽമോചനവും എന്ന വിചിത്രവും അപമാനകരവുമായ നടപടികളാണ് ഗുജറാത്ത് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതികളായ 11 പേരുടെയും ശിക്ഷ ഇളവ് ചെയ്ത് ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇന്നലെ പുറത്തുവന്നത്. ഗുജറാത്തിലെ മുസ്ലിം ജനവിഭാഗങ്ങൾക്ക് നേരെ നടന്ന വംശഹത്യയിൽ ബിൽക്കിസ് ബാനു എന്ന ഗർഭിണിയായ യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. പ്രത്യേക സിബിഐ കോടതി 11 പേരെ കുറ്റവാളികളായി കണ്ടെത്തുകയും, അവരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇവരെയാണ് ഗുജറാത്തിലെ ബിജെപി സർക്കാർ ജയിൽമോചിതരാക്കിയത്.

ഗുജറാത്തിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ വംശഹത്യ ബിജെപി സർക്കാരിന്റെ' ആശിർവാദത്തോടെ നടപ്പാക്കിയ കൂട്ടക്കുരുതി ആയിരുന്നു. കലാപത്തിൽ മൂവായിരത്തോളം പേർ കൊല്ലപ്പെടുകയും, പതിനായിരക്കണക്കിന് പേർ നിരാലംബരാക്കപ്പെടുകയും ചെയ്തു.
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. വനിതകളെ കൂട്ടബലാത്സംഗം നടത്തി കൊല്ലുന്ന കിരാത നടപടിയോട് ബിജെപിയുടെ നിലപാടെന്താണ് ?മതനിരപേക്ഷ-ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ പേരിലാണ് മതനിരപേക്ഷതയെ കുഴിച്ചുമൂടിയ കൊടുംകുറ്റവാളികൾക്ക് ജയിൽമോചനം നൽകിയത്, രാജ്യത്തിന്റെ ഭരണഘടനയോട് ബിജെപിക്ക് എന്ത് ആത്മാർത്ഥതയാണ് ഉള്ളത്?

കോൺഗ്രസ് നേതാവും എംപിയുമായിരുന്ന ഇഹ്സാൻ ജാഫ്രിയെ ഗുജറാത്ത് വംശഹത്യയ്ക്കിടെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. കോൺഗ്രസിന്റെ മുൻ എംപിയെ കൊല ചെയ്തിട്ടും അതിനെതിരെ കോൺഗ്രസ് ഒന്നും ചെയ്യാൻ തയ്യാറായില്ല എന്നത് ഇന്നും ദുരൂഹമാണ്. ബിജെപി ഉയർത്തുന്ന വർഗീയതക്കെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തിന്റെ നൂറുകണക്കിന് ഉദാഹരണങ്ങളിൽ ഒന്നാണിത്. കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ അദ്ദേഹത്തിൻറെ ഭാര്യ സാക്കിയ ജാഫ്രി നൽകിയ കേസ് കോടതി തള്ളിക്കളഞ്ഞു. വിധിന്യായത്തിലെ ചില പരാമർശങ്ങളുടെ പേരിൽ മനുഷ്യാവകാശ പ്രവർത്തകയായ ടീസ്ത സെതൽവാദിനെയും ഗുജറാത്ത് മുൻ ഡി ജി പി ആയിരുന്ന ശ്രീകുമാർ ഐപിഎസ് നെയും ഗുജറാത്ത് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

മതനിരപേക്ഷതയ്ക്ക് തന്നെ മുറിവേൽപ്പിച്ച വംശീയഹത്യക്കെതിരെ പ്രവർത്തിച്ചവർ ജയിലിലും, അതിൽ പങ്കെടുത്ത് ബലാത്സംഗവും കൂട്ടക്കൊലയും നടത്തിയവർക്ക് ജയിൽമോചനവും എന്ന വിചിത്രവും അപമാനകരവുമായ നടപടികളാണ് ഗുജറാത്ത് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജ്യത്തെ സ്നേഹിക്കുന്ന മുഴുവനാളുകളും ബിജെപിയുടെ ഈ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോട്ടോകള്‍












Click it and Unblock the Notifications