കേന്ദ്രമന്ത്രി കറുത്തവനായത് കൊണ്ട് പുച്ഛം, യതീഷ് ചന്ദ്രയോട് കലിപ്പിൽ ബിജെപി, കേന്ദ്രത്തിന് പരാതി!
നിലയ്ക്കല്‍: ശബരിമല സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുളള തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ്പി യതീഷ് ചന്ദ്രയെ സോഷ്യല്‍ മീഡിയ താരമാക്കിയിരിക്കുകയാണ്. പ്രതിഷേധക്കാരെ കര്‍ശനമായി നേരിടുകയും പോലീസ് നിര്‍ദേശം ലംഘിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ പിടിച്ച് അകത്തിട്ടതുമെല്ലാം ഈ പോലീസ് ഓഫീസറെ സൈബര്‍ ലോകത്ത് ഹീറോ ആക്കിയിട്ടുണ്ട്.
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനുമായി നിലയ്ക്കലില്‍ വെച്ച് എസ്പി നടത്തിയ വാക്ക് തര്‍ക്കവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മന്ത്രിയുമായുളള സംസാരത്തിനിടെ കയര്‍ത്ത എഎന്‍ രാധാകൃഷ്ണനെ ഇരുത്തിയൊന്ന് നോക്കിയതും സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു. എന്നാല്‍ ബിജെപി യതീഷ് ചന്ദ്രയോട് കട്ടക്കലിപ്പിലാണ്. കേന്ദ്ര മന്ത്രിയെ അപമാനിച്ചുവെന്നും എസ്പിക്കെതിരെ നടപടിയെടുക്കണം എന്നുമാണ് ബിജെപിയുടെ ആവശ്യം.
കേന്ദ്രമന്ത്രിയുമായി വാക്കുതർക്കം
ഇന്ന് രാവിലെയോടെയാണ് സന്നിധാനത്തേക്ക് പോകുന്നതിന് വേണ്ടി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തിയത്. നിലയ്ക്കലിലെ ഗതാഗത നിയന്ത്രണത്തെക്കുറിച്ച് മന്ത്രി എസ്പിയോട് വിശദീകരണം തേടി. സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാതെ ഭക്തരെ ദ്രോഹിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാതി. പ്രളയം കാരണം മണ്ണിടിച്ചലുണ്ടാകാമെന്നും ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും എസ്പി മറുപടി നല്‍കി.
തട്ടിക്കയറി രാധാകൃഷ്ണൻ
മന്ത്രി ഉത്തരവിട്ടാല്‍ പാര്‍ക്കിംഗ് അനുവദിക്കാമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്നും എസ്പി ചോദിച്ചു. ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ എസ്പിയോട് തട്ടിക്കയറി. നിങ്ങള്‍ നിങ്ങളുടെ പണി ചെയ്യാതെ ഞങ്ങളുടെ മന്ത്രിയോട് തട്ടിക്കയറുന്നോ എന്നായി രാധാകൃഷ്ണന്‍. നേതാവിന്റെ നേര്‍ക്ക് കനപ്പിച്ച് നോക്കുക മാത്രമാണ് എസ്പി ചെയ്തത്.
വീഡിയോ വൈറൽ
ഇതോടെ മുഖത്ത് നോക്കി പേടിപ്പിക്കുന്നോ എന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. യതീഷ് ചന്ദ്ര രാധാകൃഷ്ണനെ ഗൗനിക്കാതെ മന്ത്രിയോട് സംസാരിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഉത്തരവിടാനോ തയ്യാറല്ലെന്ന് വ്യക്തമാക്കി മന്ത്രി സ്ഥലത്ത് നിന്ന് പോവുകയും ചെയ്തു. മന്ത്രിയും എസ്പിയും തമ്മിലുളള തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എസ്പിക്കെതിരെ നേതാക്കൾ
അതിനിടെയാണ് എസ്പി മന്ത്രിയെ അപമാനിച്ചുവെന്ന് ആരോപിച്ച് എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും അടക്കമുളള നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. വളരെ സൗമ്യമായി പെരുമാറിയ മന്ത്രിയോട് എസ്പി മോശമായാണ് പെരുമാറിയത് എന്നും എസ്പിക്കെതിരെ നടപടിയെടുക്കണം എന്നും എഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എസ്പിയുടെ ഇടപെടല്‍ ശരിയല്ല.
കറുത്തവനോട് പുച്ഛം
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ മുന്നില്‍ ഓച്ഛാനിച്ച് കാല് തിരുമ്മി നടന്നയാള്‍ക്ക് കേന്ദ്രമന്ത്രി കറുത്തവനായതിനാല്‍ പുച്ഛമാണെന്നും ഇതെന്ത് നീതിയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എസ്പി ഈ തെമ്മാടിത്തരവുമായി മുന്നോട്ട് പോയാല്‍ അംഗീകരിക്കാന്‍ സാധിക്കില്ല. അടിയന്തരമായി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും നേതാവ് ആവശ്യപ്പെട്ടു.
ചോദിച്ചപ്പോൾ മസിൽ
ഇയാള്‍ക്ക് പിണറായി വിജയന്റെ പ്രേതം കൂടിയിരിക്കുകയാണോ എന്നും പിണറായി വിജയനെ കണ്ട് ഇത്രയും അഹങ്കാരവും ഹുങ്കും എന്തിനാണ് എന്നും എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. മന്ത്രിയോടുളള എസ്പിയുടെ ശരീര ഭാഷയും ഇടപെടലും അംഗീകരിക്കാന്‍ സാധിക്കില്ല. മന്ത്രിയെ നിങ്ങള്‍ എന്നും വിളിച്ചുവെന്നും ചോദ്യം ചെയ്ത തനിക്ക് നേരെ മസില്‍ പിടിച്ച് നിന്നുവെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തറവാട്ടിൽ നിന്ന് കിമ്പളവും
മന്ത്രിക്ക് നേരെയുളള മോശമായ പെരുമാറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും യതീഷ് ചന്ദ്രയ്‌ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചു. യതീഷ് ചന്ദ്രയ്ക്ക് ശമ്പളം മാത്രമല്ല, പിണറായി വിജയന്റെ തറവാട്ട് സ്വത്തെടുത്ത് കിമ്പളം കൂടി കിട്ടുന്നുണ്ടോ എന്നാണ് ശോഭ പ്രതികരിച്ചത്. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
വീഡിയോ
വീഡിയോ കാണാം
ആർത്തവ ദിവസം വീടിന് പുറത്ത് ഓലഷെഡിൽ കിടത്തി, ചുഴലിക്കാറ്റിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം!