6 അല്ല 20 മണ്ഡലങ്ങളിലും, കേന്ദ്രമന്ത്രിമാരും കേരളത്തിലേക്ക്; ബിജെപിയൊരുക്കുന്നത് ചില്ലറ പദ്ധതികളല്ല
തിരുവനന്തപുരം: പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും ബിജെപിക്ക് കാര്യമായ മുന്നേറ്റമൊന്നും കാഴ്ച വെയ്ക്കാൻ സാധിക്കാത്ത സംസ്ഥാനമാണ് കേരളം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആയുധമാക്കി വൻ പ്രചരണം ബിജെപി നടത്തിയിട്ട് കൂടി കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. എന്നാൽ ഇത്തവണ എന്ത് വിലകൊടുത്തും കേരളത്തിൽ താമര വിരിയിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. പ്രത്യേക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന കേരളത്തിലെ പതിവ് തിരുത്തി 20 മണ്ഡലങ്ങളിലും ഒരുപോലെ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.

2019 ൽ അഞ്ച് മണ്ഡലങ്ങളായിരുന്നു ബി ജെ പി തങ്ങളുടെ ലിസ്റ്റിൽ 'എ പ്ലസ്' മണ്ഡലങ്ങളായി ഉൾപ്പെടുത്തിയത്. തിരുവനന്തപുരം, ശബരിമല വിവാദം കൊഴുത്ത പത്തനംതിട്ട, കാസർഗോഡ്,തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിലായിരുന്നു ബി ജെ പി പ്രതീക്ഷ. ഇതിൽ തന്നെ തൃശ്ശൂരും പത്തനംതിട്ടയിലും അട്ടിമറിയായിരുന്നു ബി ജെ പി പ്രതീക്ഷിച്ചത്. എന്നാൽ വിജയം ഉണ്ടായില്ലെന്ന് മാത്രമല്ല കാര്യമായ മത്സരം ഇവിടങ്ങളിൽ കാഴ്ച വെയ്ക്കാൻ പോലും ബിജെപിക്ക് സാധിച്ചിരുന്നില്ല.

ഇത്തവണ പക്ഷേ കേരളത്തിൽ നിന്ന് താമര വിരിയിച്ചേ അടങ്ങൂവെന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി 20 മണ്ഡലങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നടത്തുന്നത്. ഇവിടങ്ങളിലെല്ലാം ഒരേ കൊടുത്ത് പ്രവർത്തിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി താഴെ തട്ടുമുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കും. അതോടൊപ്പം തന്നെ പ്രതീക്ഷ കൂടുതൽ ഉള്ള മണ്ഡലങ്ങളിൽ കേന്ദ്ര മന്ത്രിമാർക്ക് ചുമതലയും നൽകി കഴിഞ്ഞു.

മൂന്ന് കേന്ദ്രമന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ശങ്കറിനാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല. ശോഭ കരന്തജെക്ക് ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളുടെ ചുമതലയും ഭഗവന്ത കുബ്ബെക്ക് മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളുടെ ചുമതലയും നൽകി കഴിഞ്ഞു. ഈ മണ്ഡലങ്ങളിൽ മാസത്തിൽ ഒന്ന് എന്ന നിലയ്ക്ക് നേതാക്കൾ എത്തുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യണം.

അതേസമയം ബി ജെ പി ഏറ്റവും കൂടുതൽ ഉന്നം വെയ്ക്കുന്ന മണ്ഡലം തിരുവനന്തപുരം തന്നെയാണെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇവിടെ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. വലിയ സ്വീകാര്യതയുള്ള സുരേഷ് ഗോപിയെ മണ്ഡലത്തിൽ ഇറക്കുന്നതോടെ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് കണക്ക് കൂട്ടൽ. ക്രിസ്ത്യൻ വോട്ടുകളും ഇവിടെ ബി ജെ പിക്ക് അനുകൂലമാകുമെന്നും പാർട്ടി കരുതുന്നുണ്ട്. എന്നാൽ 2021 ലെ നേമത്തെ തിരിച്ചടി ചൂണ്ടിക്കാട്ടി തിരുവനന്തപുരം ശ്രമകരമായിരിക്കുമെന്ന് ഒരു വിഭാഗം നേതാകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

തിരുവനന്തപുരം അല്ലെങ്കിൽ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് അട്ടിമറി ഉണ്ടാക്കാനാകുമെന്ന് ബി ജെ പി കരുതുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇവിടെ രണ്ടാം സ്ഥാനത്ത് എത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. മാത്രമല്ല തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ ബി ജെ പി സജീവവുമാണ്. സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നൽകി ഈ സാധ്യത ഊട്ടിയുറപ്പിക്കാനുള്ള ആലോചനയും നേതൃത്വം നടത്തുന്നുണ്ട്. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ രാജ്യസഭയിൽ എത്തിക്കാനായിരിക്കും ബി ജെ പി ശ്രമിക്കുക.












Click it and Unblock the Notifications