'ഇടത് ബന്ധം' തുറന്ന് പറഞ്ഞ് ബിജെപിയുടെ സന്ദീപ് വാര്യർ, 'അന്ന് എസ്എഫ്ഐക്കാരൻ, സ്ഥാനാർത്ഥിയായും മത്സരിച്ചു'
കൊച്ചി: സ്‌കൂള്‍ പഠനകാലത്ത് എസ്എഫ്‌ഐക്കാരനായിരുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇടത് രാഷ്ട്രീയത്തില്‍ നിന്ന് പിന്നീട് എങ്ങനെയാണ് ബിജെപിയിലേക്ക് എത്തിയത് എന്ന് സാര്‍ക്ക് ലൈവ് ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു.
മാത്രമല്ല സുരേഷ് ഗോപി സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങളേയും സന്ദീപ് വാര്യർ പുകഴ്ത്തി. ബിജെപി സംസ്ഥാന നേതൃത്വത്തിന് സുരേഷ് ഗോപി അത്ര പ്രിയങ്കരനല്ലെന്നിരിക്കെയാണ് സന്ദീപ് വാര്യർ പ്രശംസയുമായി രംഗത്ത് വന്നിരിക്കുന്നത്.
സന്ദീപ് വാര്യരുടെ വാക്കുകൾ ഇങ്ങനെ: 90കളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കാലത്ത് തന്റെ നാട്ടില്‍ എബിവിപിയൊന്നും ഇല്ല. ചുറ്റുമുണ്ടായിരുന്നത് രാഷ്ട്രീയമായി തന്നെ സ്വാധീനിക്കാന്‍ ശേഷിയുളളവരായിരുന്നു. പരിഷത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. ഇടതുപക്ഷ മനസ്സുളള ആളുകളുടെ നടുക്കാണ് ജീവിച്ചിരുന്നത്. സ്‌കൂള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു.
എസ്എഫ്‌ഐയുടെ സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിട്ടുണ്ട്. കാരണം ആ സ്‌കൂളില്‍ എസ്എഫ്‌ഐയും എംഎസ്എഫും മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷമാണ് മാറിയത്. രാജ്യത്തെ യുവതലമുറ വല്ലാത്തൊരു പ്രതിസന്ധിയില്‍ നില്‍ക്കുന്ന കാലഘട്ടമാണ് അന്ന്. 90കള്‍ക്ക് ശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയുണ്ട്.
രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന ആശങ്കയുളള സമയമായിരുന്നു. ആ സമയത്ത് പ്രതീക്ഷയുളള നേതൃത്വം അടല്‍ ജിയുടേയും അദ്വാനി ജിയുടേതും ജോഷി ജിയുടേമാണ്. വല്ലാത്ത ഇഷ്ടം ആ നേതൃത്വത്തോട് തോന്നി. അങ്ങനെയാണ് ബിജെപിയോട് ഇഷ്ടം തോന്നുന്നത്. പിന്നീട് ബിജെപിയുടേയും യുവമോര്‍ച്ചയുടേയും പ്രവര്‍ത്തകനായി മാറുകയായിരുന്നു, സന്ദീപ് വാര്യർ പറഞ്ഞു.
സുരേഷ് ഗോപി എംപിയായതിന് ശേഷം നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വലിയ തോതില്‍ ചര്‍ച്ചയായിട്ടുളളതാണ്. സൂപ്പര്‍ സ്റ്റാര്‍ പദവി ഉളള ആളായിട്ട് പോലും ഏറ്റവും പിന്നോക്കക്കാരായ ആളുകളുടെ ഇടയിലേക്ക് കടന്ന് ചെന്ന് കൊണ്ട് അവരുടെ കണ്ണീരൊപ്പാന്‍ വേണ്ടി നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍. പ്രത്യേകിച്ചും വയനാട്ടിലെ ആദിവാസി കോളനികളില്‍ അദ്ദേഹം നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ വലിയ തോതിലുളള ആവേശവും മാറ്റവും ഉണ്ട്. ആ മാറ്റം കണ്ടിട്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആദിവാസി കോളനികളിലേക്ക് പുറമേ നിന്നുളളവര്‍ പോകുന്നതിന് മുന്‍പ് അനുവാദം വാങ്ങിയിരിക്കണം എന്ന പുതിയ ഉത്തരവ് ഇറക്കിയത്.
സുരേഷ് ഗോപി കടന്ന് ചെന്നപ്പോള്‍ അത് അവരുടെ ജീവിതത്തിലുണ്ടാക്കാന്‍ പോകുന്ന മാറ്റം വലുതാണെന്ന് ആദിവാസി വിഭാഗങ്ങള്‍ തിരിച്ചറിയുകയാണ്.സുരേഷ് ഗോപി വെറുതേ കടന്ന് ചെല്ലുകയല്ല ചെയ്തത്. അവരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട് സ്മൃതി ഇറാനിയെ വയനാട്ടിലേക്ക് അയക്കുന്നു. സുരേഷ് ഗോപി ജനങ്ങള്‍ക്കിടയില്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കുന്നതാണ്.
അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയല്ല, സിനിമയിലൂടെ വന്നയാണ്. ഒരുപക്ഷേ മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുളള പ്രസ്താവനകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്നുണ്ടാകില്ല. പക്ഷേ ബിജെപി എന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. അദ്ദേഹം അത് തുടരുന്നുമുണ്ട്.
കുത്തിതിരിപ്പുണ്ടാക്കി മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്നമുണ്ടാക്കരുതെന്ന് റോബിൻ ; ഉന്നം ബ്ലസ്ലിയോ?