കേരളം പിടിക്കുന്നതിന് മുന്‍പ് ഒരു പഞ്ചായത്തെങ്കിലും ഭരിക്കൂ..!! ബിജെപിക്ക് ആകെയുള്ളതും പോയി...!!!
ആലപ്പുഴ: കേരളത്തില്‍ ഒരു നിയമസഭാ സീറ്റെങ്കിലും എന്ന ബിജെപിയുടെ സ്വപ്‌നം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് നടന്നത്. ഇനി കേരളത്തിലെ ഭരണമാണ് ബിജെപിയുടെ ലക്ഷ്യം. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരും എന്നുവരെ അല്‍പം കടത്തി പറഞ്ഞു കളഞ്ഞു ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
കേരളം പിടിക്കുന്നതിന് മുന്‍പ് ഒരു പഞ്ചായത്തിലെ ഭരണമെങ്കിലും ശരിയാം വണ്ണം നോക്കൂ എന്നാണ് ബിജെപിയെ ആലപ്പുഴ ഓര്‍മ്മപ്പെടുത്തുന്നത്. ജില്ലയിലെ ഒരേ ഒരു പഞ്ചായത്തിലാണ് ബിജെപിക്ക് ഭരണമുള്ളത്. അതും കയ്യീന്ന് പോയിരിക്കുകയാണ്.

അഴിമതിയും സ്വജനപക്ഷപാതവും
ആലപ്പുഴയിലെ തിരുവന്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ബിജെപിയായിരുന്നു ഭരിച്ചിരുന്നത്. പഞ്ചായത്ത് ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും ഏറെയുണ്ടെന്ന് നാളുകളായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിര പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു.

അവിശ്വാസ പ്രമേയം
ബിജെപിയുടെ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവര്‍ക്കെതിരെ യുഡിഎഫും കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗവും ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ആറിനെതിരെ ഏഴ് വോട്ടുകള്‍ക്ക് പ്രമേയം പാസ്സായി.

അവിശ്വാസ പ്രമേയം പാസ്സായി
പ്രസിഡണ്ട് ജലജ രവീന്ദ്രനെതിരെ കോണ്‍ഗ്രസ് അംഗമായ ഹരികുമാര്‍ മൂരിത്തിട്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കേരള കോണ്‍ഗ്രസ് എം അംഗം ഏലിക്കുട്ടി കുര്യാക്കോസ്, വൈസ് പ്രസിഡണ്ട് ആയ മോഹനന്‍ വലിയ വീട്ടിലിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു.

ബിജെപിക്ക് തോൽവി
ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ 13 അംഗങ്ങളാണ് ഉള്ളത്. 6 ബിജെപി അംഗങ്ങള്‍, 2 എല്‍ഡിഎഫ്, 3 കേരള കോണ്‍ഗ്രസ് മാണി വിഭാഗം അംഗങ്ങള്‍, 2 യുഡിഎഫ് എന്നിങ്ങനെയാണ് കക്ഷി നില. എല്‍ഡിഎഫ് അംഗങ്ങളും ബിെജപിക്കെതിരെ വോട്ട് ചെയ്തു.

ഏക പഞ്ചായത്തും പോയി
പഞ്ചായത്ത് ഭരണം ലഭിച്ചത് മുതല്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടെ വര്‍ഗീയത കലര്‍ത്തുകയാണ് ബിജെപി ചെയ്തതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രതികരിച്ചു. ബിജെപിയുടെ ദുര്‍ഭരണത്തിന് എതിരെ കൂടി ഉള്ളതാണ് വിജയം. ഇതോടെ ആലപ്പുഴ ജില്ലയില്‍ ബിജെപി ഭരിച്ച ഏക പഞ്ചായത്താണ് അവര്‍ക്ക് നഷ്ടമായിരിക്കുന്നത്.












Click it and Unblock the Notifications