കോഴ വാങ്ങിയതിന് തെളിവില്ല? ബിജെപിക്ക് ആശ്വാസം, വിജിലൻസ് അന്വേഷണം നിലയ്ക്കുന്നു?
തിരുവനന്തപുരം: കോഴ വിവാദം ബിജെപി സംസ്ഥാന ഘടകത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. എന്നാൽ ചെറിയൊരു ആശ്വാസം മണക്കുന്നുണ്ട്. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നിലയ്ക്കുന്നുവെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.
കോഴ നടന്നുവെന്ന് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഇതുവരെ വിജിലൻസിന് ലഭിച്ചിട്ടില്ല. ബിജെപി നേതാക്കൾ അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലൻസുമായി സഹകരിക്കാത്തതും കേസ് തേഞ്ഞ്മാഞ്ഞ് പോകാൻ സാധ്യതയുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂലൈ 20 നാണ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അന്വേഷണം ഒന്നര മാസം കഴിയുമ്പോഴും കോഴനടന്നുവെന്ന് തെളിയിക്കുന്ന മൊഴിയോ തെളിവോ ഇതുവരെ വിജിലൻസിന് ലഭിച്ചിട്ടില്ല.
മൊഴിയിലെ വൈരുദ്ധ്യങ്ങൾ
അതേസമയം വിഷയം അന്വേഷിച്ച ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളുടെയും ഇടനിലക്കാരന്‍ സതീഷിന്റെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
റിപ്പോർട്ട് ഒരു മാസത്തിനകം
ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും എന്നാണ് സൂചന.
രേഖകൾ കൈമാറും
മെഡിക്കല്‍ കോളജിന്റെ ഉടമ ആര്‍ ഷാജിയോടും ഇടനിലക്കാരന്‍ സതീഷിനോടും പണമിടപാട് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇത് ഉടൻ കൈമാറാമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.
അന്തിമ റിപ്പോർട്ട്
പണമിടപാട് നടത്തിയ രേഖകളുടെ പരിശോധന പൂര്‍ത്തിയായതിന് ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.
5.60 കോടിയുടെ കോഴയിടപാട്
വര്‍ക്കലയിലെ എസ് ആര്‍ മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം വാങ്ങിനല്‍കുന്നതിന് 5.60 കോടിയുടെ കോഴയിടപാട് നടന്നുവെന്നായിരുന്നു ബിജെപി അന്വേഷ കമ്മീഷന്റെ കണ്ടെത്തൽ.
മലക്കം മറിഞ്ഞു
എന്നാല്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറും മലക്കം മറിഞ്ഞിരുന്നു.
വിജിലൻസിന് നൽകിയ മൊഴി
പ്രചരിക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ തങ്ങളുടേതല്ലെന്നായിരുന്നു ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെപി ശ്രീശനും എകെ നസീറും വിജിലൻസിന് മൊഴി നൽകിയത്.
വ്യത്യസ്ത മൊഴികൾ
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസിന് മൊഴി നൽകിയ എല്ലാവരും വ്യത്യസ്ത മൊഴികളാണ് നൽകിയത്. ഇത് വിജിലൻസിനെ കുടുക്കിയിരിക്കുകയാണ്.