ശബരിമലയിൽ സമരം ശക്തമാക്കാനുറച്ച് ബിജെപി; ആയിരം അമ്മമാരെ മുൻനിർത്തി പ്രതിരോധിക്കാൻ നീക്കം
Recommended Video
പമ്പ: ശബരിമലയിൽ മണ്ഡല- മകര വിളക്ക് സീസണിൽ നട തുറക്കുമ്പോൾ സ്ത്രീ പ്രവേശനം തടയാൻ ശക്തമായ നടപടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. തുലാമാസ പൂജകൾക്കായിനട തുറന്നപ്പോൾ സന്നിധാനത്തും പരിസരത്തും നടന്ന പ്രതിഷേധങ്ങളെ തുടർന്ന് സ്ത്രീ പ്രവേശനം സാധ്യമായിരുന്നില്ല. സംഘർഷത്തിൽ പങ്കെടുത്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. മണ്ഡല-മകര വിളക്ക് കാലത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ ദർശനത്തിന് അവസരം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം.
ശബരി മലയിൽ സർക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് നേതാക്കൾ പറയുന്നത്. പ്രതിഷേധക്കാർക്ക് ആവേശം പകരാൻ അമിത് ഷായും സന്നിധാനത്തേയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ആയിരം അമ്മമാർ
മുതിർന്ന സ്ത്രീകളെ മുൻനിർത്തി പ്രതിഷേധം നടത്താനാണ് ബിജെപിയുടെ നീക്കം. എല്ലാ ദിവസവും പ്രായമായ ആയിരം സ്ത്രീകളെ സന്നിധാനത്ത് എത്തിക്കും. ശബരിമലയിൽ ദർശനം നടത്താൻ സ്ത്രീകളെത്തിയാൽ ഇവരെ ഉപയോഗിച്ച് തിരിച്ചയക്കാനാണ് പദ്ധതി. സ്ത്രീകളെ പറഞ്ഞു മനസിലാക്കി അമ്മമാർ തിരിച്ചയ്ക്കുമെന്നാണ് ബിജെപി പറയുന്നത്. വ്രതമെടുത്ത് ദർശനത്തിനെത്തുന്ന അമ്മമാരെ മുൻനിർത്തി തന്നെ സ്ത്രീ പ്രവേശനം തടയാനാണ് ബിജെപിയുടെ പദ്ധതി.
പോലീസിനെ തടയാൻ
തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്തെത്തിയ സ്ത്രീകളെ പുരുഷന്മാരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ പ്രതിഷേധക്കാർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ കയ്യേറ്റം ചെയ്യുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളും ഇതിൽ പെടും. എന്നാൽ മുതിർന്ന സ്ത്രീകളെ മുൻനിർത്തി തടഞ്ഞാൽ പോലീസ് ഇടപെടലിനും പരിമിതികളുണ്ടാകുമെന്നത് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം.
നവംബർ 16ന്
ചിത്തിര ആട്ടത്തിനായി നവംബർ അഞ്ചിന് ഒറ്റ ദിവസത്തേയ് നട തുറക്കുന്നുണ്ട്. അതിന് ശേഷം നവംബർ 16ന് വൈകിട്ട് അഞ്ചിനാണ് മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറക്കുന്നത്. ഡിസംബർ 27ന് അടയ്ക്കുന്ന ക്ഷേത്രം 30ന് വീണ്ടും തുറക്കും. മകരവിളക്കിന് ശേഷം ജനുവരി 20നാണ് നട അടയ്ക്കുന്നത്. ഈ ദിവസങ്ങളിൽ സന്നിധാനത്ത് മുതിർന്ന സ്ത്രീകളെ മുൻനിർത്തി പ്രതിരോധം തീർക്കാനാണ് ബിജെപിയുടെ നീക്കം.
മറ്റു സംസ്ഥാനങ്ങളിലേക്കും
ശബരിമലയിൽ സ്ത്രീ പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ മററു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന ശബരിമല, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലേക്കാണ് പ്രതിഷേധം വ്യാപിപ്പിക്കുക. ശക്തമായ സമരവുമായി മുന്നോട്ട് പോകണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം. ശബരിമല വിഷയം സജീവമാക്കി നിർത്താനാണ് ബിജെപിയുടെ തീരുമാനം.
അമിത് ഷായും എത്തും
മണ്ഡലകാലത്ത് നട തുറക്കുമ്പോൾ ബിജെപി അധ്യക്ഷൻ അമിത്ഷായും ശബരിമലയിലെത്തും. അമിത് ഷായുടെ സാന്നിധ്യം അണികൾക്ക് ആവേശം പകരുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മണ്ഡലകാലത്ത് ശബരിമലയിൽ എത്തിക്കും.
രഥയാത്ര
ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നയിക്കുന്ന രഥയാത്ര നവംബർ എട്ടിന് കാസർകോട് നിന്ന് ആരംഭിക്കും. കാസർകോട് മധുർ ക്ഷേത്രത്തിൽ തുടങ്ങി പമ്പയിൽ യാത്ര അവസാനിപ്പിക്കാനാണ് തീരുമാനം. 13ാം തീയതി രഥയാത്ര പത്തനംതിട്ടയിൽ എത്തുമ്പോൾ ഒരുലക്ഷം യുവതികൾ പങ്കെടുക്കുന്ന മഹിളാ സംഗമവും നടക്കും.
ശക്തമായ നടപടികളുമായി മുന്നോട്ട്
തുലാമാസ പൂജകൾക്ക് നട തുറന്നപ്പോഴുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്നൊരുക്കങ്ങളാണഅ സർക്കാർ നടത്തുന്നത്. 24 മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. സന്നിധാനത്തും പരിസരത്തും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും തിരക്കൊഴിവാക്കാൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സന്നിധാനത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂവായിരം കടന്നു.
പോലീസ് വലയത്തിൽ
കനത്ത പോലീസ് വലയത്തിലാകും ഇത്തവണ സന്നിധാനം. അയ്യായിരത്തോളം പോലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. നവംബർ അഞ്ചിന് ചിത്തിര ആട്ടത്തിനായി ഒറ്റ ദിവസത്തേയ്ക്കാണ് നട തുറക്കുന്നത്. ഇതിനോട് അനുബന്ധിച്ച് മൂന്നാം തീയതി മുതൽ ശബരി മലയുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കും. വനിതാ പോലീസ് അടക്കം ആയിരത്തി അഞ്ഞൂറ് പേരെയാണ് സന്നിധാനത്ത് വിന്യസിക്കുക. തീർത്ഥാടകരെയോ വാഹനങ്ങളെയോ തടഞ്ഞുള്ള പരിശോധന നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
താന്‍ തന്ത്രി ആകും എന്ന പേടി പലര്‍ക്കും ഉണ്ട്; തനിക്ക് ആ സ്ഥാനം വേണ്ട, നിലപാട് വ്യക്തമാക്കി രാഹുല്‍
മണ്ഡലകാലത്ത് സുരക്ഷ ഒരുക്കാന്‍ ശബരിമലയില്‍ 5000 ത്തോളം പോലീസിനെ വിന്യസിക്കും