കള്ളനോട്ടടിച്ച ബിജെപി നേതാവ് ചില്ലറക്കാരനല്ല; ഗാന്ധിയുടെ പേരിൽ ട്രസ്റ്റ്, പക്ഷേ കടലാസിൽ മാത്രം!!
തൃശൂർ: കള്ളനോട്ട് അടിച്ച കേസിൽ അറസ്റ്റിലായ യുവമോർച്ച നേതാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കള്ളക്കമ്മട്ടം വെച്ച് കള്ളനോട്ടടിച്ച ബിജെപി നേതാവിന്റെ കടലാസ് സംഘടനയുടെ പേര് ഗാന്ധിസേവ. കള്ളനോട്ട് കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് രാജീവ് ഏഴാച്ചേരി ഒളരി കേന്ദ്രീകരിച്ചാണ് 'ഗാന്ധി സേവ' ട്രസ്റ്റ് രൂപീകരിച്ചത്.
രാജീവ് ഏഴാച്ചേരിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് അടിക്കാനുള്ള യന്ത്രവും കള്ളനോട്ടുകളും പിടിച്ചെടുത്തിരുന്നു. . ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകളാണ് കണ്ടെടുത്തത്. തുടർന്ന് രാഗേഷിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അനുജൻ ഒളിവിലായിരുന്നു. തുടർന്ന് രാജീവിനെയും ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം രാജീവിനെ ഒളിപ്പിച്ച എല്‍തുരുത്ത് സ്വദേശി അലക്‌സിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളും രാജീവിന്റെ 'ഗാന്ധി സേവാ' ട്രസ്റ്റിലെ അംഗമാണ്. കേസില്‍ അദ്യം അറസ്റ്റ് ചെയ്ത യുവമോര്‍ച്ച നേതാവ് രാഗേഷിന്റെ സഹോദരനാണ് രാജീവ്. രാഗേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെത്തിയിരുന്നു.