കണ്ണൂരിൽ യാത്രാബോട്ട് കടലിലേക്ക് ഒഴുകി! സ്ത്രീകൾ ഉൾപ്പെടെയുള്ള 38 യാത്രക്കാരെയും രക്ഷപ്പെടുത്തി...
ഞായറാഴ്ച ഉച്ചയ്ക്കാണ് അഴീക്കൽ തുറമുഖത്തിന് സമീപം അപകടമുണ്ടായത്.
കണ്ണൂർ: അഴീക്കലിൽ യാത്രാബോട്ട് കടലിലേക്ക് ഒഴുകി അപകടത്തിൽപ്പെട്ടു. അഴീക്കലിൽ നിന്നും മാട്ടൂലിലേക്ക് പോയ യാത്രാബോട്ടാണ് എൻജിൻ ഓഫായി കടലിലേക്ക് നീങ്ങിയത്. ബോട്ടിലെ മുഴുവൻ യാത്രക്കാരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല.
ഞായറാഴ്ച ഉച്ചയ്ക്കാണ് അഴീക്കൽ തുറമുഖത്തിന് സമീപം അപകടമുണ്ടായത്. അഴീക്കലിൽ നിന്നും മാട്ടൂലിലേക്ക് പോകുകയായിരുന്ന ബോട്ട് എൻജിൻ ഓഫായതിനെ തുടർന്നാണ് കടലിലേക്ക് നീങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് കടലിലേക്ക് ഒഴുകിയതോടെ ബോട്ടിലുണ്ടായിരുന്നവർ നിലവിളിച്ചു. ഇതുകേട്ടെത്തിയ മത്സ്യത്തൊഴിലാളികളാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

സ്ത്രീകളടക്കം 38 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെയെല്ലാം മാട്ടൂലിൽ എത്തിച്ചു. അതിനിടെ കോസ്റ്റൽ പോലീസ് അപകടസ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ ബഹളംവച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് അതീവജാഗ്രത പാലിക്കുന്ന സമയത്താണ് യാത്രാബോട്ട് അപകടത്തിൽപ്പെട്ടത്. ഇതിനിടെ അഴീക്കൽ തുറമുഖത്ത് ബോട്ടപകടം ഉണ്ടായിട്ടും ജനപ്രതിനിധികളോ, കോസ്റ്റൽ പോലീസോ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.












Click it and Unblock the Notifications