ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ പുതുമുഖത്തെ ഇറക്കാൻ സിപിഎം, കണ്ണൻ ഗോപിനാഥും ലിസ്റ്റിൽ!
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പുതുമുഖത്തെ നിർത്താൻ എൽഡിഎഫ് ആലോചനയെന്ന് റിപ്പോർട്ട്. ഐഎഎസ് പദവി രാജിവെച്ച കണ്ണൻ ഗോപിനാഥിനെയും സിപിഎം പരിഗണിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നിലവിൽ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്താണെങ്കിലും വിജയപ്രതീക്ഷയുള്ള സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം.
കണ്ണൻ ഗോപിനാഥിന് പുറമെ എം വിജയകുമാർ, വി ശിവൻകുട്ടി, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെഎസ് സുനിൽകുമാർ, തിരുവനന്തപുരം മേയർ വികെ പ്രശാന്ത് എന്നിവരുടെ പേരും സിപിഎം സ്ഥാനാർത്ഥി ലിസ്റ്റിലുണ്ടെന്നാണ് സൂചനകൾ. ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ രാജിവെച്ചത്.

ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ബുധനാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് സിപിഎം സ്ഥാനാർത്ഥിയെ നിശ്ചയിക്കും. സംസ്ഥാന നേതൃത്വവുമായി ജില്ലാ നേതൃത്വം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനത്തേക്കാൾ 2836 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ശശി തരൂരിന് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കോൺഗ്രസും വട്ടിയൂർക്കാവ് പിടിക്കാനുള്ള ശ്രമത്തിലാണ്.
കെ മോഹൻകുമാർ, എൻ പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ എന്നിവരാണ് കോൺഗ്രസിന്റെ ലിസ്റ്റിലുള്ളത്. കെ മുരളീധരനും പത്മജ വേണുഗോപാലും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതേസമയം കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലന്നിരുന്നു. എന്നാൽ വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications