കളക്ടർ വാഹനം ദുരുപയോഗം ചെയ്യുന്നെന്ന് മാതൃഭൂമിന്യൂസ് ;'കിടു' റിപ്പോർട്ടറെ പൊളിച്ചടുക്കി കളക്ടർ ബ്രോ!
കളക്ടറേറ്റിലെ രണ്ട് ഫോര്‍ഡ് കാറുകള്‍ കളക്ടര്‍ എന്‍ പ്രശാന്ത് സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നെന്നാണ് പരാതി.
കോഴിക്കോട് : ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായി പരാതി. മാതൃഭൂമി ന്യൂസ് ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മറുപടി 'കളക്ടര്‍ ബ്രോ'ഫേസ്ബുക്കിലൂടെ നല്‍കി.
തന്റെ ഭാഗം കേൾക്കാതെയാണ് വാർത്ത നൽകിയതെന്ന് എൻ പ്രശാന്ത് പറയുന്നു. കൃത്യമായ വാടക നൽകിയാണ് കാർ ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.

കളക്ടറേറ്റിലെ രണ്ട് ഫോര്‍ഡ് കാറുകള്‍ കളക്ടര്‍ എന്‍ പ്രശാന്ത് സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നെന്നാണ് പരാതി. 2015 സെപ്റ്റംബറില്‍ വാങ്ങിയ ഈ കാറുകള്‍ കളക്ടറുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ KL 11 AZ 8888 എന്ന നമ്പറിലുള്ള കാര്‍ കളക്ടര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിയ്ക്കുന്നെന്നാണ് പരാതി.

സര്‍ക്കാര്‍ വാഹനമാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡ് പോലും ഉപയോഗിക്കാതെയാണ് കാര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ കാറില്‍ തന്നെയാണ് കളക്ടര്‍ എന്‍ പ്രശാന്തിന്‌റെ കുട്ടിയെ സ്‌കൂളില്‍ കൊണ്ട് പോകുന്നതും.

കാറിന് ഇന്ധനം അടിച്ച വകയിലും, ഔദ്യോഗിക ഡ്രൈവറെ ഉപയോഗപ്പെടുത്തിയ വകയിലും എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നാണ് പരാതിക്കാരന്‌റെ ആശങ്ക. ഈ പണം കളക്ടറുടെ കയ്യില്‍ നിന്ന് തിരികെ പിടിയ്ക്കണമെന്നും, കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ വകുപ്പ് തല നടപടി വേണമെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ധനകാര്യ വകുപ്പിനും, ചീഫ് സെക്രട്ടറിക്കും കളക്ടര്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് പരാതി ലഭിച്ചെന്നും മാതൃഭൂമി റിപ്പോര്‍ട്ടര്‍ പറയുന്നു. പരാതിയിന്മേല്‍ ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്രേ.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി കളക്ടര്‍ ബ്രോ രംഗത്ത് എത്തിയത്. മനോരമയിലെ ഒരു ലേഖകന്‍ ഷൂട്ട് ചെയ്ത മാതൃഭൂമി ടെലിക്കാസ്റ്റ് ചെയ്യുന്ന അപൂര്‍വ്വ കാഴ്ചയാണ് സൂര്‍ത്തുക്കളെ നിങ്ങള്‍ കണ്ടത്. തെളിവായി സര്‍ക്കാര്‍ ഉത്തരവും ബ്രോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാടക നല്‍കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാമെന്നാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. കിലോ മീറ്ററിന് ഈടാക്കേണ്ട വാടകയും ഇതോടൊപ്പം വ്യക്തമായി പറയുന്നുണ്ട്.
ഔദ്യോഗിക വാഹന സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കിലോ മീറ്ററിന് ആറ് രൂപ നിരക്കില്‍ എന്‍ പ്രശാന്ത് വാടക നല്‍കുന്നുണ്ട്. ആര്‍ടിഒ ഓഫീസില്‍ ഈ തുക അടയ്ക്കുന്നതിന്‌റെ ബില്ലും കളക്ടര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മെഡിക്കല്‍ അവധിയില്‍ ഉള്ള തന്നോട് വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടര്‍ വിളിച്ച് തന്‌റെ വശം കേട്ടില്ലെന്ന് കളക്ടര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വിളിച്ചിട്ടും കളക്ടര്‍ പ്രതികരിച്ചില്ലെന്നായിരുന്നു മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ 'കിടു' റിപ്പോര്‍ട്ടിംഗിനെ കളക്ടര്‍ നന്നായി കളിയാക്കുന്നുണ്ട്.
മാതൃഭൂമി ന്യൂസ് വാർത്തയുടെ പൂർണരൂപം കാണാം...












Click it and Unblock the Notifications